1960ലാണ് അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെ ഫാമുകളിലും വീടുകളിലും വളർത്തിയിരുന്ന ടർക്കി പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയത്. രോഗത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ ആദ്യഘട്ടത്തിൽ ആർക്കുമായില്ല.
ടർക്കി പക്ഷികളുടെ മരണകാരണം അജ്ഞാതമായതോടെ രോഗത്തിന് ടർക്കി എക്സ് ഡിസീസ് എന്ന വിളിപ്പേര് വീണു. പക്ഷികൾക്കു കൊടുക്കാനായി ബ്രസീലിൽ നിന്നെത്തിച്ച നിലക്കടല പിണ്ണാക്കിൽ നിന്നാണ് രോഗം പടർന്നതെന്നു പിന്നീട് ഗവേഷകർ കണ്ടെത്തി.
രോഗത്തിന്റെ വഴി കണ്ടെത്തിയെങ്കിലും കാരണം അപ്പോഴും കാണാമറയത്ത് തന്നെയായിരുന്നു. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിൽ നിലക്കടല പിണ്ണാക്കിൽ നിന്ന് ഒരു കുമിളിനെ വേർതിരിച്ചെടുത്തതോയാണു രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്.
പിണ്ണാക്കിൽ ഒളിച്ചിരുന്ന ആസ്പെർഗില്ലസ് ഫ്ലാവസ് എന്നുപേരായ കുമിളുകൾ പുറന്തള്ളിയ അഫ്ലാടോക്സിൻ എന്ന വിഷമാണു ലക്ഷക്കണക്കിനു പക്ഷികളുടെ ജീവനെടുത്തത്.
അഫ്ലാടോക്സിൻ വിഷത്തിന്റെ ചെറിയ ഒരംശത്തിന് തന്നെ ടർക്കി, താറാവ്, വാത്ത തുടങ്ങിയ വളർത്തുപക്ഷികളുടെ ജീവനെടുക്കാൻ സാധിക്കും. മറ്റ് വളർത്തുമൃഗങ്ങളിലും മനുഷ്യരിലുമെല്ലാം അഫ്ലാടോക്സിൻ വിഷം വിവിധ അളവുകളിൽ മാരകമാണ്.
ഇന്നും ഏറ്റവും കരുതൽ പുലർത്തേണ്ട ഭക്ഷ്യവിഷബാധയാണ് അഫ്ലാടോക്സിൻ.
ഫാമുകളിൽ പ്രത്യേക കരുതൽ വേണം
ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികളിലാണ് തീറ്റച്ചാക്കുകൾ സൂക്ഷിക്കേണ്ടത്. തീറ്റമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. തീറ്റ സൂക്ഷിക്കുന്ന മുറിക്ക് കന്നുകാലി/പൗൾട്രി ഷെഡിൽ നിന്നു ചുരുങ്ങിയത് അഞ്ചുമീറ്ററെങ്കിലും അകലമുണ്ടാവണം.
തീറ്റമുറികളുടെ പ്രവേശന കവാടത്തിൽ അണുനാശിനികൾ നിറച്ച ഫുട്ട് ബാത്ത് ക്രമീകരിക്കുന്നതും അതിൽ കാൽ നനച്ച ശേഷം ഉള്ളിലേക്കു കയറുന്നതും മികച്ച ജൈവസുരക്ഷാമാർഗമാണ്.
പൊട്ടാസ്യം പെർമാംഗനേറ്റ് ഫോർമാലിൻ മിശ്രിതം ഉപയോഗിച്ചു തീറ്റമുറികൾ ഫ്യൂമിഗേഷൻ നടത്തി അണുനശീകരണം നടത്താവുന്നതാണ്. മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകളും തീറ്റ ചേരുവകളും തറയിൽ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയിൽ നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളിൽ സൂക്ഷിക്കണം.
കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബർ / പ്ലാസ്റ്റിക് ചട്ടക്കൂടുകൾ വിപണിയിൽ കിട്ടും. ചാക്കുകൾക്ക് മുകളിൽ തണുത്ത കാറ്റോ മഴചാറ്റലോ ഏൽക്കാതെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒന്ന് രണ്ട് ആഴ്ചത്തേക്ക് മാത്രമുള്ള തീറ്റ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നതാണ് അഭികാമ്യം.
നനഞ്ഞ കൈകൊണ്ടോ പാത്രങ്ങൾകൊണ്ടോ കാലിത്തീറ്റയും പക്ഷിതീറ്റയും കോരിയെടുക്കരുത്. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈർപ്പം കയറാത്ത രീതിയിൽ അടച്ചു സൂക്ഷിക്കണം.
വലിയ തീറ്റ ചാക്കിൽ നിന്നു നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുക്കുന്നതാണ് അഭികാമ്യം.
ഇതുവഴി വലിയ ചാക്കിലെ പൂപ്പൽ ബാധ തടയാനാകും. തീറ്റ നഞ്ഞാൽ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കണം. വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈർപ്പമോ, മഴച്ചാറ്റലോ ഏൽക്കാത്തവിധം സൂക്ഷിക്കണം.
തീറ്റ നൽകുന്ന പാത്രങ്ങൾ നിത്യവും കഴുകി തുടച്ചു വൃത്തിയാക്കണം. തൊഴുത്തിന്റെ തറയിൽ പുല്ലും വൈക്കോലും കാലിത്തീറ്റയവശിഷ്ടങ്ങളും കെട്ടിക്കിടന്ന് അവയിൽ പൂപ്പലുകൾ വളരാനുള്ള സാധ്യത ഒഴിവാക്കണം.
വൈക്കോൽ ഉൾപ്പെടെ സൂക്ഷിച്ചുവച്ച കാലിത്തീറ്റകൾ ഇടയ്ക്ക് വെയിലിൽ ഉണക്കുന്നത് ഈർപ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളർച്ച തടയാനും ഉപകരിക്കും.
കാലിത്തീറ്റയ്ക്കും വൈക്കോലിനും പക്ഷിത്തീറ്റയ്ക്കും ദുർഗന്ധം, കട്ടകെട്ടൽ, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയിൽ വെള്ളനിറത്തിൽ കോളനികളായി വളർന്നിരിക്കുന്ന പൂപ്പലുകൾ എന്നിവയെല്ലാമാണ് തീറ്റയിൽ പൂപ്പൽ വിഷബാധയേറ്റതിന്റെ സൂചനകൾ.
പഴകിയതോ പൂപ്പൽ ബാധിച്ചതോ കട്ടകെട്ടിയതോ കനച്ചതോ ആയ തീറ്റകൾ ഒരു കാരണവശാലും പശുക്കളും ആടുകളും കോഴികളും അടക്കമുള്ള വളർത്തുജീവികൾക്ക് നൽകരുത്.
ലക്ഷണങ്ങൾ ഒന്നും പ്രകടമാവാത്ത തീറ്റയിലും പൂപ്പൽ വിഷബാധ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. തീറ്റകൾ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നൽകിയാൽ പോലും പൂപ്പലുകൾ പുറന്തള്ളിയ മാരകവിഷം നശിക്കില്ല.
പൂപ്പൽ ബാധിച്ച തീറ്റ മറ്റു തീറ്റകളുമായി ചെറിയ അളവിൽ കലർത്തി നൽകുന്നതും അപകടകരമാണ്. രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പൽ വിഷത്തെയും ഉള്ളിലെത്തിയ അതിന്റെ അളവിനെയും ആശ്രയിച്ചിരിക്കും.
ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീർക്കെട്ട്, പാലുത്പാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയാണു പശുക്കളിൽ തീവ്ര പൂപ്പൽ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങൾ.
പൂപ്പൽ വിഷം ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് കാരണമാവുന്നതിനാൽ രക്തം കലർന്ന മൂത്രത്തിനും വയറിളക്കത്തിനും സാധ്യതയുണ്ട്. ഗർഭിണികളായ ഉരുക്കളിൽ ഗർഭമലസലിനും പൂപ്പൽ വിഷം കാരണമാവും. മൃഗങ്ങളിൽ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊണ്ടുവരുന്ന പുതിയ പരുഷ, സാന്ദ്രീകൃത തീറ്റകൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും നൽകിയതിന് ശേഷം ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വിട്ടുമാറാത്ത വയറിളക്കം, പാലുത്പാദനത്തിൽ പെട്ടെന്നുള്ള കുറവ്, പക്ഷികളിൽ പെട്ടെന്നുള്ള കൂട്ടമരണം തുടങ്ങിയ അസ്വാഭാവികലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തീറ്റയിൽ പൂപ്പൽ വിഷബാധ സംശയിക്കാവുന്നതാണ്.
ഈ സാഹചര്യത്തിൽ പ്രസ്തുത തീറ്റ നൽകുന്നത് താത്കാലികമായി നിർത്തി തീറ്റയുടെ രാസപരിശോധനാ നടത്താനുള്ള നടപടികൾ സ്വീകരിക്കണം. വെറ്ററിനറി കോളജുകളിലും ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ലാബുകളിലും ഇതിനുള്ള സൗകര്യമുണ്ട്.
ഫോണ് : 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
വെറ്ററിനറി സർജൻ, പെരുന്പടവ്, കണ്ണൂർ
ടർക്കി പക്ഷികളുടെ മരണകാരണം അജ്ഞാതമായതോടെ രോഗത്തിന് ടർക്കി എക്സ് ഡിസീസ് എന്ന വിളിപ്പേര് വീണു. പക്ഷികൾക്കു കൊടുക്കാനായി ബ്രസീലിൽ നിന്നെത്തിച്ച നിലക്കടല പിണ്ണാക്കിൽ നിന്നാണ് രോഗം പടർന്നതെന്നു പിന്നീട് ഗവേഷകർ കണ്ടെത്തി.
രോഗത്തിന്റെ വഴി കണ്ടെത്തിയെങ്കിലും കാരണം അപ്പോഴും കാണാമറയത്ത് തന്നെയായിരുന്നു. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിൽ നിലക്കടല പിണ്ണാക്കിൽ നിന്ന് ഒരു കുമിളിനെ വേർതിരിച്ചെടുത്തതോയാണു രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്.
പിണ്ണാക്കിൽ ഒളിച്ചിരുന്ന ആസ്പെർഗില്ലസ് ഫ്ലാവസ് എന്നുപേരായ കുമിളുകൾ പുറന്തള്ളിയ അഫ്ലാടോക്സിൻ എന്ന വിഷമാണു ലക്ഷക്കണക്കിനു പക്ഷികളുടെ ജീവനെടുത്തത്.
അഫ്ലാടോക്സിൻ വിഷത്തിന്റെ ചെറിയ ഒരംശത്തിന് തന്നെ ടർക്കി, താറാവ്, വാത്ത തുടങ്ങിയ വളർത്തുപക്ഷികളുടെ ജീവനെടുക്കാൻ സാധിക്കും. മറ്റ് വളർത്തുമൃഗങ്ങളിലും മനുഷ്യരിലുമെല്ലാം അഫ്ലാടോക്സിൻ വിഷം വിവിധ അളവുകളിൽ മാരകമാണ്.
ഇന്നും ഏറ്റവും കരുതൽ പുലർത്തേണ്ട ഭക്ഷ്യവിഷബാധയാണ് അഫ്ലാടോക്സിൻ.
ഫാമുകളിൽ പ്രത്യേക കരുതൽ വേണം
ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികളിലാണ് തീറ്റച്ചാക്കുകൾ സൂക്ഷിക്കേണ്ടത്. തീറ്റമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. തീറ്റ സൂക്ഷിക്കുന്ന മുറിക്ക് കന്നുകാലി/പൗൾട്രി ഷെഡിൽ നിന്നു ചുരുങ്ങിയത് അഞ്ചുമീറ്ററെങ്കിലും അകലമുണ്ടാവണം.
തീറ്റമുറികളുടെ പ്രവേശന കവാടത്തിൽ അണുനാശിനികൾ നിറച്ച ഫുട്ട് ബാത്ത് ക്രമീകരിക്കുന്നതും അതിൽ കാൽ നനച്ച ശേഷം ഉള്ളിലേക്കു കയറുന്നതും മികച്ച ജൈവസുരക്ഷാമാർഗമാണ്.
പൊട്ടാസ്യം പെർമാംഗനേറ്റ് ഫോർമാലിൻ മിശ്രിതം ഉപയോഗിച്ചു തീറ്റമുറികൾ ഫ്യൂമിഗേഷൻ നടത്തി അണുനശീകരണം നടത്താവുന്നതാണ്. മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകളും തീറ്റ ചേരുവകളും തറയിൽ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയിൽ നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളിൽ സൂക്ഷിക്കണം.
കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബർ / പ്ലാസ്റ്റിക് ചട്ടക്കൂടുകൾ വിപണിയിൽ കിട്ടും. ചാക്കുകൾക്ക് മുകളിൽ തണുത്ത കാറ്റോ മഴചാറ്റലോ ഏൽക്കാതെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒന്ന് രണ്ട് ആഴ്ചത്തേക്ക് മാത്രമുള്ള തീറ്റ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നതാണ് അഭികാമ്യം.
നനഞ്ഞ കൈകൊണ്ടോ പാത്രങ്ങൾകൊണ്ടോ കാലിത്തീറ്റയും പക്ഷിതീറ്റയും കോരിയെടുക്കരുത്. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈർപ്പം കയറാത്ത രീതിയിൽ അടച്ചു സൂക്ഷിക്കണം.
വലിയ തീറ്റ ചാക്കിൽ നിന്നു നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുക്കുന്നതാണ് അഭികാമ്യം.
ഇതുവഴി വലിയ ചാക്കിലെ പൂപ്പൽ ബാധ തടയാനാകും. തീറ്റ നഞ്ഞാൽ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കണം. വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈർപ്പമോ, മഴച്ചാറ്റലോ ഏൽക്കാത്തവിധം സൂക്ഷിക്കണം.
തീറ്റ നൽകുന്ന പാത്രങ്ങൾ നിത്യവും കഴുകി തുടച്ചു വൃത്തിയാക്കണം. തൊഴുത്തിന്റെ തറയിൽ പുല്ലും വൈക്കോലും കാലിത്തീറ്റയവശിഷ്ടങ്ങളും കെട്ടിക്കിടന്ന് അവയിൽ പൂപ്പലുകൾ വളരാനുള്ള സാധ്യത ഒഴിവാക്കണം.
വൈക്കോൽ ഉൾപ്പെടെ സൂക്ഷിച്ചുവച്ച കാലിത്തീറ്റകൾ ഇടയ്ക്ക് വെയിലിൽ ഉണക്കുന്നത് ഈർപ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളർച്ച തടയാനും ഉപകരിക്കും.
കാലിത്തീറ്റയ്ക്കും വൈക്കോലിനും പക്ഷിത്തീറ്റയ്ക്കും ദുർഗന്ധം, കട്ടകെട്ടൽ, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയിൽ വെള്ളനിറത്തിൽ കോളനികളായി വളർന്നിരിക്കുന്ന പൂപ്പലുകൾ എന്നിവയെല്ലാമാണ് തീറ്റയിൽ പൂപ്പൽ വിഷബാധയേറ്റതിന്റെ സൂചനകൾ.
പഴകിയതോ പൂപ്പൽ ബാധിച്ചതോ കട്ടകെട്ടിയതോ കനച്ചതോ ആയ തീറ്റകൾ ഒരു കാരണവശാലും പശുക്കളും ആടുകളും കോഴികളും അടക്കമുള്ള വളർത്തുജീവികൾക്ക് നൽകരുത്.
ലക്ഷണങ്ങൾ ഒന്നും പ്രകടമാവാത്ത തീറ്റയിലും പൂപ്പൽ വിഷബാധ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. തീറ്റകൾ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നൽകിയാൽ പോലും പൂപ്പലുകൾ പുറന്തള്ളിയ മാരകവിഷം നശിക്കില്ല.
പൂപ്പൽ ബാധിച്ച തീറ്റ മറ്റു തീറ്റകളുമായി ചെറിയ അളവിൽ കലർത്തി നൽകുന്നതും അപകടകരമാണ്. രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പൽ വിഷത്തെയും ഉള്ളിലെത്തിയ അതിന്റെ അളവിനെയും ആശ്രയിച്ചിരിക്കും.
ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീർക്കെട്ട്, പാലുത്പാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയാണു പശുക്കളിൽ തീവ്ര പൂപ്പൽ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങൾ.
പൂപ്പൽ വിഷം ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് കാരണമാവുന്നതിനാൽ രക്തം കലർന്ന മൂത്രത്തിനും വയറിളക്കത്തിനും സാധ്യതയുണ്ട്. ഗർഭിണികളായ ഉരുക്കളിൽ ഗർഭമലസലിനും പൂപ്പൽ വിഷം കാരണമാവും. മൃഗങ്ങളിൽ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊണ്ടുവരുന്ന പുതിയ പരുഷ, സാന്ദ്രീകൃത തീറ്റകൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും നൽകിയതിന് ശേഷം ശരീരക്ഷീണം, ക്രമേണയുള്ള തീറ്റ മടുപ്പ്, ഇടവിട്ടുള്ള ശക്തമായ വിട്ടുമാറാത്ത വയറിളക്കം, പാലുത്പാദനത്തിൽ പെട്ടെന്നുള്ള കുറവ്, പക്ഷികളിൽ പെട്ടെന്നുള്ള കൂട്ടമരണം തുടങ്ങിയ അസ്വാഭാവികലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തീറ്റയിൽ പൂപ്പൽ വിഷബാധ സംശയിക്കാവുന്നതാണ്.
ഈ സാഹചര്യത്തിൽ പ്രസ്തുത തീറ്റ നൽകുന്നത് താത്കാലികമായി നിർത്തി തീറ്റയുടെ രാസപരിശോധനാ നടത്താനുള്ള നടപടികൾ സ്വീകരിക്കണം. വെറ്ററിനറി കോളജുകളിലും ക്ഷീരവികസനവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ലാബുകളിലും ഇതിനുള്ള സൗകര്യമുണ്ട്.
ഫോണ് : 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
വെറ്ററിനറി സർജൻ, പെരുന്പടവ്, കണ്ണൂർ