കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ. ആളപായമില്ല. പാറാംതോട്, മുക്കുഴി, തടിത്തോട് എന്നീ പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടലുണ്ടായത്. ഒരു പ്രദേശം പൂർണമായും തകർന്നു. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡിലാണ് നാശനഷ്ടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
നാല് ഉരുളുകൾ പൊട്ടിയതായാണു നാട്ടുകാർ നൽകുന്ന വിവരം. കനത്തമഴയും വനമേഖല ആയതുമൂലവും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. തടിത്തോട്, മുക്കുഴി, പാറാംതോട് എന്നിവിടങ്ങളിലാണു നാശനഷ്ടം.
തടിത്തോട് കുഴിന്പുള്ളി ശശിയുടെ വീടിനു സമീപമുള്ള തോട്ടിൽ വെള്ളം ഇരച്ചെത്തിയതോടെ വീടിനു കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുറ്റത്തു കിടന്ന കാർ ഒഴുക്കിൽപ്പെട്ട് നാശനഷ്ടം സംഭവിച്ചു. കുറ്റിക്കയം തടത്തിൽ സുരേഷ്, മുക്കുഴി കൊച്ചുപുരയ്ക്കൽ സജിമോൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായി. മറ്റ് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും കൃഷിയിടങ്ങൾ ഒലിച്ചു പോയതായും വില്ലേജ് ഓഫീസർ അറിയിച്ചു.
തടിത്തോട് മുക്കുഴി റോഡ്, മൂഴിക്കൽ മുക്കുഴി റോഡ്, മൂഴിക്കൽ പാറാംതോട് റോഡ് എന്നിവ പൂർണമായും തകർന്നു. പെരുവന്താനം പഞ്ചായത്തിന്റെ പരിധിയിൽ ആണെങ്കിലും കോരുത്തോട് പഞ്ചായത്തിന്റെ കുഴിമാവ് പ്രദേശത്തിന് സമീപമാണു മുക്കുഴി തടിത്തോട് ഭാഗം.
ശബരിമല വനമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ കൈത്തോടുകൾ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. മേഖലയിലെ നാശനഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ വിലയിരുത്താൻ ആയിട്ടില്ല.
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടൽ
10:45 AM Oct 29, 2021 | Deepika.com