ഗോൾഡൻ സ്ലാം മോഹവുമായി ടോക്കിയോയിലെത്തിയ ലോക ഒന്നാം റാങ്കുകാരൻ നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. പുരുഷ ടെന്നീസ് സിംഗിൾസ് സെമി ഫൈനലിൽ ജോക്കോവിച്ചിനെ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് തോൽപ്പിച്ചു.
മൂന്നു സെറ്റ് (1-6, 6-3, 6-1) നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിംഗിൽ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് ജോക്കോവിച്ച് അനായാസം നേടിയതോടെ മത്സരം സെർബിയൻ താരം നേടുമെന്ന് ഉറപ്പിച്ചു. എന്നാൽ, അവിശ്വസനീയമായ തിരിച്ചുവരവിലൂടെ സ്വരേവ് രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്തു.
ആറടി ആറിഞ്ച് ഉയരമുള്ള സ്വരേവ് ശക്തമായ സർവുകളിലൂടെ പോയിന്റുകൾ നേടിയപ്പോൾ ജോക്കോവിച്ചിനു പിഴവുകൾ കൂടി. മേയിൽ ഇറ്റാലിയൻ ഓപ്പണ്‍ ഫൈനലിൽ റഫേൽ നദാലിനോടു തോറ്റശേഷം ജോക്കോവിച്ചിന്റെ ആദ്യ തോൽവിയാണ്.
ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍ കിരീടങ്ങൾ നേടിയ ജോക്കോവിച്ചിന് ഒളിന്പിക്സ് സ്വർണവും സീസണിലെ അവസാനത്തെ ഗ്രാൻസ്ലാമായ യുഎസ് ഓപ്പണും നേടുകയാണെങ്കിൽ ഗോൾഡൻ സ്ലാമിലെത്താമായിരുന്നു. പുരുഷ ടെന്നീസ് താരങ്ങൾക്ക് ആർക്കും ഇതുവരെ ഗോൾഡൻ സ്ലാം നേടാനായിട്ടില്ല. വനിതകളിൽ 1988ൽ സ്റ്റെഫി ഗ്രഫ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഫൈനലിൽ സ്വരേവ് റഷ്യൻ ഒളിന്പിക് കമ്മിറ്റിയുടെ കരേൻ ഖചനോവിനെ നേരിടും. സ്പെയിനിന്റെ പാബ്ലോ കരേനോയെ 6-3, 6-3ന് തോൽപ്പിച്ചാണ് ഖാചനോവ് ഫൈനലിലെത്തിയത്. ഫൈനൽ, വെങ്കല മെഡൽ മത്സരങ്ങൾ ഇന്നാണ്.
ആ സ്വപ്നം പൊലിഞ്ഞു...
11:10 AM Jul 31, 2021 | Deepika.com