വർഷം അവസാനിക്കാൻ രണ്ടരമാസത്തോളം ബാക്കിനിൽക്കെ വാർഷിക ശരാശരിയും കവിഞ്ഞ് സംസ്ഥാനത്ത് മഴ തിമിർക്കുന്നു. ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ കേരളത്തിൽ ശരാശരി പെയ്യേണ്ടത് 2924.7 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇന്നലെ വരെ പെയ്തത് 3076.3 മില്ലിമീറ്ററും!
ശൈത്യകാല മഴയും വേനൽ മഴയും തിമിർത്തു പെയ്തതിനു പിന്നാലെ ഒക്ടോബറായിട്ടും പിൻവാങ്ങാതെ കാലവർഷവും ഇടമുറിയാതെ പെയ്ത്തു തുടരുന്പോഴാണ് കേരളം അതിവൃഷ്ടിയിലേക്കു നീങ്ങുന്നത്. തുലാവർഷം കൂടി കനത്താൽ മഴക്കണക്കുകൾ റിക്കാർഡിലേക്കു നീങ്ങുമെന്നുറപ്പ്.
ശൈത്യകാല മഴ, വേനൽ മഴ, കാലവർഷം, തുലാവർഷം എന്നിങ്ങനെ നാല് മഴക്കാലങ്ങളാണ് കേരളത്തിനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കാലവർഷത്തിലും അതുകഴിഞ്ഞാൽ തുലാവർഷത്തിലുമാണ്. ശൈത്യകാലത്തും വേനൽക്കാലത്തും നാമമാത്രമായ തോതിൽ മാത്രമാണ് മഴ പെയ്യാറ്.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ നീളുന്ന ശൈത്യകാലത്ത് 22.4 മില്ലിമീറ്റർ മഴയാണ് ശരാശരി കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഈ വർഷം114.1 മില്ലിമീറ്റർ ശൈത്യകാല മഴ ലഭിച്ചു. ശരാശരിയേക്കാളും 409% അധികമാണിത്.
മാർച്ച് ഒന്നുമുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ശരാശരി പെയ്യേണ്ടത് 361.5 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇക്കുറി ലഭിച്ചത് 750.9 മില്ലിമീറ്റർ. 108% അധിക മഴ.
ജൂണ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ശരാശരി 2049.2 മില്ലിമീറ്റർ മഴയാണു പെയ്യേണ്ടത്. എന്നാൽ ഇക്കാലയളവിൽ മഴയുടെ അളവിൽ 16% കുറവ് രേഖപ്പെടുത്തിയപ്പോൾ പെയ്തത് 1718.8 മില്ലിമീറ്റർ മാത്രം. ഒക്ടോബർ ഒന്നുമുതൽ ഇന്നലെ വരെ പെയ്ത 492.5 മില്ലിമീറ്റർ കൂടി ചേർത്താൽ കാലവർഷമഴയുടെ അളവ് 2211.3 മില്ലിമീറ്ററാകും.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ കിട്ടേണ്ടത് 491.6 മില്ലിമീറ്റർ മഴയാണ്. തുലാവർഷം അവസാനിക്കാൻ രണ്ട് മാസത്തിലേറെ ബാക്കി നിൽക്കുന്പോൾ ഇതിന്റെ പകുതി മഴകൂടി ലഭിച്ചാൽ തന്നെ ഈ വർഷത്തെ വാർഷിക ശരാശരി പുതിയ റിക്കാർഡ് സ്ഥാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡി. ദിലീപ്
വർഷം തീരുംമുൻപേ വാർഷിക ശരാശരിയും തികച്ച് മഴ തിമിർക്കുന്നു
10:02 AM Oct 23, 2021 | Deepika.com