മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്താകെ 37 പേർ മരിച്ചു. കഴിഞ്ഞ 12 മുതൽ ഇന്നലെ വരെയുള്ള മഴക്കെടുതിയെ തുടർന്നാണ് 37 പേർക്കു ജീവൻ നഷ്ടമായത്. അതിതീവ്ര മഴയെ തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 24 ജീവനുകളാണു നഷ്ടമായത്. വിവിധയിടങ്ങളിലായി ഏഴു പേരെ കാണാതായിട്ടുമുണ്ട്.
കോട്ടയം കൂട്ടിക്കലിലാണ് വൻ ദുരന്തമുണ്ടായത്. ഇവിടെ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്നു 13 ജീവനുകളാണു പൊലിഞ്ഞത്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എട്ടു ജീവനുകൾ നഷ്ടമായി.
കൊക്കയാറിലെ ഉരുൾപൊട്ടലിൽ ആറു പേരും തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് രണ്ടു പേരും മരിച്ചു. കൊക്കയാറിൽ രണ്ടു പേരെ കാണാതായിട്ടുണ്ട്. ഇടുക്കി പെരുവന്താനത്ത് രണ്ടു പേർ നേരത്തെ മുങ്ങിമരിച്ചിരുന്നു.
തിരുവനന്തപുരത്ത് കല്ലാറിൽ ഇന്നലെ ഒരാൾ മുങ്ങിമരിച്ചു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശനിയാഴ്ച കാണാതായ ജാർഖണ്ഡ് സ്വദേശിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം മേലേ കടയ്ക്കാവൂരിൽ കഴിഞ്ഞ 13ന് ഒരാൾ മുങ്ങിമരിച്ചിരുന്നു.
തൃശൂരിലെ തയ്യൂർ വില്ലേജിൽ ശനിയാഴ്ച ഒരാൾ മുങ്ങിമരിച്ചിരുന്നു. പാലക്കാട് ജില്ലയിലും ശനിയാഴ്ചയുണ്ടായ പ്രകൃതിദുരന്തത്തിൽ ഒരാൾ മരിച്ചിരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽ മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുന്നു. മലപ്പുറത്ത് കഴിഞ്ഞ 12നും 14നുമായി മൂന്നു പേരാണു മുങ്ങിമരിച്ചത്. കണ്ണൂരിൽ കഴിഞ്ഞ 12നും 14നുമായി രണ്ടു പേർ മുങ്ങിമരിച്ചു.
ആലപ്പുഴയിൽ കഴിഞ്ഞ 12, 13 തീയതികളിലായി രണ്ടു പേർ മുങ്ങിമരിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും ഓരോരുത്തർ വീതവും മരിച്ചു. അതിതീവ്ര മഴയെത്തുടർന്നുള്ള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ 97 പേരാണ് ഇതുവരെ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞത്.
പ്രകൃതിദുരന്തം: അഞ്ചു ദിവസത്തിനിടെ 37 മരണം
11:21 AM Oct 18, 2021 | Deepika.com