ഇന്ത്യൻ കായിക ചരിത്രത്തിൽ ഒളിന്പിക്സിലെ വനിതാ ഡബിൾ ഇംപാക്റ്റ് ആയിരിക്കുകയാണ് പുസർല വെങ്കട്ട സിന്ധു എന്ന പി.വി. സിന്ധു. ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ സ്വർണം (2019) നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രം കുറിച്ച സിന്ധു ഒളിന്പിക്സിൽ രണ്ട് മെഡൽ എന്ന മറ്റൊരു റിക്കാർഡും സ്വന്തമാക്കി.
ടോക്കിയോ 2020 ഒളിന്പിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹീ ബിംഗ് ജിയോവെയോ 21-13, 21-15ന് സിന്ധു കീഴടക്കി. 2016 റിയൊ ഒളിന്പിക്സിൽ വെള്ളി നേടിയ ഇന്ത്യൻ താരത്തിന്റെ രണ്ടാം ഒളിന്പിക് മെഡൽ.
സെമിയിൽ തായ് സു യിംഗിനോടേറ്റ തോൽവിയുടെ വിഷമം മറക്കാനായി പൊരുതിയ സിന്ധു തുടക്കം മുതലേ ആക്രമിച്ചു. തുടർച്ചയായ നാലു പോയിന്റ് നേടിയ ലോക ഏഴാം നന്പറായ സിന്ധു 4-0ന് മുന്നിലെത്തി. സിന്ധുവരുത്തിയ പിഴവിലൂടെയാണു ലോക ഒന്‍പതാം നന്പറായ ബിംഗ് ജിയാവോ ആദ്യ പോയിന്റ് നേടിയത്. അടുത്ത പോയിന്റും ചൈനീസ് താരത്തിനായിരുന്നു.
ചൈനീസ് താരത്തിന്റെ പിഴവിൽ സിന്ധു 5-2നു മുന്നിലെത്തി. ചൈനീസ് താരം ശക്തമായി പൊരുതിയതോടെ 5-5ന് ഒപ്പമെത്തി. നെറ്റിനടുത്തുള്ള കളിയുമായി ചൈനീസ് താരം സിന്ധുവിനു വെല്ലുവിളി ഉയർത്തി. എന്നാൽ, വെല്ലുവിളി അതിജീവിച്ച സിന്ധു 8-6ന് ലീഡ് ചെയ്തു. ഇടവേളയ്ക്കു പിരിഞ്ഞപ്പോൾ ഇന്ത്യൻ താരം 11-8ന് മുന്നിലായിരുന്നു.
രണ്ടാം ഗെയിമിലും സിന്ധു പോയിന്റ് നേടി തുടങ്ങി. മികച്ചൊരു ക്രോസ് കോർട്ട് സ്മാഷിലൂടെ സിന്ധു 4-1ന് മുന്നിലെത്തി. ബിംഗ് ജിയാവോ തുടർച്ചയായി പോയിന്റുകൾ നേടി ലീഡ് കുറച്ചു.
ഒരു പോയിന്റിനു മാത്രം മുന്നിൽ നിൽക്കേ ശക്തമായൊരു സ്മാഷിലൂടെ സിന്ധു 6-4ന് ലീഡാക്കി. ഒരു ലോംഗ് റാലിയുടെ അവസാനത്തിൽ ഇന്ത്യൻ താരം 7-5നു മുന്നിലെത്തി. അടുത്തൊരു സ്മാഷിലൂടെ 8-5നായി സിന്ധുവിന്റെ ലീഡ്. തുടർച്ചയായി രണ്ടു പോയിന്റ് നേടിയ ചൈനീസ് താരം ലീഡ് കുറച്ചുകൊണ്ടിരുന്നു.
എന്നാൽ, ബിംഗ് ജിയാവോയുടെ രണ്ടു പിഴവുകൾ സിന്ധുവിനെ 10-7ലെത്തിച്ചു. നീണ്ടയൊരു റാലിക്കൊടുവിൽ ക്രോസ് കോർട്ട് സ്മാഷിലൂടെ സിന്ധു 16-13 മുന്നിലായി. തുടർന്ന് സിന്ധു 18-14ന് മുന്നിൽ. ബിംഗ് ജിയാവോ ഒരു പോയിന്റുകൂടി നേടിയെങ്കിലും സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയില്ല. മികച്ചൊരു സ്മാഷിലൂടെ സിന്ധു ഗെയിമും വെങ്കല മെഡലും സ്വന്തമാക്കി.
ഇരട്ട മെഡൽ...
ഇന്ത്യക്കായി ഒളിന്പിക്സിൽ ഇരട്ട മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന റിക്കാർഡ് കുറിച്ച സിന്ധു ഈ നേട്ടത്തിൽ ഗുസ്തിതാരം സുശീൽ കുമാറിനും ഓട്ടക്കാരൻ നോർമൻ പ്രിച്ചാർഡിനും ഒപ്പം.
ബ്രിട്ടീഷ് ഇന്ത്യൻ അത്ലറ്റായിരുന്ന പ്രിച്ചാർഡ് 1900 പാരീസ് ഒളിന്പിക്സിൽ പുരുഷ വിഭാഗം 200, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ വെള്ളി സ്വന്തമാക്കി. പിന്നീട് ഒരു ഇന്ത്യക്കാരൻ ഡബിൾ മെഡൽ നേടിയത് 2008 ബെയ്ജിംഗിലും (വെങ്കലം) 2012 ലണ്ടനിലുമായി (വെള്ളി) സുശീൽകുമാറാണ്.
ഡബിൾ ഇംപാക്ട്! സിന്ധുവിന് ഒളിന്പിക്സിൽ രണ്ടാം മെഡൽ
12:33 PM Aug 02, 2021 | Deepika.com