ഒരു മാർട്ടിനസ്
അർജന്റീനയുടെ വിജയത്തിൽ ലയണൽ മെസിക്കും എമിലിയാനോ മാർട്ടിനസിനും മുകളിൽ നിൽക്കുന്ന താരമാണ് അർജന്റീന പ്രതിരോധക്കാരൻ ലിസാന്ദ്രോ മാർട്ടിനസ്. ഇന്നലെ പ്രീക്വാർട്ടർ മത്സരത്തിന്റെ അവസാനം ഓസ്ട്രേലിയയ്ക്കു ഗോൾ നിഷേധിച്ചതു പകരക്കാരനായിറങ്ങിയ ലിസാന്ദ്രോയുടെ ഇടപെടലാണ്.
ഒറ്റയ്ക്കു മുന്നേറിയ ഓസ്ട്രേലിയൻ താരം അസിസ് ബെഹിച്ചിന്റെ പെനൽറ്റി ബോക്സിൽനിന്നുള്ള ഗോളെന്നുറച്ച ഷോട്ട്. എന്നാൽ പൊട്ടിമുളച്ചപോലെ ലിസാന്ദ്രോ മുന്നിലെത്തി. ഫലമോ ബെഹിച്ച് തൊടുത്ത പന്ത് ലിസാന്ദ്രോയുടെ കാലിൽത്തട്ടി അർജന്റൈൻ ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക്. ബെഹിച്ച് ആ ഗോൾ നേടിയിരുന്നെങ്കിൽ സ്കോർ 2-2 എന്നായേനെ.
വേറൊരു മാർട്ടിനസ് ഓസ്ട്രേലിയയ്ക്കെതിരേ
അർജന്റീനയുടെ ജയമുറപ്പിച്ച രക്ഷപ്പെടുത്തലായിരുന്നു 97-ാം മിനിറ്റിൽ ഗോളി എമിലിയാനോ മാർട്ടിനസിന്റേത്. പകരക്കാരനായി ഇറങ്ങിയ ഓസ്ട്രേലിയൻ താരം ഗരംഗ് ഗുവോളിനു
മാർട്ടിനസ് മാത്രം മുന്നിൽനിൽക്കെ ലഭിച്ച അവസരം. ഗുവോളിന്റെ ഷോട്ടിൽ ഒരു പിഴവുമുണ്ടായിരുന്നില്ല.
എന്നാൽ, മനസാന്നിധ്യം കൈവിടാതെ മാർട്ടിനസിന്റെ ഉജ്വല സേവ്. പന്ത് കൈപ്പിടിയിലൊതുക്കിയശേഷം നിലത്തു കമിഴ്ന്നുകിടന്ന മാർട്ടിനസിനെ അർജന്റീന താരങ്ങൾ പുറത്തുവീണു കിടന്ന് കെട്ടിപ്പിടിച്ച രംഗത്തിലുണ്ട് ആ രക്ഷപ്പെടുത്തലിന്റെ പ്രാധാന്യം.
ഗുവോൾ ആ ഗോൾ നേടിയിരുന്നെങ്കിലും സ്കോർ 2-2 എന്നായേനെ.
വിസ്മയിപ്പിച്ചവര്
11:57 AM Dec 05, 2022 | Deepika.com