കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ സർവവും നഷ്ടപ്പെട്ട മലയോര ജനതയുടെ നൊന്പരം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്. ശനിയാഴ്ച രാവിലെ ഏഴോടെ ചെറുമഴയായി എത്തി തുടർന്ന് സംഹാര താണ്ഡവമാടിയ മഹാമാരി മുണ്ടക്കയം, കാവാലി, കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശത്തെ ഒന്നാകെ മണ്ണിലാഴ്ത്തി.
13 മനുഷ്യജീവനുകൾ നഷ്ടമായി. ചിലർക്ക് ഉറ്റവരെ നഷ്ടമായപ്പോൾ കാവാലിയിൽ ഒരു കുടുംബംതന്നെ ഇല്ലാതായി. ഇന്നലെ പുലർച്ചെ സൈന്യമെത്തി തുടങ്ങിയ തെരച്ചിൽ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മണ്ണിലമർന്നു പോയവരെ കണ്ടെടുത്തു. മന്ത്രിമാരും ജനപ്രതിനിധികളും നാടൊന്നാകെയും ദുരന്തമുഖത്ത് ഒരു മനസോടെ ആശ്വാസമായി ഒപ്പം നിന്നു.
സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ കഴിഞ്ഞ 48 മണിക്കൂറായി പ്രവർത്തിക്കുകയാണ്. ആംബുലൻസ്, പോലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് ദുരിതം വിതച്ച സ്ഥലങ്ങളിലെ ഇന്നലത്തെ കാഴ്ചയായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലാണ് കഴിയുന്നത്.
മുണ്ടക്കയം ബൈപ്പാസിലും കൂട്ടിക്കലിലും റോഡിന് ഇരുവശങ്ങളിലുള്ള നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയടിഞ്ഞ ചെളിയും മണലും നീക്കുന്നതിന്റെ തിരക്കിലായിരുന്നു നാട്ടുകാരും സന്നദ്ധ പ്രവർത്തകരും. നടക്കാൻപോലും കഴിയാത്ത വിധം ചെളിനിറഞ്ഞ കാഴ്ചകൾകണ്ട് പലരും തളർന്നുപോയി.
വെള്ളം കയറി മുങ്ങിപ്പോയ വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടു പോകുന്നതായിരുന്നു മറ്റൊരു കാഴ്ച. ഒഴുകിപ്പോയി ഇടിച്ചുനിൽക്കുന്ന പുതുപുത്തൻ കാറുകൾ, വെള്ളത്തിലും ചെളിയിലും കുതിർന്നു നശിച്ച ടിവിയും ഫ്രിഡ്ജും ഫർണിച്ചറുകളും. വീണ്ടെടുക്കാൻ ആവാത്തവിധം നശിച്ച ആധാരങ്ങളും രേഖകളും... വെള്ളമിറങ്ങിയപ്പോൾ ഈ വീടുകളിലെത്തിയവർക്കു മുന്നിലെ കാഴ്ചകൾ ഇതെല്ലാമായിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ശനിയാഴ്ച രാവിലെ 10 മിനിറ്റിൽ പുല്ലുകയാറിൽ 15 അടിയിലേറെ മലവെള്ളം ഉയർന്നുപൊങ്ങിയതോടെ കൂട്ടിക്കൽ മുതൽ ചപ്പാത്ത്, വേലനിലം, മൂന്നാംമൈൽ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകൾ ജീവനുമായി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വെള്ളമിറങ്ങിയതോടെ പലരും തിരികെ വീടുകളിലേക്കു തിരികെ എത്തിത്തുടങ്ങി. അപകട സാധ്യത മുന്നിൽക്കണ്ട് ആയിരത്തിലധികം പേരെ വിവിധ ക്യാന്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
മണ്ണടിഞ്ഞ് സ്വപ്നങ്ങൾ...
12:01 PM Oct 18, 2021 | Deepika.com