ഒളിന്പിക് ബോക്സിംഗിലെപോലെ ഗുസ്തിയിലും ഓരോ വിഭാഗത്തിലും രണ്ട് വെങ്കല മെഡൽ വീതമുണ്ട്. ബോക്സിംഗിനെ അപേക്ഷിച്ച് ഒരു ചെറിയ മാറ്റമുണ്ട്, സെമിയിലെത്തിയാൽ വെങ്കലം ലഭിക്കില്ല. പകരം റെപ്പാഷെ പോരാട്ടം നടത്തണം.
ഫൈനലിൽ പ്രവേശിച്ച രണ്ട് താരങ്ങളോടും പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി റൗണ്ടുകളിൽ പരാജയപ്പെട്ട ഗുസ്തിക്കാർക്കു മെഡൽ നേടാനുള്ള രണ്ടാമത്തെ അവസരമാണ് റെപ്പാഷെ എന്നറിയപ്പെടുന്നത്.
സെമിയിൽ പ്രവേശിച്ചവർ നേരിട്ട് വെങ്കല പോരാട്ടത്തിലേക്ക് എത്തും. എന്നാൽ, ഫൈനലിൽ പ്രവേശിച്ച താരത്തിനോടു പ്രീക്വാർട്ടറിലും ക്വാർട്ടറിലും പരാജയപ്പെട്ടവർ തമ്മിലാണ് ആദ്യ റെപ്പാഷെ പോരാട്ടം. അതിൽ ജയിക്കുന്നയാൾ സെമിയിൽ പരാജയപ്പെട്ട താരവുമായി വെങ്കലത്തിനായി കൊന്പുകോർക്കും. അങ്ങനെ രണ്ട് ഫൈനലിസ്റ്റുകളോടും പരാജയപ്പെട്ടവർ തമ്മിൽ രണ്ട് വെങ്കല മെഡൽ പോരാട്ടങ്ങളുണ്ട്. അതിൽ ജയിക്കുന്നവർക്ക് മെഡൽ സ്വന്തമാക്കാം.
ടോക്കിയോയിൽ വനിതാ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് റെപ്പഷെ റൗണ്ടിലുണ്ട്. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 86 കിലോഗ്രാമിൽ സെമിയിൽ പരാജയപ്പെട്ട ദീപക് പൂനിയയും വെങ്കലത്തിനായി പോരാട്ട രംഗത്തുണ്ട്.
റെപ്പാഷെ എന്ന രസം!
11:24 AM Aug 05, 2021 | Deepika.com