ജിംനാസ്റ്റിക്സിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച അമേരിക്കയുടെ സിമോണ്‍ ബൈൽസ് ടോക്കിയോ ഒളിന്പിക്സിനിടെ പിന്മാറി. കായികലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത പിന്മാറ്റമായിരുന്നു ബൈൽസിന്റേത്.
വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്നായിരുന്നു ബൈൽസിന്റെ അപ്രതീക്ഷിത പിന്മാറ്റം. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിനുശേഷം ആരോഗ്യ കാരണങ്ങളാലായിരുന്നു താരം പിന്മാറിയതെന്നാണു റിപ്പോർട്ട്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമേ വരുംദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ബൈൽസ് പങ്കെടുക്കുമോ എന്ന് പറയാനാവൂ എന്ന് യുഎസ്എ ജിംനാസ്റ്റിക്സ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതീക്ഷയുടെ ഭാരവുമായെത്തിയ ബൈൽസിന് ടോക്കിയോയിൽ പതിവ് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇരുപത്തിനാലുകാരിയായ ബൈൽസ് ഇന്നലെ മത്സരത്തിനിടെ വോൾട്ടിൽ പതറുന്നുണ്ടായിരുന്നു. 1.5 ട്വിസ്റ്റോടെ ലാൻഡ് ചെയ്ത ബൈൽസിനു ലഭിച്ചത് 13.766 സ്കോർ മാത്രമായിരുന്നു. ആദ്യ റൊട്ടേഷനിൽ ഏറ്റവും കുറവ് പോയിന്റായിരുന്നു അത്.
മത്സരത്തിനിടെ ബൈൽസിനെ പിൻവലിച്ച് അമേരിക്ക പോരാട്ടം തുടർന്നെങ്കിലും ഉറപ്പായ സ്വർണം വെള്ളിയിൽ ഒതുങ്ങി. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിൽ അനുഭവപ്പെടുന്നതായി ബൈൽസ് തിങ്കളാഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ലോക ചാന്പ്യൻഷിപ്പിൽ 25ഉം ഒളിന്പിക്സിൽ ആറും മെഡലുണ്ട് ഈ അമേരിക്കൻ താരത്തിന്.
ആറിൽ ആറ്...
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഒളിന്പിക്സിൽ അരങ്ങേറുന്ന ആറിനങ്ങളിലും (ടീം ഓൾ റൗണ്ട്, വ്യക്തിഗത ഓൾ റൗണ്ട്, വോൾട്ട്, അണ്‍ഈവൻ ബാർസ്, ബാലൻസ് ബീം, ഫ്ളോർ എക്സർസൈസ്) യോഗ്യത നേടിയാണു സിമോണ്‍ ബൈൽസ് ടോക്കിയോയിൽ എത്തിയത്.
1992നുശേഷം ഒളിന്പിക്സിലെ ആറിനങ്ങളിലും യോഗ്യത സ്വന്തമാക്കുന്ന ആദ്യ വനിതാ താരം എന്ന റിക്കാർഡും ബൈൽസ് സ്വന്തമാക്കി. 2016 റിയോ ഒളിന്പിക്സിൽ നാലു സ്വർണവും ഒരു വെങ്കലവും നേടിയിരുന്നു.
ബൈ ബൈ ബൈൽസ്
01:00 PM Jul 28, 2021 | Deepika.com