ടോക്കിയോ: ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കിയ കോപ്പ അമേരിക്ക 2021, യൂറോ കപ്പ് 2020 ടൂർണമെന്റുകൾ അവസാനിച്ചു. ഇതിനിടെ വിംബിൾഡണിൽ നൊവാക് ജോക്കോവിച്ചും വിജയിയായി. ഇനി വരുന്നത് ഫുട്ബോളും ടെന്നീസും അത്ലറ്റിക്സും ബാഡ്മിന്റണുമെല്ലാം ഒന്നിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ 2020 ഒളിന്പിക്സിനു തിരി തെളിയാൻ ഇനി വെറും ഒന്‍പത് ദിനങ്ങൾ മാത്രം. ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണു ടോക്കിയോ ഒളിന്പിക്സ് അരങ്ങേറുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കാണികൾക്കു പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക ക്ഷണിതാക്കൾക്കുമാത്രമാണ് ഇത്തവണത്തെ ഒളിന്പിക്സ് നേരിട്ട് കാണാനുള്ള അവസരം ഉള്ളത്.
അതിനിടെ കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ ഒളിന്പിക്സിൽനിന്ന് പിന്മാറി.
ഗെയിംസ് വില്ലേജിലേക്ക് ഇന്നലെ കാനഡയുടെ പ്രതിനിധികൾ എത്തി. ഇതോടെ വില്ലേജ് ഉണർന്നു. ഹോളണ്ടിന്റെ വനിതാ ഹോക്കി, ഫുട്ബോൾ താരങ്ങൾ നേരത്തേ ജപ്പാനിൽ എത്തിയിരുന്നു.
ഇന്ത്യ @ ജപ്പാൻ
ഒളിന്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ജപ്പാനിൽ വിമാനമിറങ്ങി. സെയ്ലിംഗ് ടീം അംഗങ്ങളായ വരുണ്‍ ഠാക്കൂർ, ഗണപതി ചെങ്കപ്പ, വിഷ്ണു ശരവണ്‍, നേത്ര കുമനൻ എന്നിവരും പരിശീലകരുമാണ് ജപ്പാനിൽ എത്തിയത്. ഒളിന്പിക്സ് സെയ്ലിംഗിൽ നാല് താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു ചരിത്രത്തിൽ ആദ്യമാണ്.
ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 15 താരങ്ങളുമായാണ് മോദി സംവദിച്ചത്. ഇന്ത്യൻ മുൻ കായിക താരവും അമ്മയുമായ വി.ജെ. ശാന്തിമോളിൽനിന്ന് എങ്ങനെ പ്രചോദനമുൾകൊണ്ടു എന്നതായിരുന്നു സജനോട് പ്രധാനമന്ത്രിയുടെ ചോദ്യം.
ഇനി ഒളിന്പിക്സ്
01:35 PM Jul 21, 2021 | Deepika.com