അതിതീവ്ര മഴയെത്തുടർന്നു സംസ്ഥാനം നേരിടുന്ന ഗുരുതര പ്രതിസന്ധി നേരിടാൻ അടിയന്തരമായി എട്ട് ജില്ലകൾക്ക് 4.75 കോടി രൂപ അനുവദിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് ഒരുകോടി വീതവും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്ക് അന്പത് ലക്ഷം വീതവും നല്കും. കൊല്ലം ജില്ലയ്ക്ക് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ദുരന്തപ്രതികരണ നിധിയിൽനിന്നാണ് പണം നല്കുക.
ഇന്നലെ റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. കളക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള കൂടുതൽ സഹായങ്ങൾ ഇന്നു രാവിലെ 11നു ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും.
നേരത്തേ, പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. വീടും ജീവനോപാധിയും നഷ്ടമായവർക്കുള്ള ധനസഹായം അടക്കമുള്ള കൂടുതൽ നടപടികൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ഇതുവരെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും യോഗം വിലയിരുത്തും.
എട്ടു ജില്ലകൾക്ക് 4.75 കോടി അടിയന്തര സഹായം
09:23 AM Oct 20, 2021 | Deepika.com