കാലവർഷം ഇടുക്കിക്ക് പേടിസ്വപ്നമാകുന്നു. കാലവർഷകാലയളവിലെ ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും മണ്ണിടിച്ചിലിലും ജീവൻപൊലിയുന്നവരുടെ എണ്ണം ജില്ലയിൽ ഓരോ വർഷവും വർധിച്ചുവരികയാണ്. 2018-ൽ 57 പേർ മരണമടഞ്ഞപ്പോൾ ഏഴുപേരെ കാണാതായി. 2019-ൽകാര്യമായ നാശനഷ്ടം ജില്ലയിലുണ്ടായില്ല.എന്നാൽ 2020-ൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.നാലുപേരെ കാണാതായി.
ഇത്തവണ കാലവർഷം കാര്യമായ നാശനഷ്ടം വരുത്താതെ പിൻവാങ്ങുമെന്ന് കരുതിയിരിക്കുന്പോഴാണ് ഇടിത്തീപോലെ ശനിയാഴ്ച കനത്തനാശം വിതച്ച് അതിതീവ്രമഴയും ഉരുൾപൊട്ടലും ജില്ലയുടെ വിവിധ മേഖലകളിലുണ്ടാകുന്നത്. ഇതുവരെ ജില്ലയിൽ ഒന്പതുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
ഉരുൾപ്പൊട്ടലിൽ കൊക്കയാറിൽ ആറുപേരും കാഞ്ഞാർ മൂന്നുങ്കവയലിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളും മരിച്ചു. കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരുകുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നും തെരച്ചിൽ തുടരും.
ഇവിടെ പഞ്ചായത്ത് ഓഫീസിനു സമീപത്തെ താമസക്കാരനായ ചേംബ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസിയെ വീട്ടിൽവെള്ളം കയറിയതിനെ തുടർന്നു കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലും നടന്നുവരികയാണ്. ചെറുതുംവലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ശനിയാഴ്ച ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായത്.
ഉരുൾപൊട്ടലിൽ വീടുകളും പതിറ്റാണ്ടുകളായി പരിപാലിച്ചുവന്ന കൃഷിയിടങ്ങളുമെല്ലാം ഒരുനിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസാഹയതയോടെ നോക്കിനിൽക്കാനെ ആളുകൾക്കായുള്ളു. നൂറുകണക്കിനു കുടുംബങ്ങളാണ് ഒരുദിവസത്തിനുള്ളിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറിയത്. ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ അറക്കുളം പഞ്ചായത്തിൽ മാത്രം വ്യാപകനാശനഷ്ടമാണുണ്ടായത്. ഇവിടെ മാത്രം 50-ഓളം വീടുകൾ തകർന്നു.
ചില വീടുകൾ താമസയോഗ്യമല്ലാതായതോടെ ഇവരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ നിരവധിപ്പേരുടെ വീട്ടുപകരണങ്ങൾ ഒഴുകിപോയി.
പാചകവാതക സിലിണ്ടറുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടെലിവിഷൻ, കുട്ടികളുടെ പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ, രേഖകൾ തുടങ്ങിയ വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും മലവെള്ളം കൊണ്ടുപോയതോടെ എന്തുചെയ്യുമെന്നറിയാതെ ദുരിതക്കയത്തിലായിരിക്കുകയാണ് ജനങ്ങൾ.
ഇടുക്കിക്ക് തോരാകണ്ണീർ
12:09 PM Oct 18, 2021 | Deepika.com