രാവിലെ ആരോഗ്യ പരിപാലനത്തിനായി റേജിയോ ടെയ്സൊ, കൃത്യനിഷ്ഠയുടെ പര്യായമായ മെട്രോകൾ, ട്രെയിനുകളിൽ ശുചിത്വ പരിപാലനത്തിനായി തെസേയി, സുമോ ഗുസ്തി, സാങ്കേതികത്തികവ്... എന്തൊക്കെയുണ്ടെങ്കിലും ജപ്പാനൊരു വലിയ പോരായ്മയുണ്ട്, ജപ്പാനിതൊന്നും ‘പോരളിയാ’ എന്നു പറയുന്നതാകും ശരി...
പറഞ്ഞുവരുന്നത് ജപ്പാന്റെ മനുഷ്യവിഭവശേഷിയെക്കുറിച്ചാണ്. ലോകത്തിൽ വയോധികർ കൂടുതലുള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ ജപ്പാനാണ്. ഇവിടുത്തെ ജനസംഖ്യയിൽ 38 ശതമാനം 65 വയസിൽ കൂടുതലുള്ളവർ. ജാപ്പനീസ് ജനതയുടെ ആയുർദൈർഘ്യവും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അല്പം കൂടുതലാണെന്നതും മറ്റൊരു വസ്തുത.
അതിന്റെ കാരണം കൃത്യമായ ആരോഗ്യപരിപാലനവും കായികാധ്വാനശീലവുംതന്നെ. ജാപ്പനീസ് വനിതകളുടെ ശരാശരി ആയുസ് 90 വയസാണ്, പുരുഷന്മാരുടെത് 84ഉം. അരി, പച്ചക്കറി, മത്സ്യം എന്നിവയുൾപ്പെടുന്ന സമീകൃതമായ ആഹാരക്രമമാണ് ജപ്പാനിലുള്ളവർ കാലാകാലമായി ഉപയോഗിക്കുന്നത്. റിട്ടയർമെന്റ് കഴിഞ്ഞാൽ വെറുതേയിരിക്കുന്ന ശീലം ജാപ്പാനീസ് ജനതയ്ക്കില്ല.
ഇതിനെല്ലാം മറ്റൊരു വശവുമുണ്ട്. 1980നുശേഷം ജപ്പാനിൽ യുവജനങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 1980ലാണ് ജപ്പാനിൽ ഏറ്റവും കുറവ് ജനനനിരക്ക് രേഖപ്പെടുത്തപ്പെട്ടത്. കുട്ടികളുടെ എണ്ണം കുറയുന്നതു മറ്റ് പല രാജ്യങ്ങളെയുംപോലെ ജപ്പാനിലും പ്രശ്നമായിക്കൊണ്ടിരിക്കുന്നു.
പെൻഷനിലേക്കു ഭീമമായ തുക ഒഴുക്കേണ്ട സാഹചര്യവുമാണു നിലവിൽ ഈ രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി നിലവിൽ കൂടുതൽ കുട്ടികൾവേണമെന്ന നിലപാടിലാണു സർക്കർ. ഒന്നിലധികം കുട്ടികളുള്ളവർക്ക് ഓരോ കുട്ടിക്കും ഒരു ലക്ഷം യെൻ (67,303 രൂപ) വീതം നൽകാനുള്ള നിയമം കൊണ്ടുവരാനും ജാപ്പനീസ് സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ടോക്കിയോയിൽനിന്ന് ആൻ ജോബി
ജപ്പാനിതു ‘പോരളിയാ’...
12:41 PM Aug 07, 2021 | Deepika.com