മുംബൈ: തദ്ദേശീയ വാഹനനിർമാണം ഉൗർജിതമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈനയിൽനിന്നുള്ള വാഹനഘടങ്ങളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വിവിധ വാഹനിർമാണ കന്പനി മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി.നിലവിൽ ചൈനയിൽനിന്ന് കൊണ്ടുവരുന്ന വാഹന ഘടകങ്ങൾ, ഇന്ത്യയിലെ വാഹനനിർമാണത്തിന്റെ സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ കേന്ദ്രമന്ത്രി കന്പനിമേധാവിമാരുമായി ചർച്ചചെയ്തു.
ചൈനയിൽനിന്നുള്ള വാഹന ഘടകങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് കൃത്യമയ വിവരങ്ങൾ നൽകാൻ വ്യവസായ മന്ത്രാലയം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിനോട് (എസ്ഐഎഎം) ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വ്യവസായ മന്ത്രാലയം തദ്ദേശീയ വാഹനനിർമാണ പോത്സാഹനത്തിനും ഇറക്കുമതി നിയന്ത്രണത്തിനുമുള്ള അന്തിമരൂപ രേഖ തയ്യാറാക്കുക.
വർഷങ്ങളായി ചൈനയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം വാഹനഘടകങ്ങൾ കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്ത വാഹന ഘടകങ്ങളിൽ 25 ശതമാനവും ചൈനയിൽനിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയിൽനിന്ന് 14 ശതമാനവും.
ഇറക്കുമതി കളിപ്പാട്ടങ്ങൾക്ക് ഗുണനിലവാര പരിശോധന നിർബന്ധമാക്കിയതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇന്ത്യയിലേക്ക് കളിപ്പാടങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ നിരയിലും ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.
വാഹന ഘടകങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ
03:35 PM Aug 24, 2020 | Deepika.com