ഫ്രാങ്കോ ലൂയിസ്
തൃശൂർ: കാറോടിക്കാൻ ഇന്ധനച്ചെലവ് മൂന്നിലൊന്നായി ചുരുക്കുന്ന പ്രകൃതിവാതക പന്പുകൾ റെഡി. സംസ്ഥാനത്ത് 45 പന്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രവർത്തനം ആരംഭിച്ചത്. അടുത്ത മാസങ്ങളിലായി കൂടുതൽ പന്പുകൾ സജ്ജമാകും.
എറണാകുളം ജില്ലയിലാണ് കൂടുതൽ സിഎൻജി(കംപ്രസ് ഡ് നാച്ചുറൽ ഗ്യാസ്) പന്പുകൾ. 18 പന്പുകൾ ഇവിടെയുണ്ട്. രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ലയിൽ ആറു പന്പുകളുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും അഞ്ചു വീതവും ആലപ്പുഴയിൽ നാലും.
തൃശൂർ ജില്ലയിലെ വിയ്യൂർ ജയിൽ പന്പ്, രാമവർമപുരത്തെ കാങ്കപ്പാടൻ ഫ്യുവൽസ്, തൃശൂർ ഹൈറോഡ് മുണ്ടുപാലത്തെ ബിഎംടി ഫ്യുവൽസ്, കൊരട്ടി പൊങ്ങത്തെ ഇന്ത്യൻ ഓയിൽ കോകോ പന്പ് എന്നിവിടങ്ങളിലാണ് സിഎൻജി ആരംഭിച്ചത്. ഒല്ലൂർ പോലീസ് സ്റ്റേഷന് അരികിലുള്ള പന്പിൽ ഏതാനും ദിവസത്തിനകം സിഎൻജി എത്തും. കൊടുങ്ങല്ലൂർ കിഴക്കേനടയിലെ ബിഎസ്എൻഎൽ ഓഫീസിനരികിലെ എസ്വിആർ പ്രഭു ബ്രദേഴ്സ് പന്പിൽ മൂന്നാഴ്ചയ്ക്കകം സിഎൻജി വിതരണം ആരംഭിക്കും.
ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ച് 12 കിലോമീറ്റർ ഓടുന്ന കാർ പ്രകൃതിവാതകമായ സിഎൻജി ഉപയോഗിച്ചാൽ 18 മുതൽ 20 വരെ കിലോമീറ്റർ ഓടും. ഒരു ലിറ്റർ പെട്രോളിന് 82 രൂപയാണു വിലയെങ്കിൽ ഒരു കിലോ സിഎൻജിക്ക് 58 രൂപയാണു വില. ആയിരം രൂപയ്ക്കു പെട്രോൾ അടിച്ചാൽ 154 കിലോമീറ്റർ ഓടുന്ന കാർ അത്രയും തുകയ്ക്ക് സിഎൻജി നിറച്ചാൽ 420 കിലോമീറ്റർ ഓടും. പെട്രോൾ വിലയിൽ അനുദിനം ഉണ്ടാകുന്ന വർധനയ്ക്ക് ഇരയാകുകയുമില്ല. പ്രകൃതിവാതകമായ സിഎൻജിയിലേക്കു മാറാൻ വാഹാന ഉടമകളെ പ്രേരിപ്പിക്കുന്നത് ഈ ആദായംതന്നെ.
ഇതിനെല്ലാം പുറമേ, സിഎൻജി പ്രകൃതിസൗഹൃദമാണ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല. വികസിത രാജ്യങ്ങളിലെല്ലാം സിഎൻജി ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത്.
പെട്രോൾ വാഹനങ്ങളെ സിഎൻജി പ്രകൃതിവാതകം ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണു വാഹന ഉടമകൾ. കാറിന്റെ ഡിക്കിയിൽ ടാങ്കും എൻജിനിലേക്കു ഫ്യുവൽ പൈപ്പും സ്ഥാപിച്ചാൽ സിഎൻജി വാഹനമാകും. സുരക്ഷിതമാണ്. നിരവധി വാഹനങ്ങൾ സിഎൻജിയിലേക്കു മാറുന്നുണ്ടെന്നു വി സിക്സ് ഓട്ടോ ടെക് സൊലൂഷൻസിന്റെ മാനേജർ ജിറ്റോ ജയിംസ് (98952 98925) പറഞ്ഞു.
ഇന്ത്യയിൽ സിഎൻജി പദ്ധതികൾ നടപ്പാക്കുന്നതു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിലാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണികൾ പൂർത്തിയായിവരികയാണ്. കൊച്ചിയിൽനിന്നുള്ള പൈപ്പ് ലൈനിന്റെ പണി പൂർത്തിയായതോടെയാണ് സിഎൻജി പന്പുകൾ സജ്ജമാക്കിയത്. മലബാറിലെ ജില്ലകളിലും പൈപ്പ് ലൈൻ പണികൾ പൂർത്തിയാകുന്ന മുറയ്ക്കു സിഎൻജി പന്പുകൾ വരും.
കൊച്ചി അടക്കമുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളിലേക്ക് പൈപ്പുമാർഗം പാചകവാതകം എത്തിക്കുന്നതിനു പദ്ധതിയും വൈകില്ല.
പെട്രോളിനു പകരം ഇനി ഗ്യാസ്; കാറോടിക്കൽ മൂന്നിരട്ടി ലാഭം
03:22 PM Nov 11, 2020 | Deepika.com