"എന്താ വക്കം ചേട്ടാ, സുഖമാണോ?.’ സ്പീക്കർ എന്ന നിലയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ നിയമസഭാ സാമാജികർ കുട്ടികളെപ്പോലെ അനുസരിച്ചുനിന്ന തന്റെ മുന്നിൽ ആകസ്മികമായെത്തി കുശലാന്വേഷണം നടത്തിയ അതിഥിയെ വക്കം പുരുഷോത്തമൻ ഗൗരവത്തോടെയൊന്ന് നോക്കി.
"അല്ലിത്, ആന്റണിയോ?’ഏറെ നാളുകൾക്കു ശേഷം പ്രിയ സുഹൃത്തിനെ നേരിൽ കണ്ടപ്പോൾ കണ്ണുകളിൽ ആനന്ദാശ്രു. കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി പന്തളം സുധാകരൻ എന്നിവരോടൊപ്പമായിരുന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ കുമാരപുരം പൊതുജനം ലെയിനിലെ വീട്ടിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി എത്തിയത്.
കുശലാന്വേഷണത്തിനിടെ ആന്റണിയുടെ അടുത്ത ചോദ്യം വന്നു. കോവിഡ് വാക്സിനൊക്കെ എടുത്തോ?. ഒന്നെടുത്തെന്ന് വക്കത്തിന്റെ മറുപടി. പിന്നാലെ ശൂരനാട് രാജശേഖരന്റെ കമന്റ്: നിയമസഭയെ വിറപ്പിച്ച സിംഹത്തിന് വാക്സിനൊന്നും വേണ്ട, കോവിഡ് പേടിച്ചോടും. പിന്നെ കൂട്ടച്ചിരിയായി."ഞാനൊക്കെ എന്ത് സിംഹം, ദാ നിൽക്കുന്നതല്ലേ യഥാർഥ സിംഹം.’- ആന്റണിയെ നോക്കി വക്കം പുരുഷോത്തമൻ പറഞ്ഞു.
ഇപ്പോൾ എന്തൊക്കെയാണ് പരിപാടിയെന്ന ആന്റണിയുടെ ചോദ്യത്തിന് വക്കം വാർധക്യസഹജമായ അസ്വാസ്ഥ്യങ്ങൾ അറിയിച്ചു. വയസ് 94 ആയില്ലേ, എണീറ്റൊക്കെ നടക്കാൻ വാക്കറിന്റെ സഹായം വേണം. എങ്കിലും രണ്ട് കാര്യങ്ങൾക്ക് ഇതൊന്നും എനിക്ക് തടസമല്ല. നിയമസഭാ ടിവി കാണും, പത്രം വായിക്കും വക്കം പുരുഷോത്തമൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയുള്ള വക്കം കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ്.ലാലിന്റെ ഗുണങ്ങൾ വാഴ്ത്തി. കഴക്കൂട്ടത്ത് മാത്രമല്ല, യുഡിഎഫിന്റെ എല്ലാ സ്ഥാനാർഥികളും മികച്ചതാണെന്ന ആന്റണിയുടെ അഭിപ്രായത്തോടു വക്കത്തിനും എതിരഭിപ്രായമില്ല.
തുടർന്ന് കെപിസിസിയുടെ കുമാരപുരത്തെ മീഡിയ ഓഫീസ് സന്ദർശിച്ച ആന്റണി പ്രചാരണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി.
അല്ലിത്, ആരാ ആന്റണിയോ !
11:48 AM Apr 05, 2021 | Deepika.com