വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടോക്കിയോ ഒളിന്പിക്സിന്റെ അവസാന ദിനം മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ബാസ്കറ്റ്ബോൾ, വോളിബോൾ, സൈക്ലിംഗ് ഇനങ്ങളിലാണ് അമേരിക്ക അവസാനദിനം സ്വർണം കൊയ്തത്.
ഈ മൂന്ന് ഇനങ്ങൾക്കു മുന്പുവരെ 38 സ്വർണമെഡലുമായി ചൈന ഒന്നാം സ്ഥാനത്തും 36 സ്വർണവുമായി അമേരിക്ക രണ്ടാമതുമായിരുന്നു. വോളിബോളിൽ ബ്രസീലിനെ 3-0ന് തകർത്താണ് അമേരിക്ക ഒളിന്പിക് ചരിത്രത്തിലെ ആദ്യ സ്വർണമെഡൽ സ്വന്തമാക്കിയത്. നാലിനങ്ങളുള്ള വനിതകളുടെ സൈക്ലിംഗിൽ ജെന്നിഫർ വാലന്റെയാണ് സ്വർണം നേടിയത്. ബാസ്ക്കറ്റ്ബോളിലൂടെ യുഎസ്, ചൈനയുടെ സ്വർണ മെഡൽ എണ്ണത്തിന് ഒപ്പമെത്തി. അവസാനം വോളിബോളിലെ സ്വർണം കൂടിയായപ്പോൾ അമേരിക്ക ടോക്കിയോയിൽ ഒന്നാമതെത്തി.
ഏഴാം സ്വർണം
ഒളിന്പിക്സിൽ അമേരിക്കൻ വനിതകളുടെ തുടർച്ചയായ ഏഴാം സ്വർണമാണ്. 1996ലെ അറ്റ്ലാന്റ ഒളിന്പിക്സ് മുതൽ തുടങ്ങിയതാണിത്. 1976ൽ തുടങ്ങിയ വനിതാ ബാസ്കറ്റ്ബോളിൽ മൂന്നു തവണമാത്രമാണ് അമേരിക്ക സ്വർണത്തിലെത്താതെ പോയത്. 1976ലും 1992ലും വെള്ളിയും വെങ്കലവുമായിരുന്നു. 1980ലെ മോസ്കോ ഒളിന്പിക്സിൽനിന്ന് യുഎസ് വിട്ടുനിന്നു.
ടോക്കിയോയിൽ നടന്ന ഫൈനലിൽ യുഎസ്എ ആതിഥേയരായ ജപ്പാനെ 90-75ന് തകർത്താണ് തുടർച്ചയായ ഏഴാം സ്വർണം നേടിയത്. ജപ്പാൻ ആദ്യമായാണ് ഒളിന്പിക് ബാസ്കറ്റ്ബോളിൽ ഫൈനലിൽ പ്രവേശിക്കുന്നത്. 30 പോയിന്റ് നേടിയ ബ്രിട്നി ഗ്രൈനറുടെ പ്രകടനമാണ് അമേരിക്കയ്ക്കു മികച്ച ജയമൊരുക്കിയത്.
സ്വർണമാണു പ്രധാനം
അവസാന ദിനം ചൈനയുടെ താരങ്ങൾക്കു സ്വർണമെഡൽ നേടാനാവാതെ വന്നതോടെയാണ് അമേരിക്ക തുടർച്ചയായ മൂന്നാം ഒളിന്പിക്സിൽ ഒന്നാമതെത്തിയത്. 39 സ്വർണം 41 വെള്ളി, 33 വെങ്കലം; ആകെ 113 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ ഇത്തവണ നേടിയത്.
2008ലെ ബെയ്ജിംഗ് ഒളിന്പിക്സിൽ 48 സ്വർണവുമായി ചൈന അമേരിക്കയുടെ കുത്തക തകർത്തിരുന്നു. ബെയ്ജിംഗിൽ അമേരിക്കയ്ക്കു 36 സ്വർണമേ നേടാനായുള്ളൂ. 2000ലെ സിഡ്നി ഒളിന്പിക്സ് മുതലാണു ചൈന അമേരിക്കയ്ക്കു വെല്ലുവിളി ഉയർത്തിത്തുടങ്ങിയത്. സിഡ്നി ഒളിന്പിക്സിൽ അമേരിക്ക 37 സ്വർണവും റഷ്യ 32 സ്വർണവും ചൈന 28 സ്വർണവും നേടി.
2004ലെ ആഥൻസ് ഒളിന്പിക്സിൽ അമേരിക്കയെയും റഷ്യയെയും ഞെട്ടിച്ച് ചൈന കുതിച്ചു. 36 സ്വർണവുമായി അമേരിക്ക ഒന്നാമതെത്തിയെങ്കിലും ചൈനയുടെ കായികവളർച്ച ഞെട്ടിച്ചു. 32 സ്വർണവുമായി ചൈനയായിരുന്നു രണ്ടാമത്.
കുത്തക തകർന്നു
2020ലെ ടോക്കിയോ ഒളിന്പിക്സിൽ യുഎസിന്റെ കുത്തകയിനങ്ങളിൽ പലതിനും ഇളക്കം തട്ടി. ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ് ഇനങ്ങളിൽ ഇത്തവണ പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല. ജിംനാസ്റ്റിക്സിൽ റിയോയിൽ മെഡൽകൊയ്ത് നടത്തിയ സിമോണ് ബെയ്ൽസ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പിന്മാറിയത് യുഎസിന്റെ സ്വർണപ്രതീക്ഷകൾക്കു തിരിച്ചടിയായി. രണ്ടു സ്വർണം മാത്രമാണു ജിംനാസ്റ്റിക്സിൽനിന്നു ലഭിച്ചത്. സ്വർണപ്രതീക്ഷയോടെയെത്തിയ വനിതാ ഫുട്ബോൾ ടീമിനു വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ഒരുകാലത്ത് അമേരിക്കയുടെ കുത്തകയായിരുന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലും നിരാശയായിരുന്നു. ട്രാക് ഇനങ്ങളിൽ നാലു സ്വർണമേ അമേരിക്കയ്ക്കു ലഭിച്ചുള്ളൂ. പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ അയോഗ്യരായി. പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടി.
വനിതകളുടെ ഇനങ്ങളിൽ മൂന്നു സ്വർണവും ലഭിച്ചു. ഫീൽഡ് ഇനങ്ങളിൽ പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ റയാൻ ക്രൗസർ സ്വർണം നിലനിർത്തി. വനിതകളുടെ പോൾവോൾട്ടിലും ഡിസ്കസ് ത്രോയിലും സ്വർണം നേടി.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
യുഎസ് ഫോട്ടോ ഫിനിഷ്
11:08 AM Aug 09, 2021 | Deepika.com