പ്രളയാനന്തര കാഴ്ചകൾ മല്ലപ്പള്ളിയിൽ ഭീകരമാണ്. 2018ലെ മഹാപ്രളയത്തിനുമപ്പുറത്തേക്ക് മണിമലയാർ കരകവിഞ്ഞെത്തിയപ്പോൾ മല്ലപ്പള്ളിയിൽ മുങ്ങിയത് നൂറുകണക്കിന് വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ്.
വെള്ളം ഇറങ്ങിയതോടെ ഇന്നലെ മുതൽ എല്ലായിടത്തും ശുചീകരണത്തിനുള്ള ശ്രമം തുടങ്ങി. വ്യാപാരമേഖലയ്ക്കു മാത്രം ഉണ്ടായ നഷ്ടം 10 കോടി രൂപ കവിയുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു.
മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ, വായ്പൂര്, ചുങ്കപ്പാറ, മല്ലപ്പള്ളി ടൗണ്, വെണ്ണിക്കുളം മേഖലകളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വൻനഷ്ടമാണുണ്ടായത്.
ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായാണ് വെള്ളം കുതിച്ചെത്തിയത്. മണിമലയാറിന്റെ പ്രഭവകേന്ദ്രങ്ങളിലുണ്ടായ ഉരുൾപൊട്ടലും ശക്തമായ മഴയും കാരണം വെള്ളം കുതിച്ചുവരുന്നുവെന്ന മുന്നറിയിപ്പുകൾ ഉണ്ടായെങ്കിലും ഇത്രത്തോളം വെള്ളം ഉയരുമെന്ന പ്രതീക്ഷ ആർക്കുമുണ്ടായില്ല.
സാധനങ്ങൾ ഉൾപ്പെടെ വ്യാപാരികൾക്ക് നഷ്ടമായി. വ്യാപാരസ്ഥാപനങ്ങളിൽ നിറയെ ചെളി നിറഞ്ഞു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സാധനങ്ങൾ തകരാറിലായി. മല്ലപ്പള്ളി ബസ് സ്റ്റാൻഡ്, ആനിക്കാട്, കോട്ടയം റോഡുകളിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് ഏറെയും നഷ്ടമുണ്ടായത്. ടൗണിൽ മാത്രം അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സർക്കാർ ഓഫീസുകൾക്കും നഷ്ടം
അപ്രതീക്ഷിതമായ വെള്ളപ്പൊക്കം നിരവധി സർക്കാർ ഓഫീസുകളെയും ബാധിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങൽ കൃഷിഭവനുകളിൽ വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലെ ഫയലുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവ നശിച്ചു. ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറി.
കൃഷി ഓഫീസുകൾ വെള്ളത്തിൽ മുങ്ങിയതോടെ കാർഷിക മേഖലയിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പുകൾ അടക്കം വൈകും. വായനശാലകൾ അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി നഷ്ടമുണ്ടായിട്ടുണ്ട്.
പ്രളയാനന്തരകാഴ്ചകൾ ഭീകരം; മല്ലപ്പള്ളിയിൽ വ്യാപാര മേഖലയ്ക്കു നഷ്ടം 10 കോടി കവിയും
09:30 AM Oct 19, 2021 | Deepika.com