2018 ലെ പ്രളയഭീതിയില്‍ വിറങ്ങലിച്ച കുട്ടനാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കുട്ടനാട്ടില്‍ നിന്നും കരതേടിയുള്ള ജനങ്ങളുടെ പലായനം തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലനില്‍ക്കേ കക്കി ഡാം തുറന്നതും നാളെ മുതല്‍ തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.
റവന്യു വകുപ്പ് അതാതു പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെങ്കിലും കോവിഡ് ഭീതിയില്‍ പലരും ക്യാമ്പുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടുകയാണ്. നദികളുടേയും തോടുകളുടേയും തീരത്തു താമസിക്കുന്നവര്‍ വീട്ടുസാധനങ്ങള്‍ കെട്ടിപ്പെറുക്കിയാണ് സ്ഥലം വിടുന്നത്.
നാൽക്കാലികളേയും, കോഴി, താറാവ് എന്നിവയേയും ഒപ്പം കൂട്ടിയാണ് പലരുടെയും യാത്ര. എടത്വ - തിരുവല്ല സംസ്ഥാന പാതയും, എസി-എംസി റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും വെള്ളം കയറിയതോടെ ജനത്തിന്റെ രക്ഷപ്പെടലിനു ആക്കംകൂട്ടി. ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നാല്‍ ഒറ്റപ്പെട്ടു പോകുമെന്നു കണ്ടാണ് മുന്‍കൂട്ടി പാലായനം നടത്തുന്നത്.
നിരണം, മുട്ടാര്‍,തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. മുട്ടാര്‍, തലവടി പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള താമസക്കാര്‍ ഏറെക്കുറെ വീടുവിട്ടിറങ്ങി. വീട്ടുസാധനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലോ തട്ടുകെട്ടിയോ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു കുട്ടനാട്ടുകാര്‍.
വീടിനു മുകളിലെ ടെറസില്‍ മുളയും പടുതായും ഉപയോഗിച്ച് താത്കാലിക ടെന്റു കെട്ടി താമസ സൗകര്യം ഒരുക്കുന്നവരും നിരവധിയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ താല്കാലികമായി വാടകയ്ക്ക് വീടുതേടുന്നവരും നിരവധിയുണ്ട്.
വെളളം ഉയര്‍ന്നതോടെ യാത്രാവാഹനങ്ങള്‍ കരയിലെത്തിക്കുന്ന തത്രപ്പാടിലാണ് ജനം. പാതയോരങ്ങളില്‍ യാത്രാ വാഹനം പാര്‍ക്കുചെയ്യാനും ആരംഭിച്ചിട്ടുണ്ട്. 2018-ലെ പ്രളയത്തില്‍ നിരവധി വാഹനങ്ങള്‍ക്കു കേടുപറ്റിയിരുന്നു. ഇതുമുന്നില്‍ കണ്ടാണ് ഇലക്ട്രോണിക് സാധനങ്ങളും വാഹനങ്ങളും മുന്‍കൂട്ടി നീക്കുന്നത്.
വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും ഇതിനോടകം സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. വെള്ളം പിടിവിട്ട് ഉയര്‍ന്നാലുള്ള മുന്‍കരുതല്‍ അപ്പര്‍ കുട്ടനാട്ടുകാര്‍ നേരത്തേ സ്വീകരിച്ചു വരുന്നുണ്ട്.
ജലനിരപ്പ് ക്രമേണ ഉയരുമ്പോള്‍ ജനങ്ങളുടെ ഉള്ളി പ്രളയഭീതി വാനോളം ഉയരുകയാണ്. ഇനിയൊരു പ്രളയത്തെ അഭിമുഖീകരിച്ചാല്‍ കുട്ടനാട്ടുകാരുടെ ജീവിതം വന്‍ തകര്‍ച്ചയില്‍ എത്താനാണ് സാധ്യത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടു അർധപട്ടിണിയിലായ കുട്ടനാട്ടുകാര്‍ക്കാണ് നിനച്ചിരിക്കാതെയുള്ള വെള്ളപ്പൊക്കം ഇരുട്ടടിയായി തീര്‍ന്നത്.
പ്രളയഭീതിയില്‍ ജനം: കുട്ടനാട്ടിൽ പലായനം തുടങ്ങി
09:34 AM Oct 19, 2021 | Deepika.com