കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതൽ കോട്ടയം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണു ചിഹ്നത്തെ ചൊല്ലിയുള്ള തർക്കം. ഓരോ പിളർപ്പിലും ചിഹ്നം സ്വന്തമാക്കാൻ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകൾ ഇലക്ഷൻ കമ്മീഷനിൽ തുടങ്ങി സുപ്രീംകോടതി വരെ കയറിയിറങ്ങുകയും ചെയ്തു.
1965ൽ പാർട്ടിയുടെ സ്ഥാപനകാലത്ത് കുതിരയായിരുന്നു ചിഹ്നം. കോട്ടയം തിരുനക്കര മൈതാനത്ത് മന്നത്ത് പദ്മനാഭൻ കേരള കോണ്‍ഗ്രസ് പാർട്ടിക്ക് പേരിട്ട് കുതിരയെ ചിഹ്നമായി സ്വീകരിച്ചു. അക്കാലത്ത് മന്നത്തിന്റെ പടക്കുതിര എന്നായിരുന്നു പ്രചാരണവേളകളിൽ പ്രവർത്തകർ വിളിച്ചിരുന്നത്.
1979-ൽ ജോസഫും മാണിയുമായി പിളർന്നതോടെയാണ് ആദ്യ ചിഹ്നത്തർക്കം. ചിഹ്നം കോടതി കയറിയപ്പോൾ കുതിരയെ മാണിക്കു കിട്ടി. ജോസഫ് ആനയുമായി മടങ്ങി. 1980 മുതൽ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് ആന ചിഹ്നത്തിലാണു മത്സരിച്ചത്.
അഞ്ചു വർഷത്തിനുശേഷം മാണിയും ജോസഫും ലയിച്ചു. ചിഹ്നമായി കുതിര വേണമെന്ന് മാണിയും ആന വേണമെന്ന് ജോസഫും തർക്കമായി. നറുക്കുവീണത് കുതിരയ്ക്ക്.
1984 ലോക്സഭാ തെരഞ്ഞെടുപ്പിൽ കുതിരയായിരുന്നു കേരള കോണ്‍ഗ്രസ് ചിഹ്നം. പാർട്ടിക്ക് മൂന്നു സീറ്റുകൾ കിട്ടുകയും ചെയ്തു. അന്ന് കെ.എം. മാണി പാർലമെന്ററി പാർട്ടി ലീഡറും ജോസഫ് പാർട്ടി ചെയർമാനുമായിരുന്നു.
1987-ലെ പിളർപ്പിൽ കെ.എം. മാണി കേരള കോണ്‍ഗ്രസ് -എം എന്ന പേര് സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള ചിഹ്നക്കേസ് തുടർന്നതോടെ കുതിരയെ തെരഞ്ഞെടുപ്പുകമ്മീഷൻ മരവിപ്പിച്ചു. മാണി രണ്ടില അടയാളം തെരഞ്ഞെടുത്തു.
1990-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽനിന്നു പക്ഷിമൃഗാദികളെ ഒഴിവാക്കിയതോടെ ജോസഫിന്റെ കുതിര കളം വിട്ടു. തുടർന്ന് സൈക്കിൾ ചിഹ്നത്തിലായി ജോസഫിന്റെ യാത്ര. 2010-ൽ ജോസഫ് മാണിവിഭാഗത്തിൽ ലയിച്ചു. രണ്ടില പാർട്ടി ചിഹ്നമായി തുടർന്നു.
മാണിയുടെ മരണത്തെത്തുടർന്ന് 2019ൽ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും ചിഹ്നത്തെച്ചൊല്ലി ആരംഭിച്ച പോരാട്ടത്തിൽ മാണിയുടെ സ്ഥാനാർഥിയായിരുന്ന ജോസ് ടോമിന് സ്വതന്ത്രനായി കൈതച്ചക്ക അടയാളത്തിൽ മത്സരിക്കേണ്ടിവന്നു.
ഭിന്നതയെത്തുടർന്നു രണ്ടു വർഷമായി തുടർന്നുവന്ന നിയമയുദ്ധത്തിനൊടുവിൽ കേരള കോൺഗ്രസ്-എം എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിനു ലഭിച്ചു.
മുൻകാല പിളർപ്പുകളിൽ ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസിനു തെങ്ങായിരുന്നു ചിഹ്നം. പിന്നീട് പിള്ളയുടെ ചിഹ്നങ്ങൾ പലതായി. പിളർപ്പുകളിൽ ടി.എം. ജേക്കബ് തെങ്ങ്, മണി, വീട് ചിഹ്നങ്ങളിലും പി.സി. ജോർജ് ഉദയസൂര്യൻ, തൊപ്പി ചിഹ്നങ്ങളിലും മത്സരിച്ചു. ഇത്തവണ ജോർജിന് ആപ്പിളാണു ചിഹ്നം.
ചിഹ്നത്തിനായുള്ള "ചിഹ്നംവിളി'ക്ക് നാലുപതിറ്റാണ്ട്
01:49 PM Mar 20, 2021 | Deepika.com