ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആരാധകരുടെ പോക്കറ്റ് കാലിയാകാത്ത ഒരു എഡിഷനുണ്ടെങ്കിൽ അത് 2022-ഖത്തർ ആയിരിക്കും. അതിന്റെ ഏറ്റവും പ്രധാന കാരണം സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരം വളരെ കുറവാണെന്നതാണ്.
ആഫ്രിക്കക്കാരും ഇന്ത്യക്കാരും ഏറ്റവുമധികം നേരിട്ടു കളി കണ്ട ലോകകപ്പും ഇതുതന്നെ. ആഫ്രിക്കയിൽനിന്നു രണ്ടും ഏഷ്യയിൽനിന്നു രണ്ടും ടീമുകൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽനിന്നുള്ളവരുടെ സാന്നിധ്യവും ലോകകപ്പ് വേദിയെ നിറച്ചു. ഖത്തർ ലോകകപ്പിനുള്ള ഹയാ കാർഡിനായി ഏറ്റവും കൂടുതൽ അപേക്ഷയെത്തിയത് സൗദി അറേബ്യയിൽനിന്നും ഇന്ത്യയിൽനിന്നുമായിരുന്നു. ഫിഫ ഒൗദ്യോഗികമായി പുറത്തുവിട്ട കണക്കിലാണു സൗദിയും ഇന്ത്യയും ആദ്യ രണ്ടു സ്ഥാനത്തെത്തിയത്. ആരാധകർക്കു ലോകകപ്പ് കാണാൻ ഖത്തറിൽ എത്താനുള്ള കാർഡായാണിത് ഉപയോഗിക്കുന്നത്.
സൗദി അറേബ്യ ലോകകപ്പിൽ കളിച്ചെങ്കിലും ആദ്യറൗണ്ടിൽ പുറത്തായി. എന്നാൽ, ലോകകപ്പ് യോഗ്യതയുടെ വിദൂരതത്തു പോലുമെത്താത്ത ഇന്ത്യയിൽനിന്നു കാൽപ്പന്ത് ആരാധകർ ഖത്തറിലേക്ക് ഒഴുകിയെത്തി. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്കു സാക്ഷ്യംവഹിക്കാനായി ഖത്തറിലേക്കു ഹയാ കാർഡുമായി എത്തിയതിൽ 34 ശതമാനവും ഇന്ത്യക്കാരായിരുന്നു.
ഇന്ത്യയുമായി ഏറ്റവും അടുത്തുള്ള ഫിഫ ലോകകപ്പാണ് ഇത്തവണത്തേത്; ഒപ്പംതന്നെ, നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യവും. സൗത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലൊക്കെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിനേക്കാൾ ചെലവുകുറവാണു ഖത്തറിലെന്നതും ഏഷ്യൻ, ആഫ്രിക്കൻ ആരാധകരെ ആകർഷിച്ചു.
പോക്കറ്റ് കാലിയാകാത്ത ലോകകപ്പ്!
03:03 PM Dec 07, 2022 | Deepika.com