ബ്രസീലിന്റെ കളി നേരിൽ കാണുന്നതിനു വേണ്ടിയാണ് നാട്ടിൽനിന്നും അഭിലാഷും ജ്യോതിഷും എത്തിയത്. വള്ളംകളിയുടെ നാട്ടിൽനിന്നും സാംബാ താളത്തിന്റെ, ഫുട്ബോളിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതായിരുന്നു അവരുടെ ഏക ഉദ്ദേശ്യം.
സുഹൃത്തുക്കളായ സിജോയും സാബു വടക്കനുമാണ് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത്. ഐടി മേഖലയിൽ തിരക്കേറിയ ജീവിതത്തിനിടയിൽനിന്നും 10 ദിവസത്തെ ബ്രേക്ക് എടുത്താണ് രണ്ടാളും എത്തിയത്. റഷ്യൻ വേൾഡ് കപ്പ് കാണാനും ജ്യോതിഷ് പോയിരുന്നു. റഷ്യയേക്കാൾ മികച്ച സജ്ജീകരണങ്ങളാണ് ഖത്തറിലേത് എന്നാണ് ജ്യോതിഷിന്റെ അഭിപ്രായം.
പക്കാ മലയാളി ശൈലിയിൽ ബ്രസീലിന്റെ മഞ്ഞ ജഴ്സിയും വെള്ളമുണ്ടും ഉടുത്ത് ആഘോഷമായാണ് ഇവർ ലൂസൈൽ സ്റ്റേഡിയത്തിലേക്ക് യാത്രതിരിച്ചത്. മെട്രോയിൽ കയറിയപ്പോൾ മുതൽ ആളുകളുടെ മുഴുവൻ ശ്രദ്ധയും ഇവരിലേക്കായി.
കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് മുണ്ടു മടക്കി കുത്തി മെട്രോയിൽ... ഇതര രാജ്യക്കാർ പ്രത്യേകിച്ച് ബ്രസീൽ ആരാധകർ ഇവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനായി എത്തി. മുണ്ടൊക്കെ മടക്കിക്കുത്തി സ്റ്റേഡിയത്തിലൂടെ നടക്കുക എന്നതൊക്കെ ഏതൊരു മലയാളിയുടെ ചെറിയ ആഗ്രഹമായിരിക്കാം. സാധാരണ ഖത്തറിന്റെ ജീവിതശൈലിയിൽ മുണ്ടുടുത്ത് നടക്കുക എന്നുള്ളത് വളരെ അപൂർവമാണ്.
നമ്മുടെ നാട്ടിൽ നിന്നുള്ള പ്രായമേറിയവർ വല്ലപ്പോഴും മുണ്ടുടുത്ത് നടക്കുന്നത് അപൂർവമായി കണ്ടിട്ടുണ്ട്. ദേവാലയത്തിലും മലയാളി അസോസിയേഷന്റെ പരിപാടികളിലൊക്കെ മുണ്ടുടുക്കുന്നവരുണ്ട്. മുണ്ടുടുത്ത് ആഘോഷമാക്കിയാണ് സ്റ്റേഡിയത്തിലെത്തിയതെങ്കിലും ബ്രസീലിന്റെ അപ്രതീക്ഷിത തോൽവി ആരാധകരെ നിരാശരാക്കി എന്നതും വാസ്തവം.
ലൂസൈൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ എണ്പതിനായിരത്തിൽ അധികം ബ്രസീൽ ആരാധകരുടെ ഇടനെഞ്ചിലേക്ക് കനൽ കോരിയിട്ട് ഇഞ്ചുറി ടൈമിൽ കാമറൂണിനായി വിൻസെന്റ് അബൂബക്കറിന്റെ വിജയഗോൾ എത്തി.
ലോകകപ്പിൽ ബ്രസീലിനെ ആദ്യമായി തോൽപ്പിക്കാൻ കാരണമായ ആ ഏക ഗോൾ നേടിയ അബൂബക്കർ ആ ഗോൾ ശരിക്കും ആഘോഷിച്ചു. ജഴ്സി ഊരിമാറ്റിയതിന് മഞ്ഞക്കാർഡും ലഭിച്ചു. രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ഉയർത്തുന്നതിന് മുന്നേ അഭിനന്ദനങ്ങൾ അബൂ... കാർഡ് തരാതിരിക്കാൻ പറ്റില്ല, ക്ഷമിക്കൂ എന്നു പറഞ്ഞായിരുന്നു റഫറിയുടെ നടപടി. എല്ലാം ഖത്തർ കാൽപ്പന്ത് ഉത്സവത്തിന്റെ ആടയാഭരണങ്ങൾ...
മഞ്ഞ ജഴ്സി, വെള്ളമുണ്ട്...
11:43 AM Dec 05, 2022 | Deepika.com