ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ ഉത്തരം. 9.80 സെക്കൻഡിൽ പുരുഷ വിഭാഗം 100 മീറ്ററിൽ ഫിനിഷിംഗ് ലൈൻ കടന്ന ഇറ്റലിയുടെ ലമോണ്ട് മാഴ്സെൽ ജേക്കബ്സ് ഏറ്റവും വേഗമേറിയ താരമെന്ന പട്ടം ചൂടി.
ഒളിന്പിക് ചരിത്രത്തിൽ 100 മീറ്ററിൽ ഇറ്റലിയുടെ ആദ്യ സ്വർണമെന്ന ചരിത്രവും മാഴ്സെൽ കുറിച്ചു. അമേരിക്കയുടെ ഫ്രെഡ് കെർലി 9.84 സെക്കൻഡുമായി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രേസ് 9.89 സെക്കൻഡുമായി വെങ്കലവും കരസ്ഥമാക്കി.
2016 റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഗ്രേസിന് ഇത്തവണയും മെഡലിന്റെ നിറം മാറ്റാൻ സാധിച്ചില്ല.
ഒളിന്പിക് 100 മീറ്റർ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ചൈനക്കാരൻ എന്ന ചരിത്രവുമായി സുവർണപോരാട്ടത്തിനിറങ്ങിയ സു ബിങ്ടിയാന് (9.98) ആറാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ബ്രിട്ടന്റെ ഷാർനെൽ ഹ്യൂഗ്സ് ഫൗൾ സ്റ്റാർട്ടിലൂടെ പുറത്താകുന്നതുകണ്ടാണ് ഉസൈൻ ബോൾട്ടിന്റെ പിൻഗാമിക്കായുള്ള പോരാട്ടം ആരംഭിച്ചത്. സീസണിലെ രണ്ടു മികച്ച സമയത്തിനും ഉടമയായ അമേരിക്കയുടെ ട്രെവോണ് ബ്രോമെൽ (10.00) സെമിയിൽ പുറത്തായതോടെ ഫൈനൽ ചിത്രം ഏകദേശം വ്യക്തമായിരുന്നു.
2004 ആഥൻസ് ഒളിന്പിക്സിനുശേഷം 100 മീറ്റർ ഫൈനലിൽ ജമൈക്കയ്ക്ക് പങ്കാളിത്തമില്ലാത്ത ആദ്യ ഒളിന്പിക്സായി ടോക്കിയോ. 2008 ബെയ്ജിംഗ്, 2012 ലണ്ടൻ, 2016 റിയൊ ഡി ഷാനെറോ ഒളിന്പിക്സുകളിൽ ഉസൈൻ ബോൾട്ടിലൂടെ ജമൈക്ക ആധിപത്യം പുലർത്തിയ സ്പ്രിന്റ് ഇനമാണ് ഇപ്പോൾ ഇറ്റലിയുടെ കൈകളിലേക്ക് എത്തിയത്.
മാഴ്സെൽ വേഗരാജാവ്
12:36 PM Aug 02, 2021 | Deepika.com