ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവിഡ് മഹാമാരിയെ തോൽപ്പിച്ച ടോക്കിയോ ഒളിന്പിക്സ് ഇന്ന് കൊടിയിറങ്ങുന്പോൾ ജപ്പാന്റെ ഓർമകൾ ലോകമെന്പാടുമെത്തിക്കഴിഞ്ഞു.
ഒളിന്പിക്സ് ഓർമകൾക്കപ്പുറം ജാപ്പനീസ് ജനതയുടെ സ്വകാര്യ ഓർമകളുമായി ഈ രാജ്യംവിട്ട കായികതാരങ്ങൾ അനവധി. കായിക താരങ്ങൾ അറിഞ്ഞോ അറിയാതെയോ ആയിരിക്കാം ആ ഓർമകളുമായി സ്വരാജ്യത്തേക്ക് മടങ്ങിയിരിക്കുക. ജാപ്പനീസ് ജനതയുടെ സ്വകാര്യ ഓർമകൾ എങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിയെന്നാണെങ്കിൽ ആ കഥയിങ്ങനെ:
ഒളിന്പിക്സിൽ മെഡൽ നേടുന്ന ഓരോ താരത്തിനും മെഡലിനൊപ്പം ഒരു പൂച്ചെണ്ടും ടോക്കിയോയിൽ നൽകിയിരുന്നു. ആ പൂച്ചെണ്ടുകളാണ് ജാപ്പനീസ് ജനതയുടെ ഓർമ വഹിക്കുന്നത്. 2011 മാർച്ച് 11ന് ജപ്പാൻ അഭിമുഖീകരിച്ച മൂന്ന് ദുരന്തങ്ങളുടെ സ്മരണയിലാണ് ഓരോ പൂച്ചെണ്ടും വിരിഞ്ഞതെന്നതാണ് വാസ്തവം.
സുനാമി, ഭൂകന്പം, ഫുക്കുഷിമയിലെ ആണവ ദുരന്തം എന്നിവയിലൂടെ അന്ന് 20,000 ആളുകൾക്കാണ് ജീവഹാനി നേരിട്ടത്. ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും അവ അതിജീവിച്ചവരുടെ ജീവിത പോരാട്ടത്തിന്റെയും സ്മരണകളാണ് ഓരോ പൂച്ചെണ്ടും.
ഫുക്കുഷിമയിൽ വിരിഞ്ഞ സൂര്യകാന്തി, ഇവാറ്റെയിൽനിന്നുള്ള യൂസ്റ്റോമ, ജെന്റിയാന, ഫ്രില്ലി പൂക്കളാണ് ടോക്കിയോ ഒളിന്പിക്സ് പൂച്ചെണ്ടുകളിലുള്ളത്. 2011 മാർച്ചിലെ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ സ്മരണപേറുന്നതാണ് സൂര്യകാന്തി പൂക്കൾ. ആണവ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പൂക്കൾമാത്രമേ ഫുക്കുഷിമയിലും ഇവാറ്റെയിലും കൃഷി ചെയ്യാൻ സാധിക്കുന്നുള്ളൂ. പച്ചക്കറികളോ മറ്റോ ഈ മണ്ണിൽ വിളയുക അസാധ്യം.
ജെന്റിയാന പൂക്കളുടെ കടും നീലയാണ് ഒളിന്പിക്സിന്റെ തീം വർണം. പൂച്ചെണ്ടിലെ പൂക്കൾ 2020 ഒളിന്പിക്സിന്റെ ഭാഗ്യ ചിഹ്നമായ മിറൈറ്റോവയുമായി ബന്ധിച്ചിരിക്കുന്നത് കടും നീല നിറത്തിലുള്ള റിബണിനാൽ. മിറൈ എന്നാൽ ഭാവി എന്നും റ്റോവ എന്നാൽ നിത്യത എന്നുമാണ് അർഥം. നിത്യതയുടെ സുഗന്ധമുള്ള പൂക്കളുമായി മെഡൽ ജേതാക്കൾ അവരുടെ രാജ്യങ്ങളിലേക്ക് ജപ്പാന്റെ ഓർമകളുമായി യാത്രയായി...
ടോക്കിയോയിൽനിന്ന് ആൻ ജോബി
ഓർമകൾക്കെന്തു സുഗന്ധം...
11:49 AM Aug 08, 2021 | Deepika.com