ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020 ഇന്ത്യക്ക് നൽകിയിരിക്കുന്നത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ചു. ആദ്യമായിട്ടാണ് ഇന്ത്യ ഒളിന്പിക് അത്ലറ്റിക് ചരിത്രത്തിൽ ഒരു സ്വർണ മെഡൽ നേടുന്നത്. 23 വയസുള്ള നീരജിന് പാരീസ് ഒളിന്പിക്സ് ഉൾപ്പെടെ വരുന്ന മത്സരങ്ങളിൽ സ്വർണ മെഡൽ നേടാൻ സാധിക്കും.
നീരജിന്റെ ത്രോ കണ്ടപ്പോൾ തോന്നിയത് വളരെ അനായാസമായിട്ട് യാതൊരു ആശങ്കയുമില്ലാതെയാണ് ഇത്രയും ദൂരത്തേക്ക് ജാവലിൻ പായിച്ചതെന്നാണ്, കണ്ടപ്പോൾ അഭിമാനം തോന്നി. കായിക താരം എന്ന നിലയിൽ ഇന്ത്യയുടെ പതാക ഉയർന്നപ്പോൾ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്തു. അത്രയും രോമാഞ്ചമുണ്ടായി. നമുക്ക് ഈ ഒളിന്പിക്സിൽ ഏഴു മെഡലുകളാണ് ഇതുവരെ നേടാനായിട്ടുള്ളത്. കഴിഞ്ഞ ഒളിന്പിക്സിൽ നമുക്ക് ഇത്രയും മെഡലുകൾ ഇല്ലായിരുന്നു.
ഏറെ ശ്രദ്ധയമായിട്ടുള്ള മറ്റൊരു വിജയമാണ് ഹോക്കിയിലൂടെ കേരളക്കാരനായ നമ്മുടെ സ്വന്തം ശ്രീജേഷ് നൽകിയിരിക്കുന്നത്.
എന്തായിരുന്നു ഗോൾ പോസ്റ്റിലെ ആ സേവുകൾ. മൂന്നാമത്തെ ഒളിന്പിക്സ് ആണ് ശ്രീജേഷിന്റെത്. ഏഷ്യൻ ഗെയിംസിലെ കളി ഞാൻ കണ്ടതാണ്. ഗോൾ പോസ്റ്റിൽ നിന്നാലും കളത്തിൽ നിറഞ്ഞുകളിക്കും. എല്ലാവർക്കും കൊടുക്കേണ്ട ഇൻഫോർമേഷൻ കൊടുക്കും. അങ്ങനെ നമ്മുടെ കേരളത്തിലേക്ക് രണ്ടാമത് വന്ന മെഡലാണ് ഇത്. അതിൽ വളരെ സന്തോഷമുണ്ട്. ഒരാളുടെ എത്ര വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ശ്രീജേഷിന് ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരിക്കുന്നത്.
അവരെയൊക്കെ അഭിമാനപൂർവം ഓർക്കുകയാണ് ഈ സമയങ്ങളിൽ. ശ്രീജേഷിനെപ്പറ്റി പറയുന്പോൾ എനിക്ക് ഏറെ സന്തോഷമുള്ള കാര്യമുണ്ട് സ്പോട്സ് കൗണ്സിലിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്തായിരുന്നു ഇവർ ലണ്ടൻ ഒളിന്പിക്സിനു പോയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു എല്ലാ മലയാളി ഒളിന്പിക് താരങ്ങൾക്കും ഗസറ്റഡ് റാങ്കിൽ ജോലി കൊടുക്കുമെന്ന്. തിരിച്ചുവന്ന ശ്രീജേഷ് ഗസറ്റഡ് റാങ്കിൽ ബാങ്കിൽ ജോയിൻ ചെയ്തു. ഇത് മനസിന് സന്തോഷം തരുന്നു.
ടോക്കിയോയിൽ സ്വർണം നേടിയ നീരജ് ചോപ്ര ജൂണിയർ ലോകറിക്കാർഡ് നേടിയ ഏക ഇന്ത്യൻ താരമാണ്. എല്ലാ കായികതാരങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയത്.
പത്മിനി സെൽവൻ
അഭിമാന നിമിഷം
11:57 AM Aug 08, 2021 | Deepika.com