ജീവജാലങ്ങളുടെ നിലനിൽപിനു പ്രകാശം അത്യാന്താപേക്ഷിതമാണ്. അവയുടെ ജീവിതചക്രവും ദൈനംദിന പ്രവർത്തനങ്ങളും ആരോഗ്യവുമെല്ലാം നിർണയിക്കുന്നതിൽ പ്രകാശത്തിനു സുപ്രധാന പങ്കുണ്ട്. സൂര്യപ്രകാശമില്ലാത്ത പകലുകൾ പോലെതന്നെ പ്രകാശപൂരിതമായ രാവുകളും ജീവസമൂഹത്തിൽ താളപ്പിഴകളുണ്ടാക്കും.
എന്നിരിക്കിലും പ്രകാശപൂരിതമായ രാത്രികൾ ഒരുക്കുന്നതിൽ മനുഷ്യസമൂഹം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അതിൽത്തന്നെ ഏറ്റവും തീക്ഷ്ണതയും വ്യാപനശേഷിയുമുള്ള പ്രകാശങ്ങൾക്കാണു മുൻഗണന. നഗരവത്കരണം, വ്യവസായവത്കരണം തുടങ്ങിയവയുടെ പിൻബലത്തിൽ രാത്രി പ്രകാശങ്ങൾ അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്നു.
എന്താണു പ്രകാശ മലിനീകരണം?
പ്രകാശസ്രോതസുകൾ രണ്ടു തരത്തിലുണ്ട്. പ്രകൃതിദത്തവും കൃത്രിമവും. പ്രധാനപ്പെട്ട പ്രകൃതിദത്ത പ്രകാശസ്രോതസാണ് സൂര്യൻ. പ്രകൃതിദത്ത പ്രകാശം സാധാരണഗതിയിൽ ജൈവമണ്ഡലത്തിനു ഹാനികരമല്ല. എന്നാൽ, സ്വാഭാവിക പ്രകാശം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും അവസരങ്ങളിലും കൃത്രിമ പ്രകാശസ്രോതസുകളെ ആശ്രയിക്കുകയല്ലാതെ തരമില്ല.
ഇങ്ങനെയുള്ള കൃത്രിമപ്രകാശങ്ങളാണ് കാലക്രമേണ പ്രകാശ മലിനീകരണത്തിനു വഴിവയ്ക്കുന്നത്. അനാവശ്യസ്ഥലങ്ങളിലെ അമിത അളവിലുള്ള പ്രകാശത്തിന്റെ സാന്നിധ്യമാണു പ്രകാശമലിനീകരണം. ഇതു പരിസ്ഥിതി മലിനീകരണങ്ങളുടെ പട്ടികയിലേക്കു പുതുതായി ചേർക്കപ്പെട്ട പേരാണ്.
നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധിച്ചിരുന്ന നക്ഷത്രങ്ങളുടെ നിരീക്ഷണം തടസപ്പെടുത്തിക്കൊണ്ട് ദൃശ്യമായിരുന്ന ആകാശവെളിച്ചത്തെക്കുറിച്ചുള്ള പഠനങ്ങളിലാണു പ്രകാശമലീനീകരണത്തെ ആദ്യമായി തിരിച്ചറിയുന്നത്. ആദ്യകാലങ്ങളിൽ ജ്യോതിശാസ്ത്രജ്ഞർക്കും വാനനിരീക്ഷകർക്കും മാത്രം ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിഭാസം ഇന്നു ജൈവലോകത്തിനു മുഴുവൻ വെല്ലുവിളി ഉയർത്തുന്ന ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞു.
എന്നാൽ നമ്മുടെ സമൂഹം ഈ പ്രതിസന്ധിയെക്കുറിച്ച് ഒട്ടും ബോധവാ·ാരല്ല എന്നതാണ് വാസ്തവം. വാഹനമോടിക്കുന്നവരുടേയും കാൽനടയാത്രികരുടേയും കാഴ്ചയെ തടസപ്പെടുത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശങ്ങൾ പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. ചില അവസരങ്ങളിൽ പ്രകോപനപരമായ സാഹചര്യങ്ങളോ സംഭ്രമാവസ്ഥയോ സൃഷ്ടിച്ചെടുക്കാൻ അതിതീവ്ര കൃത്രിമപ്രകാശങ്ങൾക്ക് സാധിക്കും. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാൻ പോലും കഴിയുന്ന മാരകമായ കൃത്രിമപ്രകാശങ്ങൾ പോലും നിലവിലുണ്ട്.
ഭൂമിയിൽ പല ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് പ്രകാശമലിനീകരണത്തിനും സുപ്രധാന പങ്കുണ്ട്.
ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും ശലഭങ്ങളുടേയുമൊക്കെ സഞ്ചാരദിശ തെറ്റുന്നതിനു കൃത്രിമ പ്രകാശം പലപ്പോഴും കാരണമാവാറുണ്ട്. ജലജീവികളുടെയും മറ്റു ജന്തുജാലങ്ങളുടെയും സ്വൈര്യവിഹാരത്തേയും പ്രത്യുത്പാദനത്തെയും രാത്രിയിലെ അനാവശ്യ വെളിച്ചങ്ങൾ സ്വാധീനിക്കുന്നുമുണ്ട്.
ജലാശയങ്ങളിൽ ആൽഗകളുടെയും മറ്റു ഉപരിപ്ലവ സസ്യങ്ങളുടെയും വളർച്ചയെ ത്വരിതപ്പെടുത്താനും ജലന്തർഭാഗത്തുള്ള ജീവജാലങ്ങളുടെ വളർച്ചയെ തടസപ്പെടുത്താനും രാത്രിയിലെ അനിയന്ത്രിതപ്രകാശത്തിന് കഴിയും.
ഒരു ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളെ നിയന്ത്രിക്കുന്ന ഘടകമാണു പ്രകാശം. ചില സസ്യങ്ങൾ ഹ്രസ്വമായ പകലും ദീർഘമായ രാത്രിയും ഇഷ്ടപ്പെടുന്നു. പ്രകാശത്തോടു പ്രതികരിക്കാത്ത സസ്യങ്ങളുമുണ്ട്. പ്രകാശത്തിലെ ഏറ്റക്കുറച്ചിലുകൾ സസ്യങ്ങളിൽ ബാഹ്യവും അന്തരികവുമായ പല പ്രതികരണങ്ങളും സൃഷ്ടിക്കാറുണ്ട്.
ഇത്തരം പ്രതികരണങ്ങൾ ഏകവർഷികളായ സസ്യങ്ങളിൽ പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നു. ബഹുവർഷികളായ സസ്യങ്ങളിലും വൃക്ഷങ്ങളിലുമെല്ലാം പ്രകാശത്തിന്റെ സ്വാധീനം ദൃശ്യമാകുന്നതിനു കാലതാമസം ഉണ്ടെങ്കിലും അവയുടെ ജീവഘടികാരത്തിൽ അവ താളപ്പിഴകൾ സൃഷ്ടിക്കും.
അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ നാടുകളിലെ നഗരവത്കരിക്കപ്പെട്ട മേഖലകളിൽ നടത്തിയ ദീർഘകാലപഠനങ്ങൾ തെളിയിക്കുന്നത് പ്രകാശമലിനീകരണം മൂലം ചെടികൾ വസന്തകാലം വന്നെന്നു തെറ്റിദ്ധരിക്കപ്പെടുകയും, വളരെ പെട്ടെന്നു തളിരിടുകയും പുഷ്പിക്കുകയും ജീവിതചക്രം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
ഇത് പലപ്പോഴും സസ്യങ്ങളിൽ തുടങ്ങി ഇലതീനിപ്പുഴുക്കളിലൂടെയും ചെറുപ്രാണികളിലൂടെയും കടന്നു പോകുന്ന വിവിധ ആഹാരശൃംഖലകളിലെ ഓരോ കണ്ണിയെയും ബാധിക്കും. രാത്രിയിലെ അനിയന്ത്രിതമായ പ്രകാശം രാത്രിയിൽ സഞ്ചരിക്കുന്ന പ്രാണികളെയും നിശാശലഭങ്ങളെയും ബാധിക്കും. പ്രകാശത്തിന്റെ ആകർഷണത്താൽ അവ വഴിവിളക്കുകൾക്കു ചുറ്റും പറക്കുകയും ചത്തൊടുങ്ങുകയോ നിഷ്ക്രിയരായിത്തീരുകയോ ചെയ്യും. അമിതമായ പ്രകാശം ചില കാർഷിക വിളകളിൽ കായികവളർച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും വിളവിനെ സാരമായി ബാധിക്കും.
നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഉപോത്പന്നമായാണു പ്രകാശമലിനീകരണമെങ്കിലും കാർഷികമേഖലയിലേക്കുള്ള അതിന്റെ കടന്നു കയറ്റം കൃഷിശാസ്ത്രജ്ഞർ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. നെല്ല് ഒരു ഹ്രസ്വദിന സസ്യമാണ്. അതായത്, ഓരോ ദിനവും ലഭ്യമാകേണ്ട ശരാശരി അനുകൂല പ്രകാശം 8 മുതൽ 10 മണിക്കൂറുകൾ വരെ മാത്രമാണ്.
12 മണിക്കൂറിലധികം ഇരുട്ട് ഇഷ്ടപ്പെടുന്ന നെല്ലുപോലുള്ള കാർഷികവിളകളിൽ അതിതീവ്രമായ പ്രകാശം ഇരുട്ടിനെ ഭേദിച്ചു കടന്നാക്രമിക്കപ്പെട്ടാൽ സംഭവിക്കുന്നതു ചെടിയുടെ രൂക്ഷ പ്രതികരണങ്ങളാവും. പുഷ്പിക്കൽ വൈകിപ്പിക്കുക, ധാന്യത്തിന്റെ അപൂർണമായ രൂപീകരണം, വിത്തുകൾ പതിരാകുക തുടങ്ങിയ രീതികളിലൂടെയാവാം ചെടികൾ പ്രതികരിക്കുന്നത്.
നെൽപ്പാടങ്ങളിൽ ദുരിതം വിതയ്ക്കുന്ന പ്രകാശമലിനീകരണം പോലെയുള്ള പുരോഗതികളിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. വിവേകപൂർണമായ പ്രവർത്തനങ്ങളിലൂടെ പ്രകാശമലിനീകരണം തടയാൻ എളുപ്പമാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
അതിനായി നയരൂപീകരണത്തിൽ ഉചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളുടെ വിവേകപൂർണമായ വിനിയോഗം ഉറപ്പുവരുത്തുകയും അനാവശ്യമായ വൈദ്യുതവിളക്കുകൾ ഒഴിവാക്കുകയും പുതിയവ സ്ഥാപിക്കുന്നതിന് മാർഗനിർദേശങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് മാർഗം. ആവശ്യമുള്ള സ്ഥലങ്ങളിൽ മിതമായ അളവിൽ മാത്രം പ്രകാശത്തിന്റെ സാന്നിധ്യം കൊണ്ടുവരുന്നതും മറ്റൊരു മാർഗമാണ്.
വി.പി. കാർത്തിക
അസി. പ്രഫസർ,
കാർഷിക കാലാവസ്ഥാശാസ്ത്രം
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,
പിലിക്കോട്
എന്നിരിക്കിലും പ്രകാശപൂരിതമായ രാത്രികൾ ഒരുക്കുന്നതിൽ മനുഷ്യസമൂഹം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അതിൽത്തന്നെ ഏറ്റവും തീക്ഷ്ണതയും വ്യാപനശേഷിയുമുള്ള പ്രകാശങ്ങൾക്കാണു മുൻഗണന. നഗരവത്കരണം, വ്യവസായവത്കരണം തുടങ്ങിയവയുടെ പിൻബലത്തിൽ രാത്രി പ്രകാശങ്ങൾ അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്നു.
എന്താണു പ്രകാശ മലിനീകരണം?
പ്രകാശസ്രോതസുകൾ രണ്ടു തരത്തിലുണ്ട്. പ്രകൃതിദത്തവും കൃത്രിമവും. പ്രധാനപ്പെട്ട പ്രകൃതിദത്ത പ്രകാശസ്രോതസാണ് സൂര്യൻ. പ്രകൃതിദത്ത പ്രകാശം സാധാരണഗതിയിൽ ജൈവമണ്ഡലത്തിനു ഹാനികരമല്ല. എന്നാൽ, സ്വാഭാവിക പ്രകാശം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും അവസരങ്ങളിലും കൃത്രിമ പ്രകാശസ്രോതസുകളെ ആശ്രയിക്കുകയല്ലാതെ തരമില്ല.
ഇങ്ങനെയുള്ള കൃത്രിമപ്രകാശങ്ങളാണ് കാലക്രമേണ പ്രകാശ മലിനീകരണത്തിനു വഴിവയ്ക്കുന്നത്. അനാവശ്യസ്ഥലങ്ങളിലെ അമിത അളവിലുള്ള പ്രകാശത്തിന്റെ സാന്നിധ്യമാണു പ്രകാശമലിനീകരണം. ഇതു പരിസ്ഥിതി മലിനീകരണങ്ങളുടെ പട്ടികയിലേക്കു പുതുതായി ചേർക്കപ്പെട്ട പേരാണ്.
നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധിച്ചിരുന്ന നക്ഷത്രങ്ങളുടെ നിരീക്ഷണം തടസപ്പെടുത്തിക്കൊണ്ട് ദൃശ്യമായിരുന്ന ആകാശവെളിച്ചത്തെക്കുറിച്ചുള്ള പഠനങ്ങളിലാണു പ്രകാശമലീനീകരണത്തെ ആദ്യമായി തിരിച്ചറിയുന്നത്. ആദ്യകാലങ്ങളിൽ ജ്യോതിശാസ്ത്രജ്ഞർക്കും വാനനിരീക്ഷകർക്കും മാത്രം ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിഭാസം ഇന്നു ജൈവലോകത്തിനു മുഴുവൻ വെല്ലുവിളി ഉയർത്തുന്ന ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞു.
എന്നാൽ നമ്മുടെ സമൂഹം ഈ പ്രതിസന്ധിയെക്കുറിച്ച് ഒട്ടും ബോധവാ·ാരല്ല എന്നതാണ് വാസ്തവം. വാഹനമോടിക്കുന്നവരുടേയും കാൽനടയാത്രികരുടേയും കാഴ്ചയെ തടസപ്പെടുത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശങ്ങൾ പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. ചില അവസരങ്ങളിൽ പ്രകോപനപരമായ സാഹചര്യങ്ങളോ സംഭ്രമാവസ്ഥയോ സൃഷ്ടിച്ചെടുക്കാൻ അതിതീവ്ര കൃത്രിമപ്രകാശങ്ങൾക്ക് സാധിക്കും. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാൻ പോലും കഴിയുന്ന മാരകമായ കൃത്രിമപ്രകാശങ്ങൾ പോലും നിലവിലുണ്ട്.
ഭൂമിയിൽ പല ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് പ്രകാശമലിനീകരണത്തിനും സുപ്രധാന പങ്കുണ്ട്.
ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും ശലഭങ്ങളുടേയുമൊക്കെ സഞ്ചാരദിശ തെറ്റുന്നതിനു കൃത്രിമ പ്രകാശം പലപ്പോഴും കാരണമാവാറുണ്ട്. ജലജീവികളുടെയും മറ്റു ജന്തുജാലങ്ങളുടെയും സ്വൈര്യവിഹാരത്തേയും പ്രത്യുത്പാദനത്തെയും രാത്രിയിലെ അനാവശ്യ വെളിച്ചങ്ങൾ സ്വാധീനിക്കുന്നുമുണ്ട്.
ജലാശയങ്ങളിൽ ആൽഗകളുടെയും മറ്റു ഉപരിപ്ലവ സസ്യങ്ങളുടെയും വളർച്ചയെ ത്വരിതപ്പെടുത്താനും ജലന്തർഭാഗത്തുള്ള ജീവജാലങ്ങളുടെ വളർച്ചയെ തടസപ്പെടുത്താനും രാത്രിയിലെ അനിയന്ത്രിതപ്രകാശത്തിന് കഴിയും.
ഒരു ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളെ നിയന്ത്രിക്കുന്ന ഘടകമാണു പ്രകാശം. ചില സസ്യങ്ങൾ ഹ്രസ്വമായ പകലും ദീർഘമായ രാത്രിയും ഇഷ്ടപ്പെടുന്നു. പ്രകാശത്തോടു പ്രതികരിക്കാത്ത സസ്യങ്ങളുമുണ്ട്. പ്രകാശത്തിലെ ഏറ്റക്കുറച്ചിലുകൾ സസ്യങ്ങളിൽ ബാഹ്യവും അന്തരികവുമായ പല പ്രതികരണങ്ങളും സൃഷ്ടിക്കാറുണ്ട്.
ഇത്തരം പ്രതികരണങ്ങൾ ഏകവർഷികളായ സസ്യങ്ങളിൽ പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നു. ബഹുവർഷികളായ സസ്യങ്ങളിലും വൃക്ഷങ്ങളിലുമെല്ലാം പ്രകാശത്തിന്റെ സ്വാധീനം ദൃശ്യമാകുന്നതിനു കാലതാമസം ഉണ്ടെങ്കിലും അവയുടെ ജീവഘടികാരത്തിൽ അവ താളപ്പിഴകൾ സൃഷ്ടിക്കും.
അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ നാടുകളിലെ നഗരവത്കരിക്കപ്പെട്ട മേഖലകളിൽ നടത്തിയ ദീർഘകാലപഠനങ്ങൾ തെളിയിക്കുന്നത് പ്രകാശമലിനീകരണം മൂലം ചെടികൾ വസന്തകാലം വന്നെന്നു തെറ്റിദ്ധരിക്കപ്പെടുകയും, വളരെ പെട്ടെന്നു തളിരിടുകയും പുഷ്പിക്കുകയും ജീവിതചക്രം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
ഇത് പലപ്പോഴും സസ്യങ്ങളിൽ തുടങ്ങി ഇലതീനിപ്പുഴുക്കളിലൂടെയും ചെറുപ്രാണികളിലൂടെയും കടന്നു പോകുന്ന വിവിധ ആഹാരശൃംഖലകളിലെ ഓരോ കണ്ണിയെയും ബാധിക്കും. രാത്രിയിലെ അനിയന്ത്രിതമായ പ്രകാശം രാത്രിയിൽ സഞ്ചരിക്കുന്ന പ്രാണികളെയും നിശാശലഭങ്ങളെയും ബാധിക്കും. പ്രകാശത്തിന്റെ ആകർഷണത്താൽ അവ വഴിവിളക്കുകൾക്കു ചുറ്റും പറക്കുകയും ചത്തൊടുങ്ങുകയോ നിഷ്ക്രിയരായിത്തീരുകയോ ചെയ്യും. അമിതമായ പ്രകാശം ചില കാർഷിക വിളകളിൽ കായികവളർച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും വിളവിനെ സാരമായി ബാധിക്കും.
നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഉപോത്പന്നമായാണു പ്രകാശമലിനീകരണമെങ്കിലും കാർഷികമേഖലയിലേക്കുള്ള അതിന്റെ കടന്നു കയറ്റം കൃഷിശാസ്ത്രജ്ഞർ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. നെല്ല് ഒരു ഹ്രസ്വദിന സസ്യമാണ്. അതായത്, ഓരോ ദിനവും ലഭ്യമാകേണ്ട ശരാശരി അനുകൂല പ്രകാശം 8 മുതൽ 10 മണിക്കൂറുകൾ വരെ മാത്രമാണ്.
12 മണിക്കൂറിലധികം ഇരുട്ട് ഇഷ്ടപ്പെടുന്ന നെല്ലുപോലുള്ള കാർഷികവിളകളിൽ അതിതീവ്രമായ പ്രകാശം ഇരുട്ടിനെ ഭേദിച്ചു കടന്നാക്രമിക്കപ്പെട്ടാൽ സംഭവിക്കുന്നതു ചെടിയുടെ രൂക്ഷ പ്രതികരണങ്ങളാവും. പുഷ്പിക്കൽ വൈകിപ്പിക്കുക, ധാന്യത്തിന്റെ അപൂർണമായ രൂപീകരണം, വിത്തുകൾ പതിരാകുക തുടങ്ങിയ രീതികളിലൂടെയാവാം ചെടികൾ പ്രതികരിക്കുന്നത്.
നെൽപ്പാടങ്ങളിൽ ദുരിതം വിതയ്ക്കുന്ന പ്രകാശമലിനീകരണം പോലെയുള്ള പുരോഗതികളിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. വിവേകപൂർണമായ പ്രവർത്തനങ്ങളിലൂടെ പ്രകാശമലിനീകരണം തടയാൻ എളുപ്പമാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
അതിനായി നയരൂപീകരണത്തിൽ ഉചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളുടെ വിവേകപൂർണമായ വിനിയോഗം ഉറപ്പുവരുത്തുകയും അനാവശ്യമായ വൈദ്യുതവിളക്കുകൾ ഒഴിവാക്കുകയും പുതിയവ സ്ഥാപിക്കുന്നതിന് മാർഗനിർദേശങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് മാർഗം. ആവശ്യമുള്ള സ്ഥലങ്ങളിൽ മിതമായ അളവിൽ മാത്രം പ്രകാശത്തിന്റെ സാന്നിധ്യം കൊണ്ടുവരുന്നതും മറ്റൊരു മാർഗമാണ്.
വി.പി. കാർത്തിക
അസി. പ്രഫസർ,
കാർഷിക കാലാവസ്ഥാശാസ്ത്രം
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,
പിലിക്കോട്