കൊറോണവൈറസ് ബാധ നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ മത സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, കുട്ടികളുടെ കളി സ്ഥലങ്ങൾ എന്നിവ ഇന്നു മുതൽ തുറക്കാൻ ജർമൻ സർക്കാർ അനുമതി നൽകി. പള്ളിയിൽ മുൻകൂട്ടി അറിയിച്ച് അനുമതി നേടിയവർക്കു മാത്രമേ പ്രവേശനമുള്ളു. അറുപതു പേർക്കായിരിക്കും അനുമതി ലഭിക്കുക.
സാമൂഹിക അകലം പാലിച്ചുകൊണ്ടു വേണം പ്രവർത്തനം. സന്ദർശകരെ സ്വീകരിക്കുന്പോൾ തിരക്ക് ഒഴിവാക്കുകയും വൃത്തി ഉറപ്പാക്കുകയും വേണം. അതേസമയം, പൊതു പരിപാടികൾ വലിയ തോതിൽ നടത്തുന്നത് ഓഗസ്റ്റ് 31 വരെ വിലക്കിയിട്ടുണ്ട്. ലോക്ക്ഡൗണിലെ പുതിയ ഇളവുകൾ മേയ് ആറിനു പ്രഖ്യാപിക്കുമെന്നു ചാൻസലർ മെർക്കൽ അറിയിച്ചു. മേയ് പത്തു വരെ നിലവിലെ നിയന്ത്രണങ്ങൾ ജർമനിയിൽ തുടരും.
ലോക്ക് ഡൗണിലും അക്രമം
മേയ് ദിനത്തിൽ അനധികൃത പ്രകടനങ്ങൾ അടക്കം ആൾത്തിരക്ക് ഒഴിവാക്കാൻ ജർമനി നിയോഗിച്ചിരുന്നത് ആയിരക്കണക്കിനു പോലീസുകാരെ. എഴുപതു വർഷത്തിനിടെ ആദ്യമായി കൂറ്റൻ തൊഴിലാളി റാലികളും മറ്റു വലിയ പരിപാടികളുമില്ലാതെ ആദ്യമായി മേയ് ദിനം കടന്നുപോയി.
ബർലിനിൽ മാത്രം അയ്യായിരം പോലീസുകാരാണ് പ്രകടനങ്ങൾ ഒഴിവാക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്നത്. ഇവിടെ ഇരുപതോളം ചെറിയ റാലികൾക്ക് അനുമതി നൽകിയിരുന്നു. ഇരുപതു പേർക്കു വീതമാണ് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ജർമൻ തലസ്ഥാന നഗരമായ ബർലിനിൽ ലോക്ഡൗണ്‍ നിയമങ്ങൾ തെറ്റിച്ചു പ്രകടനം നടത്തിയ ആളുകൾ അക്രമാസക്തരായി. പോലീസുമായി ഏറ്റുമുട്ടിയ അക്രമികൾ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ അഞ്ചു ചാനൽ പ്രവർത്തകർക്കു പരിക്കേറ്റതായി പോലീസ് വക്താവ്പറഞ്ഞു.
ഇറ്റലിക്കാരോട് മാപ്പ് പറഞ്ഞു പ്രധാനമന്ത്രി
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകിത്തുടങ്ങുന്പോൾ രാജ്യത്തെ പൗരൻമാരോട് മാപ്പ് ചോദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി അന്റോണിയോ കോണ്ടെ. പൗരൻമാർ നേരിടേണ്ടി വന്ന സാന്പത്തിക ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നല്ലൊരു ഭാവിയാണ് കാത്തിരിക്കുന്നതെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
അതേസമയം, പല പ്രാദേശിക ഭരണകൂടങ്ങളും പരിധി വിട്ട് ഇളവുകൾ അനുവദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം അശ്രദ്ധയും അവിവേകവും രോഗത്തിന്റെ രണ്ടാം വരവിനു സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മതസ്ഥാപനങ്ങൾ തുറക്കും
05:49 PM May 03, 2020 | Deepika.com