2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് നടക്കുന്ന മൈതാനത്തിന്റെ മൂലയിൽ, പുഞ്ചിരി പതിഞ്ഞിട്ടേറെ നാളായെന്നു തോന്നിപ്പോകുന്ന മുഖത്തേക്കു നോക്കി പരിചയപ്പെടാൻ കൈ നീട്ടി ജാവലിൻ ത്രോയുടെ ചരിത്രത്തിൽ നൂറ് മീറ്റർ എന്ന റിക്കാർഡിനും അപ്പുറം എറിഞ്ഞ് ലോകപ്രശ സ്തി നേടിയ ഉവേ ഹോണ്‍.
സത്യത്തിൽ ഉവേ ആയിരുന്നില്ല അന്നത്തെ ലക്ഷ്യം. പക്ഷേ, കാത്തിരുന്ന ആ ലക്ഷ്യം ഓടിക്കുതിച്ചു ഹുവേക്കരുകിലെത്തിനിന്ന ശേഷം പിന്നെ പരിശീലനക്കിറ്റും എടുത്ത് മൈതാനത്തേക്കു നടന്നു.
നോക്കി നിൽക്കുന്പോൾ ഉവേ പറഞ്ഞു; ഉറപ്പിച്ചോളൂ ഉടൻ തന്നെ അവൻ നിങ്ങളുടെ രാജ്യത്തിന്റെ അഭിമാനമായി മാറും. മഞ്ഞുകാലം മാഞ്ഞുപോയിട്ടില്ലാത്ത ആ ഉത്തരേന്ത്യൻ പുലർച്ചെ വിയർത്തുകുളിച്ചു മൈതാനത്തിന്റെ നടുവിലേക്ക് നടന്നുനീങ്ങിയ ആ പയ്യന്റെ പേര് നീരജ് ചോപ്ര എന്നായിരുന്നു. ഇന്നു മുഴുവൻ ഇന്ത്യക്കാരുടെയും പ്രതീക്ഷകളെ പൊന്നണിയിച്ച അതേ നീരജ് ചോപ്ര.
അന്നും അതിനു മുൻപ് 2016ലും ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലും 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം എന്നതു മാത്രമാണ് തന്റെ സ്വപ്നമെന്നാണ് നീരജ് പറഞ്ഞത്. അന്ന് ഗോൾഡ് കോസ്റ്റിൽ നടക്കാനിരിക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയും നീരജ് തന്നെയായിരുന്നു.
ഫെഡറേഷൻ കപ്പിൽ അന്ന് പ്രതീക്ഷിച്ചതുപോലെതന്നെ നീരജ് സുവർണനേട്ടം കൊയ്തു. അതിനും രണ്ടു വർഷം മുൻപ് പോളണ്ടിൽ നടന്ന ജൂണിയർ അത്ലറ്റിക് മീറ്റിൽ നീരജിന്റെ പ്രകടനം നേരിൽ കണ്ട പി.ടി. ഉഷ ഇന്ത്യക്ക് ഈ താരത്തിൽനിന്ന് ഏറെ പ്രതീക്ഷിക്കാനുണ്ടെന്നാണു പറഞ്ഞത്. സാങ്കേതികമായി ഏറെ മികച്ച നീരജിന്റെ ത്രോകൾ വലിയ വെല്ലുവിളിയാണെന്നാണ് മറ്റു പല അന്താരാഷ്ട്ര താരങ്ങളും വിലയിരുത്തിയിട്ടുള്ളത്.
നീരജിനെ ലക്ഷ്യംവച്ചു മാത്രം അത്ലറ്റിക് ഫെഡറേഷൻ ഇന്ത്യൻ ക്യാന്പിൽ എത്തിച്ച ഓസ്ട്രേലിയക്കാരൻ ഗാരി കാൽവർട്ടിനും ഈ സുവർണവിജയത്തിൽ നിർണായക പങ്കുണ്ട്. സത്യത്തിൽ കാൽവർട്ട് വാർത്തെടുത്ത താരമാണ് നീരജ് എന്നുപോലും പറയാം. സായിയിൽ കാൽവെർട്ടിനു കീഴിലെ ചിട്ടയായ പരിശീലനമാണ് നീരജിനെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത്.
പക്ഷേ, ഒളിന്പിക് സ്വർണം കഴുത്തിലണിയുന്പോൾ നീരജിന്റെ കോച്ച് ഇപ്പോഴും മറ്റാരാലും മറികടക്കാത്ത റിക്കാർഡിനുടമ ഉവേ ഹോണ്‍ തന്നെയാണ്. പക്ഷേ, ജാവലിന്റെ രൂപവും ഭാവവും മാറിയ ശേഷം ജർമനിയിൽ നടന്ന അത്ലറ്റിക് മീറ്റിൽ ചെക്കോസ്ലോവാക്യയുടെ ജാൻ സെലസ്നി നേടിയ 98.48 മീറ്ററാണ് അന്താരാഷ്ട്ര കായിക രേഖകളിൽ ഇന്നും ജാവലിനിലെ ലോകറിക്കാർഡായി കണക്കാക്കുന്നത്.
ഉവേ പറഞ്ഞ പരിഭവം
ഇന്നത്തെ നീരജിന്റെ പരിശീലകന്റെ അന്നത്തെ അവസ്ഥയും കഥയും വേറെയായിരുന്നു. പരിശീലനം കഴിഞ്ഞു പ്രത്യേക അഭിമുഖത്തിന് സമീപിച്ചപ്പോൾ നീരജ് തന്നെയാണ് ഉവേയുടെ ദുരവസ്ഥകളെക്കുറിച്ചു സൂചന നൽകിയത്. പിന്നീട് ആവർത്തിച്ചു ചോദിച്ചപ്പോൾ ഉവേയും മനസു തുറന്നു.
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സായിയുടെയും സമീപനങ്ങളിൽ നിരാശാനായ ജാവലിൻ ത്രോ പരിശീലകനായ ഉവേ ഹോണ്‍, താൻ നേരിടുന്ന പരാധീനതകളുടെ കെട്ടഴിച്ചു. പറഞ്ഞുറപ്പിച്ച ശന്പളം കിട്ടാത്തതിനു പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട അലവൻവസുകളും മറ്റു ബത്തകളും പോലും ലഭിക്കുന്നില്ല. അസിസ്റ്റന്റ് കോച്ചില്ല, പരിശീലനത്തിന് ആവശ്യമായ ജീവനക്കാരില്ല, മെച്ചപ്പെട്ട സംവിധാനങ്ങളില്ല, പരാതികൾക്കു ചെവി തരുന്നില്ല തുടങ്ങിയവാണ് ലോക റിക്കാർഡിനുടമയായ ഒരു വിദേശ കോച്ചിന് ഇന്ത്യയിൽ നേരിടേണ്ടിവന്നിട്ടുള്ള വെല്ലുവിളികൾ.
2017 നവംബർ അവസാനമാണ് ഹോണ്‍ ഇന്ത്യൻ ക്യാന്പിൽ പരിശീലകനായി എത്തുന്നത്. കിട്ടിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നേരേചൊവ്വേ പാലിക്കാത്ത അവസ്ഥയിൽ തന്റെ ആവശ്യങ്ങളുമായി നിരവധി തവണ അത്ലറ്റിക് ഫെഡറേഷനെ സമീപിച്ചെങ്കിലും അവർ കേൾക്കാൻ പോലും തയാറാകുന്നില്ലെന്നാണ് അന്ന് ഉവേ ഹോണ്‍ പറഞ്ഞത്.
മറ്റു രാജ്യങ്ങളിൽ തനിക്കൊപ്പമുള്ള പരിശീലകർക്കു ലഭിക്കുന്നതിലും വളരെ താഴ്ന്ന ശന്പളമാണ് ഇന്ത്യയിൽ തനിക്കു ലഭിക്കുന്നതെന്ന സങ്കടംകൂടി അദ്ദേഹം പറഞ്ഞു.
ഒളിന്പിക്സിനു പുറപ്പെടുന്നതിനു തൊട്ടുമുൻപും പട്യാലയിലെ പരിശീലന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഒന്നുമല്ലെന്ന് ഉവേ ഹോണ്‍ കുറ്റപ്പെടുത്തിയിരുന്നു. സായിയും അത്ലറ്റിക് ഫെഡറേഷൻ അധികൃതരും പട്യാല ക്യാന്പിനെ വെറുതെ പൊക്കിപ്പറയുകയാണെന്നും ഉവേ പരിഹസിച്ചു.
കായികതാരങ്ങൾക്ക് ഇവിടെ നൽകുന്ന ഭക്ഷണം പോലും മതിയായ പോഷകമൂല്യമുള്ളതല്ല. 2019ൽ നീരജ് ചോപ്രയുടെ കൈമുട്ടിന് ശസ്ത്രക്രിയ ചെയ്തത് അടക്കമുള്ള കാര്യത്തിൽ തനിക്ക് ഇപ്പോഴും കടുത്ത അതൃപ്തിയുണ്ടെന്നു പറഞ്ഞാണ് ഉവേ ഒളിന്പിക്സിന് ഒരുക്കിയത്.
കാൽവർട്ടും മനസ് മടുത്തു
നീരജിനെ പരിശീലിപ്പാക്കാനായി വിളിച്ചുവരുത്തിയ കാൽവർട്ടിന്റെ കഥയും വേറെയായിരുന്നില്ല. ഗാരി കാൽവർട്ട് 2016 ഫെബ്രുവരിയിലാണ് എഎഫ്ഐയിൽ എത്തുന്നത്. ആ വർഷം നടന്ന ജൂനിയർ ഗ്ലോബൽ മീറ്റിൽ നീരജ് ചോപ്ര 86.48 മീറ്റർ എറിഞ്ഞ് റിക്കാർഡിട്ടപ്പോൾ കാൽവർട്ട് പ്രതിഫലം കൂട്ടിച്ചോദിച്ചു.
എന്നാൽ, എഎഫ്ഐ ഇതു പരിഗണിക്കാതിരുന്നതിനെത്തുടർന്ന് 2017 ഏപ്രിൽ ഗാൽവർട്ട് ഇന്ത്യ വിട്ടു പോകുകയായിരുന്നു. കഴിഞ്ഞ വർഷം കാൽവർട്ട് അന്തരിച്ചു. തുടർന്ന് ആറു മാസത്തോളം ഇന്ത്യൻ ക്യാന്പിൽ ജാവലിന്‍ പരിശീലകരില്ലായിരുന്നു. സ്പോണ്‍സർമാരുടെ സഹായത്തിൽ നീരജ് ജർമനിയിൽ പരിശീലനത്തിനു പോയപ്പോൾ പരിശീലകരില്ലാതെ മറ്റു താരങ്ങൾ വലഞ്ഞു.
2020 ടോക്കിയോ ഒളിന്പിക്സ് വരെയായിരുന്നു ഇന്ത്യൻ ക്യാന്പിൽ ഹോണിന്റെ കരാർ. അടുത്ത സെപ്റ്റംബറിൽ കാലാവധി അവസാനിക്കും. 2018ൽ പ്രതിമാസം 7500 ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഫലം. അന്താരാഷ്ട്ര പരിശീലകരുടെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ 5000 ഡോളർകൂടി വർധിപ്പിക്കണമെന്നായിരുന്നു ഹോണിന്റെ അന്നത്തെ ആവശ്യം.
ഇതിനു പുറമേ ഇന്ത്യൻ ക്യാന്പിൽ പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ഇവ ഏർപ്പെടുത്തണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും എഎഫ്ഐ പരിഗണിക്കുന്നില്ലെന്ന് ഹോണ്‍ പരാതിയും പറഞ്ഞു. എന്തായാലും ഇന്ത്യ വിടുന്ന കാര്യം കോമണ്‍വെൽത്ത് ഗെയിംസിനു ശേഷം തീരുമാനിക്കുമെന്നൊരു താക്കീതുകൂടി അന്ന് പറഞ്ഞിരുന്നു എങ്കിലും ഇന്നത്തെ നീരജിന്റെ സുവർണനേട്ടത്തിൽ ഈ 58കാരന്റെ പങ്ക് ദ്രോണതുല്യമാണ്.
സെബി മാത്യു
ഊതിക്കാച്ചിയ പൊന്ന്
12:09 PM Aug 08, 2021 | Deepika.com