തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനായി 56 ചാർജിംഗ് സ്റ്റേഷനുകൾ രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാകും. നിർമാണം പൂർത്തിയാക്കിയ ആറ് ചാർജിംഗ് സ്റ്റേഷനുകൾ നേരത്തേ ചാർജിംഗിനായി തുറന്നു കൊടുത്തിരുന്നു. വൈദ്യുത ബോർഡ് ചാർജ് നിരക്ക് തീരുമാനിക്കാത്തതിനാൽ ആറ് ചാർജിംഗ് സ്റ്റേഷനുകളിലും സൗജന്യമായിട്ടാണ് ചാർജ് ചെയ്തു നൽകുന്നത്.
സർക്കാരിന്റെയും കെഎസ്ഇബിയുടേയും സ്ഥലത്താണ് 56 ചാർജിംഗ് സ്റ്റേഷനുകളും നിർമാണം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണമാണ് അവസാന ഘട്ടത്തിലേക്കു കടന്നത്. കോവിഡ് കാരണം നിർമാണം മൂന്നുമാസത്തിലേറെ വൈകിയതായി വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്ര സർക്കാർ 141 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണത്തിന് അനുമതി നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ വ്യക്തികളുടെ സ്ഥലത്തും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കും.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തെ നേമം വൈദ്യുത ബോർഡ് സ്ഥലത്താണ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ഇവിടെ ഒരേ സമയം മൂന്ന് കാർ ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്.
ഒരു കാർ പൂർണമായി ചാർജ് ചെയ്യാൻ ആറു മുതൽ എട്ട് യൂണിറ്റ് വൈദ്യുതി വേണ്ടിവരും. ബാറ്ററി ശേഷി അനുസരിച്ച് രണ്ടു മുതൽ മൂന്നര മണിക്കൂർ ഓടും. ഒരു ഫുൾ ചാർജിന് 120 മുതൽ 320 കിലോമീറ്റർ ഓടുന്ന കാറുകളുണ്ട്.
വൈ.എസ്. ജയകുമാർ
സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടുന്നു
02:08 PM Apr 19, 2021 | Deepika.com