പഞ്ചായത്തിലെ നാരകംപുഴയിൽ നിന്ന് പുല്ലക്കയാറിന്റെയും കൈത്തോടുകളുടേയും തീരത്തു കൂടി സഞ്ചരിക്കുന്പോഴുള്ള കാഴ്ച ഏറെ ഹൃദയ ഭേദകമാണ്. മലവെള്ളം കയറിയതോടെ വാസയോഗ്യമല്ലാതായി തീർന്ന വീടുകൾ, കടപുഴകി വീണ വൻ മരങ്ങൾ, സന്പാദ്യമെല്ലാം ദുരിതപ്പെയ്ത്തിൽ തകർത്തെറിയപ്പെട്ടതിന്റെ ദൈന്യം നിറഞ്ഞ മുഖങ്ങൾ എല്ലാമാണ് ഇന്നലെ ഇവിടെ കാണാനായത്.
പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കൊക്കയാർ നിവാസികൾ ഇതുവരെ മുക്തരായിട്ടില്ല. 2018 ലെ മഹാപ്രളയത്തിൽ പോലും പുല്ലക്കയാർ കരകവിഞ്ഞൊഴുകിയതല്ലാതെ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തം തങ്ങളെ വേട്ടയാടിയിട്ടില്ലെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു.
കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, മാക്കോച്ചി, മേലോരം ഭാഗത്ത് ചെറുതും വലുതുമായി നിരവധി ഉരുൾ പൊട്ടലാണ് ശനിയാഴ്ച ഉച്ചയോടെ ഉണ്ടായത്. കൈത്തോടുകളിലൂടെയും മറ്റും മലവെള്ളം താഴ് വാരത്തേയ്ക്ക് കുതിച്ചൊഴുകി. ഇതോടെ പുലക്കയാർ ഇതുവരെ കാണാത്ത രൗദ്ര ഭാവം കൈവരിക്കുകയായിരുന്നു.
പുഴയുടെ ഇരുതീരങ്ങളിലേയ്ക്കും നിമിഷ നേരം കൊണ്ട് വെള്ളം കരകവിഞ്ഞു. വീടുകളും പലതും വെള്ളത്തിനിടയിലായി. ചില വീടുകൾ മലവെള്ളത്തിൽ കുത്തിയൊലിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്നു ആളുകൾ കൈയിൽ കിട്ടിയ സാധനങ്ങളുമായി പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് ഓടിമാറി. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് വൻമരങ്ങൾ വരെ കടപുഴകിയെത്തി.
മലയോരമേഖലകളിൽ ഒന്നിച്ച് ഉരുൾപൊട്ടിയതാണ് കൂട്ടിക്കലിൽ വെള്ളം പൊങ്ങാൻ കാരണമായത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരപകടമെന്ന് കൊക്കയാർ നിവാസികൾ പറയുന്നു.
ദുരിതക്കയത്തിൽ മുങ്ങി കൊക്കയാർ
12:04 PM Oct 18, 2021 | Deepika.com