ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നെങ്കിലും വനിതാ ബോക്സിംഗിൽ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ച ലവ്ലിന ബോർഗോഹെയ്ൻ ഇന്ന് ഫൈനൽ ടിക്കറ്റിനു റിംഗിലിറങ്ങുന്നത് പുത്തൻ പ്രതീക്ഷ.
തുർക്കിയുടെ ബുസെനാസ് സൂർമെനേലിയാണ് സെമിയിൽ ലവ്ലിനയുടെ എതിരാളി. ഇന്ത്യൻ സമയം രാവിലെ 11.00-നാണ് ഇടിക്കൂട്ടിലെ ഈ പോരാട്ടം. ഇന്നു ജയിച്ചാൽ ടോക്കിയോയിലെ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയാകും ലവ്ലിന. അതിനായാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.
ചരിത്രം കുറിച്ചു വനിതാ ഹോക്കി സെമിയിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന്റെ മറ്റൊരു വന്പൻ പോരാട്ടത്തിനായാണ് ഏവരുടെയും കാത്തിരിപ്പ്. സെമിയിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അർജന്റീനയ്ക്കെതിരേയാണ് പോരാട്ടം. ജയിച്ചാൽ ഫൈനൽ എന്ന സ്വപ്നം ഫലമണിയും. കോവിഡ് മഹാമാരിക്കുശേഷം കായിക ലോകചക്രം തിരിയാൻ തുടങ്ങിയപ്പോൾ ഇന്ത്യൻ വനിതാ ഹോക്കി ടീം ആദ്യം പര്യടനം നടത്തിയത് അർജന്റീനയിലായിരുന്നു.
അത്ലറ്റിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രയും ഇന്നു കളത്തിലുണ്ട്. പുരുഷ ജാവലിൻ ത്രോയിലെ ഗ്രൂപ്പ് എയിൽ നീരജ് ഇന്നു മത്സരിക്കും. ഇന്ത്യൻ സമയം പുലർച്ചെ 5.35 മുതലാണ് മത്സരം.
എലെയ്ൻ ചരിത്രം
വനിതാ 200 മീറ്ററിൽ ചരിത്രം കുറിച്ച് ജമൈക്കയുടെ എലെയ്ൻ തോംസണ് സ്വർണം സ്വന്തമാക്കി. നേരത്തേ 100 മീറ്ററിൽ ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയ എലെയ്ൻ 200 മീറ്ററിലും വെന്നിക്കൊടി പാറിച്ച് സ്പ്രിന്റ് ഡബിൾ തികച്ചു. 2016 റിയൊ ഡി ഷാനെറൊ ഒളിന്പിക്സിലും എലെയ്ൻ സ്പ്രിന്റ് ഡബിൾ സ്വന്തമാക്കിയിരുന്നു. ഒളിന്പിക് ചരിത്രത്തിൽ സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതാ താരം എന്ന ചരിത്രവും എലെയ്ൻ തോംസണ് കുറിച്ചു.
ഇന്നലെ നടന്ന ഹോക്കി സെമിയിൽ ഇന്ത്യൻ പുരുഷന്മാർ 2-5ന് ബെൽജിയത്തിനു മുന്നിൽ നിലംപൊത്തി. വെങ്കലമെഡൽ പോരാട്ടത്തിനായി ഇന്ത്യ നാളെ ജർമനിക്കെതിരേ ഇറങ്ങും. പുരുഷ ഷോട്ട്പുട്ടിലും വനിതാ ജാവലിൻ ത്രോയിലും വനിതാ ഗുസ്തിയിലും ഇന്ത്യക്ക് ഇന്നലെ നിരാശയായിരുന്നു ഫലം.
ലവ് യു ലവ്ലിന
05:00 PM Aug 04, 2021 | Deepika.com