സർ, ഞാൻ വരുന്നത് ഒരുമീറ്റർ ദൂരം പോലും ടാറിംഗില്ലാത്ത ജില്ലയിൽ നിന്നാണ്... ആദ്യകേരള നിയമസഭയിൽ മുഴങ്ങിയ വനിതാ ശബ്ദം മറ്റാരുടേതുമല്ല, ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപവും ഏഴുവർഷം കോണ്ഗ്രസ് എംഎൽഎയുമായിരുന്ന പരേതയായ കുസുമം ജോസഫിന്റെതായിരുന്നു.
കെപിസിസി മുൻ എക്സിക്യൂട്ടീവംഗമായിരുന്ന തൊടുപുഴ തലയ്ക്കൽ പരേതനായ അഡ്വ. ജോസഫിന്റെ ഭാര്യയായ ഇവർ അന്നത്തെ കാരിക്കോട് , കരിമണ്ണൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ടുവട്ടം നിയമസഭയിലെത്തി.1957-ൽ കാരിക്കോടു നിന്നും 1960-ൽകരിമണ്ണൂരിൽ നിന്നുമാണ് ഇവർ ജനപ്രതിനിധിയായി നിയമസഭയിലെത്തിയത്. 1980-ൽ തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്നു മൽസരിച്ച കേരള കോണ്ഗ്രസ് ജെ ചെയർമാനായിരുന്ന പി.ജെ. ജോസഫിനോടു പരാജയപ്പെട്ടു.
എട്ടുമാസം ഗർഭിണിയായിരിക്കെയാണ് കുസുമം ആദ്യമത്സരത്തിന് ഇറങ്ങുന്നത്. നുകംവച്ച കാളകളായിരുന്നു ചിഹ്നം. ഇന്നത്തെ ഇടുക്കിയും വാഴത്തോപ്പും മണിയാറൻകുടിയും കരിന്പനും ഉൾപ്പെടുന്ന കുടിയേറ്റ പ്രദേശങ്ങൾ നിറഞ്ഞ മണ്ഡലമായിരുന്നു കാരിക്കോട്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി മൽസരിച്ച അഗസ്റ്റിൻ വഴുതനപ്പിള്ളിയായിരുന്നു എതിർ സ്ഥാനാർഥി.
അക്കാലയളവിൽ സ്ഥാനാർഥിക്ക് സഞ്ചരിക്കാൻ മാത്രമാണ് വാഹനം ഉണ്ടായിരുന്നത്. അന്നത്തെ ഫോർഡ് കാറിലായിരുന്നു നിറവയറുമായി കുസുമം ജോസഫിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിനു തലേന്ന് അഗസ്റ്റിൻ വഴുതനപ്പിള്ളി സഞ്ചരിച്ച ജീപ്പ് പാലത്തിൽനിന്നു മറിഞ്ഞു. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ഥാനാർഥിയും ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.
വിമോചന സമരത്തെത്തുടർന്ന് ഇഎംഎസ് മന്ത്രിസഭ രാജിവച്ച ശേഷം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പാണ് 1960-ൽ നടന്നത്. അഗസ്റ്റിൻ വഴുതനപ്പിള്ളിയോടൊപ്പം അപകടത്തിൽപ്പെട്ട കാഞ്ഞാർ സെയ്ദുമുഹമ്മദായിരുന്നു(മുല്ലാച്ചൻ) എതിർസ്ഥാനാർഥി.
തെരഞ്ഞെടുപ്പിൽ 19,000-ൽപരം വോട്ടുകൾക്ക് വിജയിച്ചു കുസുമം രണ്ടാംവട്ടവും നിയമസഭയിലെത്തി. പിന്നീട് 1965-ൽ കരിമണ്ണൂരിൽനിന്നും 1967ൽ തൊടുപുഴയിൽനിന്നും ജനവിധി തേടിയത് ഭർത്താവ് ജോസഫായിരുന്നു. കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹം രണ്ടുതവണയും പരാജയപ്പെട്ടു.
ഗതാഗത സൗകര്യങ്ങൾ നന്നേ കുറവായ ജില്ലയുടെ മലമടക്കുകളിലൂടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാനും കുസുമത്തിന് യാതൊരു മടിയുമില്ലായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിച്ചിരുന്ന ഇവർ നിയമസഭയിലെ ഗർജിക്കുന്ന സിംഹമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെതിരെ കുസുമം നടത്തിയ പ്രസംഗം മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലും പിടിച്ചുകുലുക്കി. പിറ്റേ ദിവസത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പ്രസംഗം മുൻ പേജിൽ തന്നെ സ്ഥാനം പിടിച്ചു. നിയമസഭ ലൈബ്രറിയിൽ ഈ പ്രസംഗത്തിന്റെ പകർപ്പ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് യാഥാർഥ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചതും കുസുമം ജോസഫായിരുന്നു. ഇവരുടെ നേതൃപാടവം വിമോചനസമരകാലയളവിൽ മധ്യകേരളത്തിലെ നിരവധി വനിതകൾക്ക് പ്രചോദനമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ കുസുമം വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള നിയമസഭയിൽ 40 വർഷത്തോളം അംഗമായിരുന്ന കോതമംഗലം ഇലഞ്ഞിക്കൽ ഷെവ. തര്യത് കുഞ്ഞിത്തൊമ്മന്റെ കുടുംബാംഗമാണ്. 1991 ഡിസംബർ 22നു തൊടുപുഴയിലെ സാംസ്കാരിക കേന്ദ്രമായ ഉപാസനയിൽ പ്രസംഗിച്ചു മടങ്ങിയ കുസുമം വീടിനുസമീപം ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ 65-ാമത്തെ വയസിൽ മരിച്ചു.
ജെയിസ് വാട്ടപ്പിള്ളിൽ
കെപിസിസി മുൻ എക്സിക്യൂട്ടീവംഗമായിരുന്ന തൊടുപുഴ തലയ്ക്കൽ പരേതനായ അഡ്വ. ജോസഫിന്റെ ഭാര്യയായ ഇവർ അന്നത്തെ കാരിക്കോട് , കരിമണ്ണൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ടുവട്ടം നിയമസഭയിലെത്തി.1957-ൽ കാരിക്കോടു നിന്നും 1960-ൽകരിമണ്ണൂരിൽ നിന്നുമാണ് ഇവർ ജനപ്രതിനിധിയായി നിയമസഭയിലെത്തിയത്. 1980-ൽ തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്നു മൽസരിച്ച കേരള കോണ്ഗ്രസ് ജെ ചെയർമാനായിരുന്ന പി.ജെ. ജോസഫിനോടു പരാജയപ്പെട്ടു.
എട്ടുമാസം ഗർഭിണിയായിരിക്കെയാണ് കുസുമം ആദ്യമത്സരത്തിന് ഇറങ്ങുന്നത്. നുകംവച്ച കാളകളായിരുന്നു ചിഹ്നം. ഇന്നത്തെ ഇടുക്കിയും വാഴത്തോപ്പും മണിയാറൻകുടിയും കരിന്പനും ഉൾപ്പെടുന്ന കുടിയേറ്റ പ്രദേശങ്ങൾ നിറഞ്ഞ മണ്ഡലമായിരുന്നു കാരിക്കോട്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി മൽസരിച്ച അഗസ്റ്റിൻ വഴുതനപ്പിള്ളിയായിരുന്നു എതിർ സ്ഥാനാർഥി.
അക്കാലയളവിൽ സ്ഥാനാർഥിക്ക് സഞ്ചരിക്കാൻ മാത്രമാണ് വാഹനം ഉണ്ടായിരുന്നത്. അന്നത്തെ ഫോർഡ് കാറിലായിരുന്നു നിറവയറുമായി കുസുമം ജോസഫിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിനു തലേന്ന് അഗസ്റ്റിൻ വഴുതനപ്പിള്ളി സഞ്ചരിച്ച ജീപ്പ് പാലത്തിൽനിന്നു മറിഞ്ഞു. നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ഥാനാർഥിയും ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.
വിമോചന സമരത്തെത്തുടർന്ന് ഇഎംഎസ് മന്ത്രിസഭ രാജിവച്ച ശേഷം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പാണ് 1960-ൽ നടന്നത്. അഗസ്റ്റിൻ വഴുതനപ്പിള്ളിയോടൊപ്പം അപകടത്തിൽപ്പെട്ട കാഞ്ഞാർ സെയ്ദുമുഹമ്മദായിരുന്നു(മുല്ലാച്ചൻ) എതിർസ്ഥാനാർഥി.
തെരഞ്ഞെടുപ്പിൽ 19,000-ൽപരം വോട്ടുകൾക്ക് വിജയിച്ചു കുസുമം രണ്ടാംവട്ടവും നിയമസഭയിലെത്തി. പിന്നീട് 1965-ൽ കരിമണ്ണൂരിൽനിന്നും 1967ൽ തൊടുപുഴയിൽനിന്നും ജനവിധി തേടിയത് ഭർത്താവ് ജോസഫായിരുന്നു. കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹം രണ്ടുതവണയും പരാജയപ്പെട്ടു.
ഗതാഗത സൗകര്യങ്ങൾ നന്നേ കുറവായ ജില്ലയുടെ മലമടക്കുകളിലൂടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാനും കുസുമത്തിന് യാതൊരു മടിയുമില്ലായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിച്ചിരുന്ന ഇവർ നിയമസഭയിലെ ഗർജിക്കുന്ന സിംഹമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെതിരെ കുസുമം നടത്തിയ പ്രസംഗം മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലും പിടിച്ചുകുലുക്കി. പിറ്റേ ദിവസത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പ്രസംഗം മുൻ പേജിൽ തന്നെ സ്ഥാനം പിടിച്ചു. നിയമസഭ ലൈബ്രറിയിൽ ഈ പ്രസംഗത്തിന്റെ പകർപ്പ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ട് യാഥാർഥ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചതും കുസുമം ജോസഫായിരുന്നു. ഇവരുടെ നേതൃപാടവം വിമോചനസമരകാലയളവിൽ മധ്യകേരളത്തിലെ നിരവധി വനിതകൾക്ക് പ്രചോദനമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ കുസുമം വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള നിയമസഭയിൽ 40 വർഷത്തോളം അംഗമായിരുന്ന കോതമംഗലം ഇലഞ്ഞിക്കൽ ഷെവ. തര്യത് കുഞ്ഞിത്തൊമ്മന്റെ കുടുംബാംഗമാണ്. 1991 ഡിസംബർ 22നു തൊടുപുഴയിലെ സാംസ്കാരിക കേന്ദ്രമായ ഉപാസനയിൽ പ്രസംഗിച്ചു മടങ്ങിയ കുസുമം വീടിനുസമീപം ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ 65-ാമത്തെ വയസിൽ മരിച്ചു.
ജെയിസ് വാട്ടപ്പിള്ളിൽ