2002 കോമണ്വെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 2007ൽ ഷിമിത്ത് അമിൻ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ബോളിവുഡ് സിനിമയാണു ചക് ദേ ഇന്ത്യ. ചിത്രത്തിലെ ചക് ദേ ഇന്ത്യ എന്ന ഗാനം ലോകത്തെ ഏതു കായിക വേദികളിലും ഇന്ത്യ വൻ ജയം സ്വന്തമാക്കുന്പോൾ സമുഴങ്ങിക്കേൾക്കാറുണ്ട്...
ചക് ദേ ഇന്ത്യ സിനിമയെ അനുസ്മരിപ്പിക്കുന്ന കുതിപ്പിന്റെ പാതയിലാണു ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം. ലോക രണ്ടാം നന്പറുകാരായ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യൻ ടീം സെമിയിലേക്കു മുന്നേറി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്തതിനു പിന്നാലെ ടോക്കിയോയിലെ നോർത്ത് പിച്ച് ഹോക്കി സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങിയതും ’ചക് ദേ... ഓ ചക് ദേ ഇന്ത്യ’ എന്ന ഗാനം.
മത്സരം കഴിഞ്ഞ പുറത്തെത്തിയ ഇന്ത്യൻ ടീമിനെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ഒളിന്പിക്സ് വോളണ്ടിയർമാരും ഒഫീഷൽസും മാധ്യമപ്രവർത്തകരും അടക്കം വൻ കൈയടിയോടെയാണു സ്വീകരിച്ചത്.
കടുപ്പമേറിയ വഴി
ഇന്ത്യൻ ടീമിന്റെ സെമി ഫൈനൽ വരെയുള്ള യാത്ര അവിശ്വസനീയമായിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മൂന്നു മത്സരവും തോറ്റ് ക്വാർട്ടർ കാണാതെ റാണി രാംപാലും സംഘവും പുറത്താകുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ, നാലാം മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ച് വിജയവഴിയിലെത്തി.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രം പോരാ, മറ്റ് ടീമുകളുടെ മത്സരവും ഇന്ത്യക്കു നിർണായകമായി. ഇന്ത്യ 4-3ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ബ്രിട്ടൻ അയർലൻഡിനെ തോൽപ്പിക്കുകകൂടി ചെയ്തതോടെ ഹോളണ്ടിൽനിന്നുള്ള സൊജേർദ് മാരിയൻ പരിശീലിപ്പിക്കുന്ന ഇന്ത്യ സെമിയിൽ. സെമിയിൽ കാത്തിരുന്നത് ഗ്രൂപ്പ് ബിയിൽ ഒരു മത്സരം പോലും തോൽക്കാതെ ക്വാർട്ടറിലെത്തിയ ലോക രണ്ടാം റാങ്കുകാരായ ഓസ്ട്രേലിയ. ഇന്ത്യയാണെങ്കിൽ ഏഴാം സ്ഥാനത്തും. ഇതോടെ ഇന്ത്യക്കു വൻ തോൽവിയെന്ന് ആരാധകർ പോലും ഉറപ്പിച്ചു.
ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യയെ വിറപ്പിക്കാൻ ഓസ്ട്രേലിയയ്ക്കായി. 22-ാം മിനിറ്റിൽ ഇന്ത്യക്ക് ആദ്യമായി പെനൽറ്റി കോർണർ ലഭിച്ചു. ഡ്രാഗ്ഫ്ളിക് വിദഗ്ധ ഗുർജിത് കൗർ ഓസ്ട്രേലിയയുടെ വലകുലുക്കി. ഇതോടെ ആത്മവിശ്വാസം ഉയർന്ന ഇന്ത്യ ആക്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ സലിമ ടിറ്റെയുടെ ശ്രമം പോസ്റ്റിനു മുകളിലൂടെ പാഞ്ഞു. സമനിലയ്ക്കായി ഓസ്ട്രേലിയയും ശക്തമായ നീക്കങ്ങൾ നടത്തി. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയ പെനൽറ്റി കോർണറുകൾ നേടിയെടുക്കുന്നതിനായി ശ്രമങ്ങൾ നടത്തിയപ്പോൾ ഇന്ത്യ പ്രതിരോധം കടുപ്പിച്ചു. ഓസ്ട്രേലിയയുടെ എട്ട് പെനൽറ്റി കോർണറുകളാണ് ഇന്ത്യൻ പ്രതിരോധം തടഞ്ഞത്.
കമൽപ്രീത് ആറാമത്
വനിതകളുടെ ഡിസ്കസ്ത്രോ ഫൈനൽ ഇന്ത്യയുടെ കമൽപ്രീത് കൗർ നിരാശപ്പെടുത്തി. ആറാം സ്ഥാനമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. അമേരിക്കയുടെ വലരി ഓൾമാൻ 68.98 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി. ജർമനിയുടെ ക്രിസ്റ്റിൻ പ്യൂഡെൻസ് (66.86 മീറ്റർ) വെള്ളിയും ക്യൂബയുടെ യൈമി പെരെസ് (65.72) വെങ്കലവും സ്വന്തമാക്കി. കമൽപ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പോലും ഫൈനലിൽ പുറത്തെടുക്കാനായില്ല. മൂന്നാം ശ്രമത്തിലെ 63.70 മീറ്ററാണ് കമൽപ്രീതിന്റെ മികച്ച പ്രകടനം.
ചക് ദേ... ഇന്ത്യ...
01:00 PM Aug 04, 2021 | Deepika.com