ടോക്കിയോ: ലോക ഒന്നാം നന്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ടോക്കിയോ ഒളിന്പിക്സിൽ മത്സരിക്കും. ഗോൾഡൻ സ്ലാമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള തയാറെപ്പിലാണു ജോക്കോവിച്ച്. റോജർ ഫെഡറർ, റാഫേൽ നദാൽ, ഡൊമിനിക് തീം അടക്കമുള്ള താരങ്ങൾ ഒളിന്പിക്സിൽനിന്നു പിന്മാറിയ സാഹചര്യത്തിൽ ജോക്കോവിച്ചിന്റെ സാന്നിധ്യം ടെന്നീസ് ആരാധകർക്ക് ആവേശമാകും.
ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍ കിരീടങ്ങൾ സ്വന്തമാക്കിയ ജോക്കോവിച്ചിന് ഒളിന്പിക് സ്വർണവും യുഎസ് ഓപ്പണും നേടാനായാൽ ഗോൾഡൻസ്ലാം നേട്ടത്തിലെത്താം. ഒരേ വർഷം നാല് ഗ്രാൻസ്ലാം കിരീടങ്ങളും ഒളിന്പിക് സ്വർണവും സ്വന്തമാക്കുന്നതിനെയാണു ഗോൾഡൻസ്ലാം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്നേവരെ ഒരു പുരുഷ താരത്തിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 1988ൽ ജർമനിയുടെ സ്റ്റെഫി ഗ്രാഫാണ് ഗോൾഡൻസ്ലാം സ്വന്തമാക്കിയ ഏക താരം.
നദാൽ, തീം, ഫെഡറർ എന്നിവർ പിന്മാറിയ സ്ഥിതിക്ക് ജോക്കോവിച്ചാണ് സിംഗിൾസിൽ സ്വർണം നേടാൻ സാധ്യതയുള്ളവരിൽ മുന്നിൽ.
കാൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് ഫെഡറർ പിന്മാറിയത്. തീമിനും പരിക്കാണ്. വിശ്രമം ആവശ്യമുള്ളതുകൊണ്ടാണ് ഒളിന്പിക്സിൽ പങ്കെടുക്കാത്തതെന്ന് നദാലും അറിയിച്ചിരുന്നു.
അസരങ്ക, കെർബർ പിന്മാറി
ഒളിന്പിക്സിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ടെന്നീസ് താരങ്ങളുടെ പിന്മാറ്റം തുടരുന്നു. മുൻ ലോക ഒന്നാം നന്പറും 2012 ഒളിന്പിക്സിലെ വനിതാ സിംഗിൾസ് സ്വർണമെഡൽ ജേതാവുമായ വിക്ടോറിയ അസരങ്കയാണു പുതിയതായി പിന്മാറ്റം അറിയിച്ചത്. കോവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉയർത്തിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം.
മുൻ ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവായ ജർമനിയുടെ ആഞ്ജലിക് കെർബർ ഒളിന്പിക്സിൽ നിന്നു പിന്മാറുന്നുവെന്ന് നേരത്തെ അറിയിച്ചിരിന്നു. വിശ്രമം ആവശ്യമുള്ളതുകൊണ്ടാണ് പിന്മാറുന്നതെന്നു താരം അറിയിച്ചു. 2016 റിയോ ഒളിന്പിക്സിൽ കെർബർ വെള്ളി മെഡൽ നേടിയിരുന്നു.
സെറീന വില്യംസ്, സിമോണ ഹാലെപ് തുടങ്ങിയ പ്രധാന താരങ്ങളും ഒളിന്പിക്സിൽ നിന്ന് പിന്മാറിയിരുന്നു.
ജോക്കോവിച്ച് ഒളിന്പിക്സിന്
01:43 PM Jul 21, 2021 | Deepika.com