ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ അശോക് പ്രധാന്റെ ഒരു താവളത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പോലീസ്. ഗാസിപൂർ പേപ്പർ മാർക്കറ്റിലെ രഹസ്യത്താവളത്തിലേക്ക് ഡൽഹി പോലീസിന്റെ പതിനാറംഗ സ്പെഷൽ സെൽ ടീം തികഞ്ഞ ആത്മവിശ്വാസത്തോടെ നീങ്ങി. സാഹചര്യങ്ങളെല്ലാം അനുകൂലം. പക്ഷെ, അശോക് പ്രധാനെ അനായാസമായി കുരുക്കാമെന്ന് ലാഘവത്തോടെ വിചാരിച്ച പോലീസിന് പിഴച്ചു.
തലയ്ക്ക് വില രണ്ടു ലക്ഷം
ജിതേന്ദർ ഗോഗി, സമുന്ദർ ഖത്രി, ഹാഷിം ബാബ, രാജേഷ് ഭാരതി, കുൽദീപ് ഫൈജ, സഞ്ജയ് ലാക്ര, രാജേഷ് മോഗ്ലി, ജിതേന്ദർ ഭാഞ്ജ, സന്ദീപ് വിദ്രോഹി എന്നിങ്ങനെയുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുടെ ഗണത്തിൽ അഞ്ചാം സ്ഥാനക്കാരനാണ് അശോക് പ്രധാൻ. നിലോതി സ്വദേശിയായ പ്രധാൻ മോഷണത്തിലൂടെയാണ് ഡൽഹി പോലീസിന്റെ നോട്ടപ്പുള്ളിയായത്. ക്രമേണ, മോഷണത്തിന്റെ രീതികൾ വൻകവർച്ചകളിലേക്ക് വഴി മാറി. തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, കൊലപാതകം എന്നിങ്ങനെ ഇരുപതോളം കേസുകൾ പോലീസ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി പോലീസ് മാത്രമല്ല, ഹരിയാന, ഉത്തർപ്രദേശ് പോലീസിനും അശോക് പിടികിട്ടാപ്പുള്ളിയാണ്.
അശോക് പ്രധാന്റെ ഏറ്റവും വലിയ ശത്രു പോലീസല്ല. നിയമപാലകരെ എങ്ങനെ നിലയ്ക്കു നിർത്തണമെന്ന് അശോകിന് അറിയാമെന്നത് നാട്ടിൽ പാട്ടാണ്. ഏതു കുരുക്കിൽ നിന്നും രക്ഷപ്പെടാനുള്ള അയാളുടെ സാമർഥ്യവും പോലീസ് പരോക്ഷമായി സമ്മതിക്കുന്നു. പ്രധാന്റെ മുഖ്യഎതിരാളി മറ്റൊരു സംഘത്തലവനായ നീരജ് ഭാവനയാണ്. നീരജിന്റെയും അശോകിന്റെയും സംഘങ്ങൾ തമ്മിലുള്ള അടിപിടി മുതൽ കൊലപാതകം വരെ നീളുന്ന അക്രമങ്ങൾ പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നീരജ് നിലവിൽ ജയിലിലാണ്. എന്നാൽ, അയാളുടെ കൂട്ടാളികൾ പലരും പുറത്തുണ്ട്. നീരജിനോടുള്ള അശോക് പ്രധാന്റെ പകയ്ക്ക് പ്രധാന കാരണം സഹോദരന്റെ കൊലപാതകമാണ്. പ്രധാന്റെ സഹോദരൻ ദിൽബാഗ് സിംഗിനെ ആറു വർഷം മുന്പ് നീരജും കൂട്ടരുമാണ് വധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ നീരജിന്റെ അടുത്ത ബന്ധു കാലെയെ പ്രധാൻ കൊലപ്പെടുത്തി. തന്റെ സഹോദരനെ നീരജ് കൊന്നതിന്റെ പക അപ്പോഴും തീർന്നില്ല. ഉള്ളിലെ ആളിക്കത്തുന്ന പ്രതികാരദാഹത്തിൽ നീരജിനെ എങ്ങനെയും കശാപ്പ് ചെയ്യുക എന്നതാണ് പ്രധാന്റെ ഇപ്പോഴത്തെ ലക്ഷ്യം. നീരജ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ അവസരം കാത്തിരിക്കുകയാണ് പ്രധാനും കൂട്ടരും. എതിരാളി അഴികൾക്കുള്ളിലാണെങ്കിലും അശോക് പ്രധാൻ വളരെ കരുതലോടെയാണ് സഞ്ചരിക്കുക. നിറതോക്ക് സദാ കൂടെയുണ്ടാകും.
ഇരുളിന്റെ മറവിൽ...
ഗാസിപ്പൂർ പേപ്പർ മാർക്കറ്റിൽ ചില സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അശോക് പ്രധാനും സുഹൃത്തും എത്തുമെന്നായിരുന്നു ഡൽഹി പോലീസിന് ലഭിച്ച ആദ്യ സന്ദേശം. വിശ്വസനീയ കേന്ദ്രത്തിൽ നിന്നുള്ള വിവരം പോലീസ് വിലപ്പെട്ടതായി തന്നെ സ്വീകരിച്ചു. 16 അംഗ പോലീസ് സ്പെഷൽ സെൽ ടീം, ഓപ്പറേഷൻ അശോക് പ്രധാൻ ദൗത്യത്തിന് നിയോഗിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് പോലീസ് സംഘം ഗാസിപ്പൂരിലെത്തിയത്. അശോക് പ്രധാനും ഒപ്പം വിനോദ് പണ്ഡിറ്റുമാണ് ഗാസിപ്പൂരിൽ വരുന്നതെന്നും ഡിസിപി ക്ക് സന്ദേശം ലഭിച്ചു. നീതു ദബോധിയ എന്ന ഗുണ്ടാത്തലവന്റെ വലംകൈയായിരുന്നു വിനോദ്. 2013 -ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ദബോധിയ കൊല്ലപ്പെട്ടു. അതോടെ ദബോധിയയുടെ സംഘത്തിന്റെ ശക്തി ക്ഷയിച്ചു. സംഘത്തിലെ പ്രധാനികളായ പരസിനെയും പ്രദീപ് ഭോലയെയും നീരജ് ഭാവന കൊലപ്പെടുത്തി. ദബോധിയയും അശോക് പ്രധാനും പരിചയപ്പെടുന്നത് ജയിൽവാസത്തിനിടയിലാണ്. ഈ സുഹൃദ്ബന്ധമാണ് ദബോധിയയുടെ കൂട്ടാളിയെ തന്റെ കൂടെ നിർത്താൻ അശോക് പ്രധാനെ പ്രേരിപ്പിച്ചത്. 2001-ൽ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വിനോദ് കുറച്ചുകാലം ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പിന്നീട് തട്ടിക്കൊണ്ടുപോകലും കവർച്ചയും ഉൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും പോലീസിന്റെ കൈകളിൽ അകപ്പെട്ടിട്ടില്ല.
പുലർച്ചെ നാലരയോടെയാണ് ബൈക്കിൽ അശോക് പ്രധാനും വിനോദും ഗാസിപ്പൂരിൽ വന്നത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ ധരിച്ച് ആയുധസജ്ജരായ പോലീസ് വലയൊരുക്കി കാത്തിരിക്കുന്നതൊന്നും അവർ അറിഞ്ഞതുമില്ല. ഗാസിപ്പൂരിൽ പോലീസ് സംഘം ഇവരുടെ വാഹനം തടഞ്ഞു. പോലീസ് സംഘം അവരെ വളഞ്ഞു. അശോകിനോടും വിനോദിനോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. മറ്റു പോംവഴിയില്ലാതെ അവർ കീഴടങ്ങുമെന്ന് തന്നെയായിരുന്നു പോലീസ് സംഘത്തിന്റെ വിശ്വാസവും. ഒരു നിമിഷത്തിനകം പോലീസ് സംഘത്തിന് ഇരുവരും മറുപടി നൽകി- വെടിയുണ്ടകൾ കൊണ്ട്... ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ജീവനോടെ പിടിക്കപ്പെടരുതെന്ന വാശിയിലായിരുന്നു അശോക് പ്രധാൻ. പോലീസും ശക്തമായി തിരിച്ചടിച്ചു. വിനോദിന്റെ കാലിൽ വെടിയേറ്റു. ഇതിനിടയിൽ അശോക് പ്രധാൻ രക്ഷപ്പെട്ടു. ഇരുളിന്റെ മറവിലേയ്ക്ക് അതിവേഗം ഓടിപ്പോയ അശോക് പ്രധാനെ പിടികൂടാൻ പോലീസിന് സാധിച്ചില്ല.
വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി. വിനോദിൽ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റളും ആറു കാർട്രിജുകളും പിടിച്ചെടുത്തു. നീരജ് ഭാവനയെയും അയാളുടെ സംഘാംഗങ്ങളെയും കൊല്ലാൻ മധ്യപ്രദേശിൽ നിന്നും തോക്കുകൾ എത്തിച്ചത് വിനോദാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ ഒരു ഡസനോളം കേസുകളുണ്ട്. ആഗ്രയിൽ നിന്നും ഒരു ബിസിനസ്സുകാരനെ തട്ടിക്കൊണ്ടുപോകുകയും പത്തു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഉത്തർപ്രദേശ് പോലീസും ഇയാളെ തിരയുകയാണ്.
ഇക്കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രധാന്റെ സംഘത്തിലെ രണ്ടാമത്തെ ആളിനെയാണ് ഡൽഹി സ്പെഷൽ പോലീസ് സെൽ ടീം അറസ്റ്റ് ചെയ്യുന്നത്. അശോക് പ്രധാന്റെ കൂട്ടാളികളിൽ ഷാർപ്പ് ഷൂട്ടർ എന്നറിയപ്പെടുന്ന വിക്കി ബോക്സറെ പിടികൂടിയത് ദ്വാരകയിൽ നിന്നാണ്. ഡെറാഡൂണിൽ 2009 -ൽ നടന്ന ജൂനിയർ നാഷണൽ ബോക്സിംഗ് ചാന്പ്യൻഷിപ്പിലെ ജേതാവ് കൂടിയാണ് ബിരുദധാരിയായ വിക്കി.
ഹരിയാന പോലീസ് ഇയാളുടെ തലയ്ക്ക് അന്പതിനായിരം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇയാളുടെ പക്കൽ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റളും പിടിച്ചെടുത്തു. ദ്വാരകയിലും അശോക് പ്രധാന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പോലീസ് സംഘത്തിന് വിക്കിയെ മാത്രമേ പിടികൂടാനായുള്ളൂ.
ഡൽഹിയിലെ പല കുറ്റകൃത്യങ്ങളുടെയും പിറകിൽ ഇത്തരം ഗുണ്ടാസംഘങ്ങളാണ്. ഡൽഹിക്കു പുറത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഈ സംഘങ്ങളിലെ നല്ലൊരു ശതമാനം പേരും.
കവർച്ച മുതൽ കൊലപാതകം വരെ പതിവാക്കിയ ഈ സംഘങ്ങളുടെ പ്രവർത്തനം നിർവീര്യമാക്കുന്നതിൽ ഡൽഹി പോലീസ് സ്പെഷൽ സെൽ ടീം കൂടുതൽ ജാഗ്രത പാലിക്കുന്നുമുണ്ട്.
ഗിരീഷ് പരുത്തിമഠം
തലയ്ക്ക് വില രണ്ടു ലക്ഷം
ജിതേന്ദർ ഗോഗി, സമുന്ദർ ഖത്രി, ഹാഷിം ബാബ, രാജേഷ് ഭാരതി, കുൽദീപ് ഫൈജ, സഞ്ജയ് ലാക്ര, രാജേഷ് മോഗ്ലി, ജിതേന്ദർ ഭാഞ്ജ, സന്ദീപ് വിദ്രോഹി എന്നിങ്ങനെയുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുടെ ഗണത്തിൽ അഞ്ചാം സ്ഥാനക്കാരനാണ് അശോക് പ്രധാൻ. നിലോതി സ്വദേശിയായ പ്രധാൻ മോഷണത്തിലൂടെയാണ് ഡൽഹി പോലീസിന്റെ നോട്ടപ്പുള്ളിയായത്. ക്രമേണ, മോഷണത്തിന്റെ രീതികൾ വൻകവർച്ചകളിലേക്ക് വഴി മാറി. തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, കൊലപാതകം എന്നിങ്ങനെ ഇരുപതോളം കേസുകൾ പോലീസ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി പോലീസ് മാത്രമല്ല, ഹരിയാന, ഉത്തർപ്രദേശ് പോലീസിനും അശോക് പിടികിട്ടാപ്പുള്ളിയാണ്.
അശോക് പ്രധാന്റെ ഏറ്റവും വലിയ ശത്രു പോലീസല്ല. നിയമപാലകരെ എങ്ങനെ നിലയ്ക്കു നിർത്തണമെന്ന് അശോകിന് അറിയാമെന്നത് നാട്ടിൽ പാട്ടാണ്. ഏതു കുരുക്കിൽ നിന്നും രക്ഷപ്പെടാനുള്ള അയാളുടെ സാമർഥ്യവും പോലീസ് പരോക്ഷമായി സമ്മതിക്കുന്നു. പ്രധാന്റെ മുഖ്യഎതിരാളി മറ്റൊരു സംഘത്തലവനായ നീരജ് ഭാവനയാണ്. നീരജിന്റെയും അശോകിന്റെയും സംഘങ്ങൾ തമ്മിലുള്ള അടിപിടി മുതൽ കൊലപാതകം വരെ നീളുന്ന അക്രമങ്ങൾ പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നീരജ് നിലവിൽ ജയിലിലാണ്. എന്നാൽ, അയാളുടെ കൂട്ടാളികൾ പലരും പുറത്തുണ്ട്. നീരജിനോടുള്ള അശോക് പ്രധാന്റെ പകയ്ക്ക് പ്രധാന കാരണം സഹോദരന്റെ കൊലപാതകമാണ്. പ്രധാന്റെ സഹോദരൻ ദിൽബാഗ് സിംഗിനെ ആറു വർഷം മുന്പ് നീരജും കൂട്ടരുമാണ് വധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ നീരജിന്റെ അടുത്ത ബന്ധു കാലെയെ പ്രധാൻ കൊലപ്പെടുത്തി. തന്റെ സഹോദരനെ നീരജ് കൊന്നതിന്റെ പക അപ്പോഴും തീർന്നില്ല. ഉള്ളിലെ ആളിക്കത്തുന്ന പ്രതികാരദാഹത്തിൽ നീരജിനെ എങ്ങനെയും കശാപ്പ് ചെയ്യുക എന്നതാണ് പ്രധാന്റെ ഇപ്പോഴത്തെ ലക്ഷ്യം. നീരജ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ അവസരം കാത്തിരിക്കുകയാണ് പ്രധാനും കൂട്ടരും. എതിരാളി അഴികൾക്കുള്ളിലാണെങ്കിലും അശോക് പ്രധാൻ വളരെ കരുതലോടെയാണ് സഞ്ചരിക്കുക. നിറതോക്ക് സദാ കൂടെയുണ്ടാകും.
ഇരുളിന്റെ മറവിൽ...
ഗാസിപ്പൂർ പേപ്പർ മാർക്കറ്റിൽ ചില സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ അശോക് പ്രധാനും സുഹൃത്തും എത്തുമെന്നായിരുന്നു ഡൽഹി പോലീസിന് ലഭിച്ച ആദ്യ സന്ദേശം. വിശ്വസനീയ കേന്ദ്രത്തിൽ നിന്നുള്ള വിവരം പോലീസ് വിലപ്പെട്ടതായി തന്നെ സ്വീകരിച്ചു. 16 അംഗ പോലീസ് സ്പെഷൽ സെൽ ടീം, ഓപ്പറേഷൻ അശോക് പ്രധാൻ ദൗത്യത്തിന് നിയോഗിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് പോലീസ് സംഘം ഗാസിപ്പൂരിലെത്തിയത്. അശോക് പ്രധാനും ഒപ്പം വിനോദ് പണ്ഡിറ്റുമാണ് ഗാസിപ്പൂരിൽ വരുന്നതെന്നും ഡിസിപി ക്ക് സന്ദേശം ലഭിച്ചു. നീതു ദബോധിയ എന്ന ഗുണ്ടാത്തലവന്റെ വലംകൈയായിരുന്നു വിനോദ്. 2013 -ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ദബോധിയ കൊല്ലപ്പെട്ടു. അതോടെ ദബോധിയയുടെ സംഘത്തിന്റെ ശക്തി ക്ഷയിച്ചു. സംഘത്തിലെ പ്രധാനികളായ പരസിനെയും പ്രദീപ് ഭോലയെയും നീരജ് ഭാവന കൊലപ്പെടുത്തി. ദബോധിയയും അശോക് പ്രധാനും പരിചയപ്പെടുന്നത് ജയിൽവാസത്തിനിടയിലാണ്. ഈ സുഹൃദ്ബന്ധമാണ് ദബോധിയയുടെ കൂട്ടാളിയെ തന്റെ കൂടെ നിർത്താൻ അശോക് പ്രധാനെ പ്രേരിപ്പിച്ചത്. 2001-ൽ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വിനോദ് കുറച്ചുകാലം ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പിന്നീട് തട്ടിക്കൊണ്ടുപോകലും കവർച്ചയും ഉൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും പോലീസിന്റെ കൈകളിൽ അകപ്പെട്ടിട്ടില്ല.
പുലർച്ചെ നാലരയോടെയാണ് ബൈക്കിൽ അശോക് പ്രധാനും വിനോദും ഗാസിപ്പൂരിൽ വന്നത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ ധരിച്ച് ആയുധസജ്ജരായ പോലീസ് വലയൊരുക്കി കാത്തിരിക്കുന്നതൊന്നും അവർ അറിഞ്ഞതുമില്ല. ഗാസിപ്പൂരിൽ പോലീസ് സംഘം ഇവരുടെ വാഹനം തടഞ്ഞു. പോലീസ് സംഘം അവരെ വളഞ്ഞു. അശോകിനോടും വിനോദിനോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. മറ്റു പോംവഴിയില്ലാതെ അവർ കീഴടങ്ങുമെന്ന് തന്നെയായിരുന്നു പോലീസ് സംഘത്തിന്റെ വിശ്വാസവും. ഒരു നിമിഷത്തിനകം പോലീസ് സംഘത്തിന് ഇരുവരും മറുപടി നൽകി- വെടിയുണ്ടകൾ കൊണ്ട്... ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ജീവനോടെ പിടിക്കപ്പെടരുതെന്ന വാശിയിലായിരുന്നു അശോക് പ്രധാൻ. പോലീസും ശക്തമായി തിരിച്ചടിച്ചു. വിനോദിന്റെ കാലിൽ വെടിയേറ്റു. ഇതിനിടയിൽ അശോക് പ്രധാൻ രക്ഷപ്പെട്ടു. ഇരുളിന്റെ മറവിലേയ്ക്ക് അതിവേഗം ഓടിപ്പോയ അശോക് പ്രധാനെ പിടികൂടാൻ പോലീസിന് സാധിച്ചില്ല.
വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി. വിനോദിൽ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റളും ആറു കാർട്രിജുകളും പിടിച്ചെടുത്തു. നീരജ് ഭാവനയെയും അയാളുടെ സംഘാംഗങ്ങളെയും കൊല്ലാൻ മധ്യപ്രദേശിൽ നിന്നും തോക്കുകൾ എത്തിച്ചത് വിനോദാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ ഒരു ഡസനോളം കേസുകളുണ്ട്. ആഗ്രയിൽ നിന്നും ഒരു ബിസിനസ്സുകാരനെ തട്ടിക്കൊണ്ടുപോകുകയും പത്തു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഉത്തർപ്രദേശ് പോലീസും ഇയാളെ തിരയുകയാണ്.
ഇക്കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രധാന്റെ സംഘത്തിലെ രണ്ടാമത്തെ ആളിനെയാണ് ഡൽഹി സ്പെഷൽ പോലീസ് സെൽ ടീം അറസ്റ്റ് ചെയ്യുന്നത്. അശോക് പ്രധാന്റെ കൂട്ടാളികളിൽ ഷാർപ്പ് ഷൂട്ടർ എന്നറിയപ്പെടുന്ന വിക്കി ബോക്സറെ പിടികൂടിയത് ദ്വാരകയിൽ നിന്നാണ്. ഡെറാഡൂണിൽ 2009 -ൽ നടന്ന ജൂനിയർ നാഷണൽ ബോക്സിംഗ് ചാന്പ്യൻഷിപ്പിലെ ജേതാവ് കൂടിയാണ് ബിരുദധാരിയായ വിക്കി.
ഹരിയാന പോലീസ് ഇയാളുടെ തലയ്ക്ക് അന്പതിനായിരം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇയാളുടെ പക്കൽ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റളും പിടിച്ചെടുത്തു. ദ്വാരകയിലും അശോക് പ്രധാന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പോലീസ് സംഘത്തിന് വിക്കിയെ മാത്രമേ പിടികൂടാനായുള്ളൂ.
ഡൽഹിയിലെ പല കുറ്റകൃത്യങ്ങളുടെയും പിറകിൽ ഇത്തരം ഗുണ്ടാസംഘങ്ങളാണ്. ഡൽഹിക്കു പുറത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഈ സംഘങ്ങളിലെ നല്ലൊരു ശതമാനം പേരും.
കവർച്ച മുതൽ കൊലപാതകം വരെ പതിവാക്കിയ ഈ സംഘങ്ങളുടെ പ്രവർത്തനം നിർവീര്യമാക്കുന്നതിൽ ഡൽഹി പോലീസ് സ്പെഷൽ സെൽ ടീം കൂടുതൽ ജാഗ്രത പാലിക്കുന്നുമുണ്ട്.
ഗിരീഷ് പരുത്തിമഠം