നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒളിമ്പിക്സ് വേദിയിൽ ഇന്ന് ഇന്ത്യക്കായി സ്വർണത്താമര വിരിയുമോയെന്നു 136 കോടി ജനത ഉറ്റുനോക്കുന്നു. ഇന്നു വൈകുന്നേരം 4.30നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം. അങ്ങനെ സംഭവിച്ചാൽ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങും. അത്ലറ്റിക്സിൽ ഇന്ത്യക്കാരനു സ്വർണമെന്ന ചരിത്രം പിറക്കും.
യോഗ്യതാറൗണ്ടിലെ ആദ്യ ശ്രമത്തിൽതന്നെ 86.65 മീറ്റർ ദൂരം കുറിച്ചാണു നീരജ് ഒന്നാമനായി ഫൈനലിലേക്കു മാർച്ച് ചെയ്തത്. ജർമനിയുടെ ലോക ചാമ്പ്യൻ ജൊഹനാസ് വെട്ടർ ആണ് ഏറ്റവും കടുത്ത എതിരാളി. 97.76 മീറ്ററാണ് ഈ 28 കാരന്റെ ഏറ്റവും മികച്ച പ്രകടനം. യോഗ്യതാമത്സരത്തിൽ 85.64 മീറ്റർ മാത്രമാണ് വെട്ടർ കുറിച്ചത്. 88.07 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച പ്രകടനം.
ഉവെ ഹോൺ എന്ന ജർമൻ അത്ലറ്റാണു 100 മീറ്റർ ദൂരം പിന്നിട്ട (104.80) ലോകത്തെ ഒരേയൊരു ജാവലിൻ താരം. ഇതിഹാസ താരമായ ഹോൺ ആണ് നീരജിന്റെ ഇപ്പോഴത്തെ കോച്ച്.
തടി കുറയ്ക്കാൻ കളിക്കളത്തിലേക്ക്
1997ലെ ക്രിസ്മസ് രാവിലാണു ഹരിയാനയിലെ പാനിപ്പട്ടിലെ കാന്ദ്ര ഗ്രാമത്തിൽ കർഷക ദമ്പതികളായ സതീഷ് കുമാറിന്റെയും സരോജ് ദേവിയുടെയും മകനായി നീരജ് ചോപ്ര ജനിച്ചത്. കുഞ്ഞുന്നാളിൽ ഫ്രഷ് ക്രീമിനോടും വെണ്ണയോടും റൊട്ടിയോടുമെല്ലാം ഏറെ പ്രിയമുണ്ടായിരുന്ന പേരക്കുട്ടിക്കു മുത്തശ്ശി പതിവായി ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അങ്ങനെ അവൻ പൊണ്ണത്തടിയനായി.
11 -ാം വയസിൽ 80 കിലോയായിരുന്നു തൂക്കം. അമിതവണ്ണം കുറയ്ക്കാനായി അമ്മാവനാണ് അവനെ നിർബന്ധിച്ചു പാനിപ്പട്ടിലെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയതും സ്പോർട്സിലേക്കു തിരിച്ചുവിട്ടതും. ഇവിടെ പരിശീലനം നടത്തിക്കൊണ്ടിരുന്ന ഹരിയാനയുടെ ദേശീയതാരമായ ജയ്വീറിന്റെ (ജയ് ചൗധരി ) ത്രോകളാണു ജാവലിനിലേക്ക് ആകർഷിച്ചത്. പിന്നീടു നടന്നതെല്ലാം ചരിത്രം.
2014ൽ ആദ്യമായി 7000 രൂപയ്ക്കു സ്വന്തമായി ഒരു ജാവലിൻ വാങ്ങിയ ഈ യുവപ്രതിഭ 2016-ൽ പോളണ്ടിൽ നടന്ന അണ്ടർ -20 ലോക ചാമ്പ്യൻഷിപ്പിൽ 86.48 മീറ്റർ എറിഞ്ഞ് ജൂണിയർ ലോക റിക്കാർഡോടെ സ്വർണം നേടി. 2018 ൽ കോമൺവെൽത്ത് ഗെയിംസിലും, 88.06 മീറ്റർ എറിഞ്ഞ് ഏഷ്യൻ ഗെയിംസിലും സ്വർണം കരസ്ഥമാക്കി.
ഇന്നു ഭാരതജനത മുഴുവൻ ടോക്കിയോയിലെ ജാവലിൻ പിറ്റിലേക്കു കണ്ണുംനട്ട് പ്രാർഥനാപൂർവം കാത്തിരിക്കുകയാണ്, ഇന്ത്യൻ ആർമിയിലെ ഈ യുവ സുബേദാർ രാജ്യത്തിനായി ഒരു സ്വർണം വിരിയിക്കുന്നതും കാത്ത്.
സെബി മാളിയേക്കൽ
യോഗ്യതാറൗണ്ടിലെ ആദ്യ ശ്രമത്തിൽതന്നെ 86.65 മീറ്റർ ദൂരം കുറിച്ചാണു നീരജ് ഒന്നാമനായി ഫൈനലിലേക്കു മാർച്ച് ചെയ്തത്. ജർമനിയുടെ ലോക ചാമ്പ്യൻ ജൊഹനാസ് വെട്ടർ ആണ് ഏറ്റവും കടുത്ത എതിരാളി. 97.76 മീറ്ററാണ് ഈ 28 കാരന്റെ ഏറ്റവും മികച്ച പ്രകടനം. യോഗ്യതാമത്സരത്തിൽ 85.64 മീറ്റർ മാത്രമാണ് വെട്ടർ കുറിച്ചത്. 88.07 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച പ്രകടനം.
ഉവെ ഹോൺ എന്ന ജർമൻ അത്ലറ്റാണു 100 മീറ്റർ ദൂരം പിന്നിട്ട (104.80) ലോകത്തെ ഒരേയൊരു ജാവലിൻ താരം. ഇതിഹാസ താരമായ ഹോൺ ആണ് നീരജിന്റെ ഇപ്പോഴത്തെ കോച്ച്.
തടി കുറയ്ക്കാൻ കളിക്കളത്തിലേക്ക്
1997ലെ ക്രിസ്മസ് രാവിലാണു ഹരിയാനയിലെ പാനിപ്പട്ടിലെ കാന്ദ്ര ഗ്രാമത്തിൽ കർഷക ദമ്പതികളായ സതീഷ് കുമാറിന്റെയും സരോജ് ദേവിയുടെയും മകനായി നീരജ് ചോപ്ര ജനിച്ചത്. കുഞ്ഞുന്നാളിൽ ഫ്രഷ് ക്രീമിനോടും വെണ്ണയോടും റൊട്ടിയോടുമെല്ലാം ഏറെ പ്രിയമുണ്ടായിരുന്ന പേരക്കുട്ടിക്കു മുത്തശ്ശി പതിവായി ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അങ്ങനെ അവൻ പൊണ്ണത്തടിയനായി.
11 -ാം വയസിൽ 80 കിലോയായിരുന്നു തൂക്കം. അമിതവണ്ണം കുറയ്ക്കാനായി അമ്മാവനാണ് അവനെ നിർബന്ധിച്ചു പാനിപ്പട്ടിലെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയതും സ്പോർട്സിലേക്കു തിരിച്ചുവിട്ടതും. ഇവിടെ പരിശീലനം നടത്തിക്കൊണ്ടിരുന്ന ഹരിയാനയുടെ ദേശീയതാരമായ ജയ്വീറിന്റെ (ജയ് ചൗധരി ) ത്രോകളാണു ജാവലിനിലേക്ക് ആകർഷിച്ചത്. പിന്നീടു നടന്നതെല്ലാം ചരിത്രം.
2014ൽ ആദ്യമായി 7000 രൂപയ്ക്കു സ്വന്തമായി ഒരു ജാവലിൻ വാങ്ങിയ ഈ യുവപ്രതിഭ 2016-ൽ പോളണ്ടിൽ നടന്ന അണ്ടർ -20 ലോക ചാമ്പ്യൻഷിപ്പിൽ 86.48 മീറ്റർ എറിഞ്ഞ് ജൂണിയർ ലോക റിക്കാർഡോടെ സ്വർണം നേടി. 2018 ൽ കോമൺവെൽത്ത് ഗെയിംസിലും, 88.06 മീറ്റർ എറിഞ്ഞ് ഏഷ്യൻ ഗെയിംസിലും സ്വർണം കരസ്ഥമാക്കി.
ഇന്നു ഭാരതജനത മുഴുവൻ ടോക്കിയോയിലെ ജാവലിൻ പിറ്റിലേക്കു കണ്ണുംനട്ട് പ്രാർഥനാപൂർവം കാത്തിരിക്കുകയാണ്, ഇന്ത്യൻ ആർമിയിലെ ഈ യുവ സുബേദാർ രാജ്യത്തിനായി ഒരു സ്വർണം വിരിയിക്കുന്നതും കാത്ത്.
സെബി മാളിയേക്കൽ