തുടർച്ചയായ ടാക്ലിംഗിനു വിധേയമാകുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ കണങ്കാലിനേറ്റ പരിക്ക് മുക്തനായി ഇന്ന് കളത്തിലിറങ്ങുമോ...? കാനറി ആരാധകരുടെ ഈ ചോദ്യത്തിന് താരം തന്നെ ചില സൂചനകൾ നൽകി. ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ നെയ്മർ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും കളത്തിനു പുറത്തായിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണിനോട് 1-0ന് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ഗാലറിയിൽ ഇരുന്നു തന്റെ അനിഷ്ടവും നിരാശയും നെയ്മർ വെളിപ്പെടുത്തുന്നതും ഫുട്ബോൾ ലോകം കണ്ടു.
ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്ത് നെയ്മർ കുറിച്ചത് ഇങ്ങനെ: ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല, എനിക്കറിയാം എനിക്ക് സാധിക്കുമെന്ന്... ഇന്ന് നടക്കുന്ന പ്രീക്വാർട്ടറിൽ ബ്രസീൽ ദക്ഷിണ കൊറിയയെ നേരിടും.
ദക്ഷിണകൊറിയയ്ക്ക് എതിരേ നെയ്മർ ബ്രസീൽ സ്ക്വാഡിൽ ഉണ്ടാകുമെന്ന് പരിശീലകൻ ടിറ്റെയും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ ഗബ്രിയേൽ ജെസ്യൂസ് ടീമിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിലായ ബ്രസീലിന്, നെയ്മറിന്റെ മടങ്ങിവരവ് ആശ്വാസകരമാണ്.
ബ്രസീൽ x ദക്ഷിണകൊറിയ, 12.30 am
നെയ്മറിന്റെ മടങ്ങിവരവ് ഉണ്ടാകുമെന്ന ശക്തമായ സൂചനയോടെ ബ്രസീൽ x ദക്ഷിണകൊറിയ പ്രീക്വാർട്ടർ പോരാട്ടം കിക്കോഫിനു മുന്പുതന്നെ ആവേശത്തിലായി. സണ് ഹ്യൂങ് മിന്നിന്റെ താരപ്രഭയിലാണ് ദക്ഷിണകൊറിയയുടെ വരവ്.
അസാമാന്യ വേഗതയും പ്രത്യാക്രമണവുമായി ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെയെ ഗോൾ രഹിത സമനിലയിൽ തളയ്ക്കുകയും പോർച്ചുഗലിനെ അട്ടിമറിക്കുകയും ചെയ്താണ് ദക്ഷിണകൊറിയയുടെ വരവ്. ഗ്രൂപ്പ് ജിയിൽ ആദ്യ രണ്ട് മത്സരവും ജയിച്ചശേഷം മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച ബ്രസീൽ 0-1ന് കാമറൂണിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, ദക്ഷിണകൊറിയയ്ക്ക് എതിരേ കരുത്തുറ്റ ടീമിനെ ആണ് ടിറ്റെ ഇറക്കുക.
ഫിഫ ലോകകപ്പിൽ ഇരു ടീമും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യമാണ്. ജൂണിൽ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ 5-1ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചിരുന്നു. 2010നുശേഷം ദക്ഷിണകൊറിയയുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരമാണിത്.
ജപ്പാൻ x ക്രൊയേഷ്യ, 8.30 pm
ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും കറുത്ത കുതിരകളായ ജപ്പാനും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ആദ്യ പ്രീക്വാർട്ടർ. 37കാരനായ മോഡ്രിച്ച്, അടുത്തൊന്നും രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കില്ലെന്ന സൂചന ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കൊ ഡാലിച്ച് ഇന്നലെ നടത്തിയെന്നതും ശ്രദ്ധേയം. നാല് ലോകകപ്പും നാല് യൂറോകപ്പും കളിച്ച മോഡ്രിച്ചിന്റെ 159-ാം രാജ്യാന്തര മത്സരമാണ് ഇന്ന് ജപ്പാന് എതിരേ നടക്കുക.
ജർമനിയെയും സ്പെയ്നിനെയും അട്ടിമറിച്ചാണ് ജപ്പാൻ ഗ്രൂപ്പ് ഇ ചാന്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നത്. അതുകൊണ്ട് ക്രൊയേഷ്യ കരുതിയിരിക്കേണ്ടിവരും എന്നുറപ്പ്. ക്രൊയേഷ്യയെയും കീഴടക്കി ക്വാർട്ടറിൽ പ്രവേശിക്കുക എന്നതാണ് ജപ്പാന്റെ ലക്ഷ്യം. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ കരുത്തുള്ളവരാണ് സാമുറായികൾ എന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു.
ഇരു ടീമും ഫിഫ ലോകകപ്പ് ഫുട്ബോളിൽ കളിക്കുന്നത് ഇത് മൂന്നാം തവണ. 1998ൽ 1-0നു പരാജയപ്പെട്ട ജപ്പാൻ 2006ൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. രണ്ട് തവണയും ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇരു ടീമും ഏറ്റുമുട്ടിയത്. ഇതുവരെ ക്വാർട്ടറിൽ കടക്കാൻ സാധിച്ചിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് സാമുറായികളുടെ പടപ്പുറപ്പാട്.
നെയ്മറിസം...
12:03 PM Dec 05, 2022 | Deepika.com