ചിത്രം തെളിഞ്ഞു, കളംനിറഞ്ഞ് മുന്നണികളും. മത്സരത്തിന് മൂന്നുപേർ മാത്രമായി ചുരുങ്ങിയെങ്കിലും ദേവികുളത്തിന്റെ തെരഞ്ഞെടുപ്പ് ഓർമകൾക്ക് നക്ഷത്രശോഭയാണ്. തമിഴ്നാടിന്റെ ജീവശ്വാസവും തമിഴകത്തിന്റെ ഇദയക്കനിയുമായിരുന്ന എംജിആർ രണ്ടുവട്ടമാണ് ദേവികുളത്തെ പ്രചാരണത്തിനെത്തിയത്.
സിനിമയിൽ തിളങ്ങിത്തുടങ്ങിയ കാലത്തായിരുന്നു ആദ്യത്തെ വരവ്. 1958-ൽ. കേരളത്തിലെ ആദ്യ വനിത എംഎൽഎയായ റോസമ്മ പുന്നൂസിന്റെ രണ്ടാമത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായിരുന്നു എംജിആർ എത്തിയത്.
കമ്യൂണിസ്റ്റ് പാർട്ടിക്കും കോണ്ഗ്രസിനും പ്രസ്റ്റീജ് പോരാട്ടമായി മാറിയ ഉപതെരഞ്ഞെടുപ്പിൽ അന്ന് റോസമ്മ പുന്നൂസിന്റെ പ്രചാരണ ചുമതലയുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദനാണ് എം.ജി.ആറിനെ മൂന്നാറിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയത്.
അന്ന് കരുണാനിധിയുടെ അണ്ണാ ദ്രാവിഡ കഴകത്തോടാണ് എം.ജി.ആർ അടുപ്പം. താരപരിവേഷം കിട്ടിത്തുടങ്ങിയ കാലത്ത് എത്തിയ എം.ജി.ആറിന്റെ വരവ് റോസമ്മ പുന്നൂസിന് ഗുണംചെയ്തു. റോസമ്മ പുന്നൂസ് വീണ്ടും തരഞ്ഞെടുക്കപ്പെട്ടു.
1987-ലായിരുന്നു രണ്ടാമത്തെ വരവ്. ആദ്യത്തെ വരവിൽനിന്ന് തികച്ചും വ്യത്യസ്തമായ പശ്ചാത്തലമായിരുന്നു രണ്ടാമത്തെ വരവ്. ഡിഎംകെയുടെ ഭാഗമായിരുന്ന എം.ജി.ആർ. എഐഎഡിഎംകെ എന്ന പാർട്ടി രൂപീകരിക്കുകയും തമിഴ്നാടിന്റെ മുഖ്യമന്ത്രിപദത്തിലെത്തുകയും ചെയ്തിരുന്നു.
തമിഴ്നാട് മുഖ്യന്ത്രിയായിരിക്കുന്പോഴാണ് രണ്ടാവട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എംജിആർ എത്തിയത്. ഇത്തവണ കോണ്ഗ്രസ് സ്ഥാനാർഥി എൻ. ഗണപതിക്കു വേണ്ടിയായിരുന്നു പ്രചാരണത്തിനെത്തിയത്. എതിരാളി കമ്യൂണിസ്റ്റ് പാർട്ടിയിലെ സുന്ദരമാണിക്യവും.
എം.ജി.ആറിനെ കാണാൻ ആയിരക്കണക്കിന് ജനങ്ങൾ എത്തിയിരിന്നെങ്കിലും തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോണ്ഗ്രസ് സ്ഥാനാർഥിയെ കൈവിട്ടു. 3905 വോട്ടിന് ഗണപതി പരാജയപ്പെട്ടു.
ദേവികുളത്തിന്റെ ഓർമകളിൽ തമിഴകത്തിന്റെ താരശോഭ
01:31 PM Mar 25, 2021 | Deepika.com