അർജന്റീന-നെതലർലൻഡ്സ് പോരാട്ടത്തിനിടെ ആരാധകർ പ്രത്യേകമായി നോട്ടമിട്ട ഒരാളുണ്ട്; റഫറി അന്റോണിയോ മത്യാവു ലാഹോസ്. 18 മഞ്ഞക്കാർഡുകളാണു മത്സരത്തിനിടെ ലാഹോസ് പുറത്തെടുത്തത് (ചുവപ്പുൾപ്പെടെ 19). നിശ്ചിതസമയത്ത് 12, എക്സ്ട്രാ ടൈമിലും ഷൂട്ടൗട്ടിലും മൂന്നുവീതം എന്നിങ്ങനെയായിരുന്നു ലാഹോസിന്റെ മഞ്ഞക്കാർഡ് വിതരണം.
അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫ് വാൾട്ടർ സാമുവൽ (31’), മാർകോസ് അക്യുന (43’), ക്രിസ്റ്റ്യൻ റൊമേറോ (45’), ലിസാന്ദ്രോ മാർട്ടിനസ് (76’), പരേദസ് (89’) കോച്ച് ലയണൽ സ്കലോണി (90’) ലയണൽ മെസി (90+10’), നിക്കോളാസ് ഒട്ടമെൻഡി (90+10’), മോണ്ടിയൽ (109’), ജർമൻ പസെല്ല (112’) എന്നിവരാണ് അർജന്റീനപക്ഷത്തുനിന്നു കാർഡ് വാങ്ങിയത്.
നെതർലൻഡ് നിരയിൽ ജുരിയൻ ടിംബർ (43’), വെർഗോസ്റ്റ് (45+2), ഡീപേ (76’), ബെർഗ്യൂസ് (88’), ബെർഗ്വിൻ (91’), ഡെൻസൽ ഡംഫ്രീസ് (128’, 129’) നോവ ലാംഗ് (129’) എന്നിവർ കാർഡ് കണ്ടു. ഡംഫ്രീസ് രണ്ടു മഞ്ഞക്കാർഡ് കണ്ടതിനാൽ ചുവപ്പുകാർഡുമായി പുറത്തുപോയി.
മത്യാവു ലാഹോസിനു കാർഡുകൾ പണ്ടേ വീക്നസാണ്. കഴിഞ്ഞ 12 മാസത്തിനിടെ 33 മത്സരങ്ങളാണു ലാഹോസ് നിയന്ത്രിച്ചത്. ഇതിനിടയിൽ 122 മഞ്ഞക്കാർഡുകളും ഏഴു ചുവപ്പുകാർഡുകളും ലാഹോസ് പുറത്തെടുത്തു. ഫിഫയ്ക്കുവേണ്ടി 2014, 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന ലാഹോസ്, 2018 ലോകകപ്പിലും റഫറിയായിട്ടുണ്ട്.
മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ ലാഹോസ് നടത്തുന്ന നീക്കമാണ് ഈ കാർഡ് നൽകലെന്നാണ് ആരാധകരുടെ വിമർശനം. ഫിഫ ലാഹോസിനെതിരേ ഇടപെടണമെന്നും മുൻകാല ചരിത്രം ചൂണ്ടിക്കാട്ടി അവർ ആവശ്യപ്പെടുന്നു.
എന്നാലും ഫിഫേ!
ദോഹ: നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ അർജന്റീന നായകൻ ലയണൽ മെസിയും റഫറി മത്യാവു ലാഹോസും തമ്മിൽ വാഗ്വാദമുണ്ടായിരുന്നു. മത്സരശേഷവും മെസി റഫറിക്കെതിരേ ആഞ്ഞടിച്ചു. ഇതുപോലുള്ള മത്സരങ്ങളിൽ ഇത്തരം റഫറിമാരെ ഫിഫ ഉൾപ്പെടുത്തരുതെന്നായിരുന്നു മെസിയുടെ പരാമർശം. ഫിഫയുടെ നടപടിയുണ്ടായേക്കാവുന്നതിനാൽ റഫറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മെസി പറഞ്ഞു.
മത്യാവുവിനെതിരേ രൂക്ഷ വിമർശനവുമായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും രംഗത്തെത്തി. മത്സരത്തിൽ നെതർലൻഡ്സിന് അനുകൂലമായാണു റഫറി പ്രവർച്ചിച്ചതെന്നും കഴിവുകെട്ടവനാണെന്നും മാർട്ടിനസ് മത്സരശേഷം തുറന്നടിച്ചു. ഒരു കാരണവുമില്ലാതെയാണ് റഫറി 10 മിനിറ്റ് അധികസമയം അനുവദിച്ചതെന്നും നെതർലൻഡ്സ് സ്കോർ ചെയ്യണമെന്നാണു റഫറി ആഗ്രഹിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണുംപൂട്ടി കാര്ഡ്
12:36 PM Dec 11, 2022 | Deepika.com