അന്തസോടെ സന്യാസത്തെ ആശ്ലേഷിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു
സമർപ്പിതരുടെ മനുഷ്യാവകാശങ്ങൾക്ക് ഈ സമൂഹത്തിൽ ഒരു വിലയുമില്ലേ? ഭാരതസംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സന്പത്താണു സന്യാസജീവിതം.
ക്രിസ്തീയ സന്യാസം വനവാസമല്ല. ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമല്ല. സന്യാസജീവിതം പലരും തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ഒരു നേർച്ച ജീവിതമല്ല.
മറിച്ചു ദൈവികവിളിക്കുള്ള സ്വതന്ത്രമായ പ്രത്യുത്തരമാണ്.
ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ സങ്കുചിതമായ കാഴ്ചപ്പാടുകളിലൂടെ വികലമായ ഒരു സന്യാസസങ്കല്പം സൃഷ്ടിച്ചെടുക്കാൻ മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും എന്തിനു സന്യാസത്തിന്റെയും പോലും അരങ്ങത്തും അണിയറയിലും നിന്നു പെടാപ്പാട് പെടുന്നവർ യാഥാർഥ്യത്തെ വികലമാക്കുകയും സത്യത്തെ കുഴിച്ചുമൂടുകയും ചെയ്യുന്നു. അന്തസോടെ സന്യാസത്തെ ആശ്ലേഷിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു സമർപ്പിതരുടെ മനുഷ്യാവകാശങ്ങൾക്ക് ഈ സമൂഹത്തിൽ ഒരു വിലയുമില്ലേ?
ഭാരതസംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സന്പത്താണു സന്യാസജീവിതം. ക്രിസ്തീയ സന്യാസം വനവാസമല്ല. ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമല്ല. അവർ ഈ ലോകത്തിന്റെ തന്നെ ഒരു പരിഛേദവുമാണ്. ഈ ലോകത്തിൽ തന്നെ ജീവിക്കുന്ന അവർക്കു ലോകത്തിന്റെ സ്വാധീനങ്ങളുണ്ടാകാം, വീഴ്ചകളുണ്ടാകാം. യഥാസമയം അവയെ തുറന്നമനസോടെ തിരുത്താനും തിരുത്തപ്പെടുവാനുള്ള ആർജവമാണു നമുക്കുണ്ടാവേണ്ടത്. സന്യാസജീവിതം പലരും തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ഒരു നേർച്ച ജീവിതമല്ല. മറിച്ചു ദൈവികവിളിക്കുള്ള സ്വതന്ത്രമായ പ്രത്യുത്തരമാണ്.
ആർക്കും ആരെയും ഈ ജീവിതത്തിലേക്കു നിർബന്ധിച്ചു കൊണ്ടുവരാനാവില്ല. അഥവാ, ആരെങ്കിലും ഇപ്രകാരം വന്നുപെട്ടാൽ തന്നെ അവർക്കിവിടെ സ്വസ്ഥമായി ജീവിക്കാനുമാവില്ല. അവർ അസംതൃപ്തരായിരിക്കും. വിമർശനവും പഴിചാരലുമായിരിക്കും അവരുടെ സ്വഭാവരീതി. ഈ ജീവിതം താത്പര്യമില്ലെങ്കിൽ, അരോചകമെങ്കിൽ ഉള്ളിൽ കിടന്നു വീർപ്പുമുട്ടാതെ ഉപേക്ഷിച്ചു പുറത്തുപോകുന്നതിൽ നിന്ന് സഭ ആരെയും വിലക്കുന്നില്ല.
വർഷങ്ങൾ നീളുന്ന പരിശീലനം
കുറഞ്ഞതു പതിനൊന്നു വർഷം പരിശീലനം നേടിയിട്ടാണ് സിഎംസി സഭയിൽ ഒരാൾ നിത്യവ്രതബദ്ധയായ സമർപ്പിതയാകുന്നത്. പരിശീലനത്തിന്റെയും പഠനത്തിന്റെയും ഈ നീണ്ട കാലയളവുതന്നെ അതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. വ്രതബദ്ധയായ ഒരു സമർപ്പിതയ്ക്കു താനുൾപ്പെടുന്ന സന്യാസിനീസമൂഹത്തിലെ നിയമങ്ങളും ക്രമങ്ങളും അനുസരിക്കാൻ ഗൗരവമായ ഉത്തരവാദിത്വമുണ്ട്.
മനുഷ്യൻ തന്നിലെ ദൈവികഛായയെ ലൗകിക ആകർഷണങ്ങൾക്കും മൂല്യാപചയങ്ങൾക്കും പൈശാചിക പ്രവണതകൾക്കും അടിയറവയ്ക്കാതെ പൂർണതയിലേക്കു വളരാൻ എടുക്കുന്ന ദൃഢനിശ്ചയവും തെരഞ്ഞെടുപ്പുമാണു സന്യാസഅനുസരണം. ദൈവഹിതത്തെ ശ്വാസോഛ്വാസമാക്കി മാറ്റിയ, ഭക്ഷണമായി കരുതിയ, ക്രിസ്തുവാണ് ഒരു ക്രൈസ്തവസന്യാസിനിയുടെ മാതൃകയും പ്രചോദനവും ആയിത്തീരലും. ഒരു സമർപ്പിത അപൂർണതകൾ നിറഞ്ഞ മനുഷ്യവ്യക്തിത്വത്തിൽ നിന്നു തന്റെ ഗുരുവായ യേശുവിൽ മിഴിനട്ട് ആ ദിവ്യതേജസിൽ നിന്നു ശക്തി സംഭരിച്ചു പൂർത്തിയാക്കേണ്ട അയനമാണിത്. പരിപൂർണരാണെന്നല്ല, പരിപൂർണതയിലേക്കുള്ള പാതയിലൂടെ നടക്കുന്ന ബലഹീനരാണ് ഓരോ സമർപ്പിതയും എന്നതാണു സത്യം. വീഴ്ചകളെ ഗൗരവമായിത്തന്നെ കാണുന്നു. ലംഘനങ്ങൾക്കു ശിക്ഷ നീതിനിർഹണമാണ്.
സന്യാസഭവനങ്ങളിലെ മഹാമൗനസമയം വ്യക്തിപരമായ പ്രാർഥനയ്ക്കും പഠനത്തിനും വിശ്രമത്തിനും വേണ്ടി സമയം ഉപയോഗപ്പെടുത്തുന്നതിനുള്ള ദിനചര്യയുടെ ഭാഗമാണ്. അല്ലാതെ ചില മാധ്യമങ്ങൾ വിമർശിക്കുന്നതുപോലെ ആരെങ്കിലും ശാരീരികമായി അപമാനിച്ചാലും ഉപദ്രവിച്ചാലും മൗനിയായിരിക്കാനുള്ള സമയമല്ല. ഈ സമയങ്ങളിൽ ആശുപത്രികളിലും മറ്റ് ആതുരാലയങ്ങളിലും വേദനിക്കുന്നവർക്കായി ശുശ്രൂഷ നിർവഹിക്കുന്ന എത്രയോ സന്യാസിനിമാരുണ്ട്!
നിയമങ്ങളുടെ ആന്തരിക സത്തയെ ഉൾക്കൊള്ളാനും അതിലൂടെ കരഗതമാകുന്ന നന്മ സ്വീകരിക്കാനും വിവേകത്തോടെയും ഉത്തരവാദിത്വബോധത്തോടെയും അനുസരിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിന് ഉൾപ്രേരണയുള്ളവരെ അതിന് അനുവദിക്കുക; പുഴുക്കുത്തുകൾ കണ്ടാൽ അതു നീക്കം ചെയ്യുക; വളവും മരുന്നും നൽകി ബാക്കിയുള്ളവയെ കൂടുതൽ പരിപോഷിപ്പിച്ചെടുക്കുക. കാരണം, ഈ ലോകതൃഷ്ണകളെ അതിജീവിച്ചു മുന്നേറുന്ന ഉത്തമരായ സമർപ്പിതർ കൂടുതൽ കൂടുതലായി നമ്മുടെ നാടിന് ആവശ്യമുണ്ട്. അല്ലാതെ വീഴ്ചകളെ ആഘോഷിക്കുകയും സന്യസ്തരെ ദുർബലപ്പെടുത്തുകയുമല്ല വേണ്ടത്.
ദിശാബോധം നൽകാൻ നിയമാവലി
ഓരോ സന്യാസിനീസമൂഹത്തിനും അതിലെ അംഗങ്ങൾക്കു ദിശാബോധം നല്കുന്നതിനും അവരുടെ ആധ്യാത്മിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഭൗതികസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉപയുക്തമായ നിയമാവലികളും ഭരണസംവിധാനവുമുണ്ട്. സന്യാസത്തിലെ അനുസരണം സ്വാതന്ത്ര്യത്തോടെയുള്ള കീഴ്വഴക്കമാണ്. സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും അടിമത്തമല്ല, മറിച്ച്, അത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഏതൊരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും നിലനില്പിനും വളർച്ചയ്ക്കും ഇത് അത്യന്താപേഷിതവുമാണ്. പരസ്പരധാരണയും വിധേയത്വവും ഇല്ലാതാകുന്പോൾ കുടുംബജീവിതവും പൊതുജീവിതവുമെല്ലാം തകർന്നുതരിപ്പണമാകുന്നതു നാം കാണാറില്ലേ?
ആധുനികതലമുറ ഇഷ്ടമുള്ളതെല്ലാം ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള രീതിയിൽ ചെയ്യാൻ കഴിയുന്നതിനെ സ്വാതന്ത്ര്യം എന്നു വിളിക്കുന്പോൾ, വിശ്വാസവീക്ഷണത്തിൽ ദൈവഹിതം നിറവേറ്റുന്നതിനു ഞങ്ങളെ സ്വതന്ത്രരാക്കുന്ന അനുസരണവ്രതം ഭൗതികാതിപ്രസരണത്തിന്റെ ഈ കാലഘട്ടത്തിൽ ഗ്രഹിക്കാൻ കഴിയാത്ത രഹസ്യം നിറഞ്ഞ ഒരു വെല്ലുവിളിയായി നിലകൊള്ളാം; കാരണം ഇതൊരു അവസ്ഥാന്തരമാണ്. സന്യാസിനീസമൂഹങ്ങളിലെ അനുസരണവ്രതപാലനം അവകാശധ്വംസനമാണെന്ന് ആക്രോശിക്കുന്ന വാചകക്കസർത്തുകാരോടും കച്ചവടക്കാരോടും സംസാരിക്കാതിരിക്കുന്നതാണു ഭേദം എന്ന തിരിച്ചറിവിൽ ചാനലുകളിലെ നിലവാരമില്ലാത്ത കന്പോളരീതികളിലേക്ക് ഒരുത്തമ സമർപ്പിതയ്ക്കു തിരിയാനാകില്ല. സ്വാർഥലാഭങ്ങൾക്കുവേണ്ടി പരക്കംപായുന്ന ലോകത്തിന് അപരനുവേണ്ടി സർവം ത്യജിക്കുന്നതിന്റെ അർഥം ഗ്രഹിക്കാനാകുമോ? അവനവന്റെ ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി മുറവിളി കൂട്ടുന്നവർക്ക്, എനിക്കു സ്വന്തമായി ഒരു മനസില്ല എന്നു പ്രഖ്യാപിച്ച വിശുദ്ധ താപസൻ ചാവറയച്ചന്റെയൊക്കെ അനുസരണമെന്ന സ്നേഹബലി മനസിലാക്കാൻ ആവുമോ?
ജീവിതത്തിന്റെ ടാഗ് ആയി ഒരു സമർപ്പിത സ്വീകരിക്കുന്നത് " ഞാൻ സത്യത്തിലൂന്നി നിൽക്കുന്ന കാരുണ്യത്തോടൊപ്പം’ എന്നാണ്. അല്ലാതെ സമൂഹത്തിന്റെ അക്രമാവേശ- പരവേശങ്ങൾക്കൊപ്പം എന്നല്ല. അവശരേയും അശരണരേയും അവഗണിക്കപ്പെട്ടവരെയും നീതിനിഷേധിക്കപ്പെട്ടവരെയും വലിച്ചെറിയപ്പെട്ടവരെയും തള്ളിക്കളഞ്ഞവരെയും ചേർത്തുപിടിച്ചുതന്നെയാണ് ഈ സന്യാസയാത്ര.
സിസ്റ്റർ സിബി സിഎംസി
(ആറായിരത്തിലധികം അംഗങ്ങളുള്ള കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ
(സിഎംസി) സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആണു ലേഖിക.)
അനുസരണം അടിമത്തമല്ല
02:21 AM Oct 01, 2018 | Deepika.com