ലൂക്ക മോഡ്രിച്ചും നെയ്മറും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടമാണ് ക്രൊയേഷ്യ x ബ്രസീൽ. ഫിഫ ലോകകപ്പ് ചരിത്രത്തിലെ മൂന്നാം സെമി ഫൈനലിനായാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. ബ്രസീൽ ആകട്ടെ എട്ടാം ലോകകപ്പ് സെമി ടിക്കറ്റിനായും.
പ്രീക്വാർട്ടറിൽ ജപ്പാന്റെ വെല്ലുവിളി പെനൽറ്റി ഷൂട്ടൗട്ടിലൂടെ 1(3)-1 (1) എന്ന വ്യത്യാസത്തിൽ മറികടന്നാണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയോട് ഗോൾരഹിത സമനിലയോടെ തുടങ്ങിയ ക്രൊയേഷ്യ തുടർന്ന് കാനഡയെ (4-1) തോൽപ്പിച്ചു.
അവസാന മത്സരത്തിൽ ബെൽജിയവുമായും (0-0) സമനില വഴങ്ങി ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു. 2018 ഫൈനലിസ്റ്റുകളാണ് ലൂക്ക മോഡ്രിച്ചും സംഘവും.
അഞ്ചു തവണ ലോക കിരീടം നേടിയ ബ്രസീൽ പ്രീക്വാർട്ടറിൽ ദക്ഷിണകൊറിയയെ 4-1ന് തകർത്താണ് അവസാന എട്ടിൽ എത്തിയത്. ഗ്രൂപ്പ് ജിയിൽ സെർബിയയെയും (2-0) സ്വിറ്റ്സർലൻഡിനെയും (1-0) തോൽപ്പിച്ച ബ്രസീൽ, ടീമിൽ അഴിച്ചുപണിത് ഇറങ്ങി കാമറൂണിനോട് (0-1) തോൽവി വഴങ്ങി. എങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
2002നുശേഷം ഒരു ലോകകപ്പ് കിരീടം എന്നതാണ് നെയ്മറും സംഘവും ലക്ഷ്യംവയ്ക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് സംഘമാണ് ബ്രസീലിനുള്ളത് എന്നതാണ് ഹൈലൈറ്റ്.
ചെക്കേർഡ് ഫോക്കസ്
ചെക്കേർഡ് എന്നറിയപ്പെടുന്ന ക്രൊയേഷ്യ 2018 ലോകകപ്പ് ടീമിന്റെ കാർബണ്കോപ്പി ആണെന്നു പറഞ്ഞാൽ അദ്ഭുതമില്ല. ലൂക്ക മോഡ്രിച്ച് കളി നിയന്ത്രിച്ചും ഗോൾ അടിച്ചും അടിപ്പിച്ചും ഇവാൻ പെരിസിച്ചും ഇപ്പോഴും ക്രൊയേഷ്യയെ മുന്നിൽ നിന്ന് നയിക്കുന്നു. ഇവർക്കൊപ്പം പുതുമുഖങ്ങളും ചേർന്നതാണ് ഇത്തവണത്തെ ക്രൊയേഷ്യ.
ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ഡിഫെൻഡർ എന്ന പേരെടുത്തുകഴിഞ്ഞ മുഖംമൂടിധാരിയായ ജോസ്കോ ഗവാർഡിയോൾ, ആക്രമണത്തിന്റെ പുതിയ മുഖമായ മാർക്കൊ ലിവാജ, പെനൽറ്റി തടയുന്ന ഗോളിയായ ഡൊമിനിക് ലിവകോവിച്ച് എന്നിവരാണ് ചെക്കേർഡിന്റെ നെക്സ്റ്റ് ജെനറേഷൻ.
കാനറി ഫോക്കസ്
വർഷങ്ങൾക്കുശേഷം കാനറികൾക്ക് ആക്രമണത്തിനായി നിരവധി കുന്തമുനകളുള്ള ലോകകപ്പാണിത്. 1982നു ശേഷം ഇത്രയും ആക്രമണ ഓപ്ഷൻസ് ബ്രസീൽ ടീമിൽ ഇതാദ്യമാണെന്നുപറയുന്നവരുമുണ്ട്. ദക്ഷിണകൊറിയയ്ക്ക് എതിരായ പ്രീക്വാർട്ടറിന്റെ ആദ്യ പകുതി അതിന്റെ സൂചകമായിരുന്നു.
റൊണാൾഡോ ബൂട്ട് അഴിച്ച ശേഷം ഒരു യഥാർഥ ഒന്പതാം നന്പറിനെ ബ്രസീലിനു റിച്ചാർലിസണിലൂടെ ലഭിച്ചതും ലോകം കണ്ടു. ഗോൾ നേടിയശേഷം മുഖ്യപരിശീലകൻ ടിറ്റെയെക്കൊണ്ടു പോലും പീജിയൻ ഡാൻസ് കളിപ്പിച്ചു റിച്ചാർലിസണ്. വിനീഷ്യസ് ജൂണിയർ, റാഫീഞ്ഞ എന്നിവരും ആക്രമണത്തിനായി നെയ്മറിനൊപ്പം അണിനിരക്കുന്നതോടെ കാനറികൾ വേറെ ലെവൽ ആകും.
ക്വാർട്ടർ മത്സരങ്ങൾ ഇന്നു മുതൽ; ആദ്യ മത്സരത്തിൽ ക്രൊയേഷ്യ ബ്രസീലിനെ നേരിടും
10:25 AM Dec 09, 2022 | Deepika.com