നടൻ മണിയൻപിള്ള രാജുവും ഭാര്യയും നൽകുന്ന ഓണക്കോടിയ്ക്കായി താൻ കൊച്ചുകുട്ടിയെപോലെ കാത്തിരിക്കുമെന്ന് മഞ്ജു വാര്യർ.
അച്ഛൻ മരിച്ചതിന് ശേഷം എല്ലാ വർഷവും മുടങ്ങാതെ രാജു ചേട്ടനും ഭാര്യയും തനിക്കായി ഓണക്കോടി സമ്മാനിക്കുമെന്നും എല്ലാ കാര്യങ്ങളും വിളിച്ചന്വേഷിക്കുകയും ചെയ്യുമെന്ന് മഞ്ജു പറയുന്നു.
രാജുവേട്ടനെ (മണിയൻപിള്ള രാജു) എപ്പോഴാണ് ആദ്യം പരിചയപ്പെട്ടത് എന്ന കണക്കൊന്നും എനിക്ക് ഓർമയില്ല. എത്രയോ വർഷങ്ങളായി രാജുവേട്ടനുമായുള്ള സ്നേഹബന്ധം തുടങ്ങിയിട്ട്.
എല്ലാ കാലത്തും എന്റെ കാര്യങ്ങൾ അദ്ദേഹം വിളിച്ച് അന്വേഷിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി, എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ രാജുവേട്ടനും ചേച്ചിയും എനിക്ക് ഓണക്കോടി എത്തിച്ചു തരുന്നു.
ഇതു കിട്ടാനായി ഒരു കൊച്ചു കുട്ടിയെപ്പോലെ എല്ലാ വർഷവും ഞാൻ കാത്തിരിക്കാറുണ്ട്. മഞ്ജു വാര്യർ പറഞ്ഞു.
കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവും മഞ്ജുവിന് ഓണക്കോടി സമ്മാനിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. താൻ ഓണക്കോടിയുമായി ചെന്നപ്പോൾ മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞുവെന്നും തനിക്ക് ഓണക്കോടി വാങ്ങിത്തരാൻ ആരുമില്ലെന്ന് മഞ്ജു പറഞ്ഞുവെന്നുമായിരുന്നു മണിയൻ പിള്ള രാജു പറഞ്ഞത്.
പാവാട എന്ന സിനിമയിൽ മഞ്ജു വാര്യർ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിച്ച് രാത്രി നേരെ പാവാടയുടെ ലൊക്കേഷനിൽ വന്നു. രാവിലെ ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി.
പ്രതിഫലം കൊടുത്തിട്ടും മഞ്ജു വാങ്ങിയില്ല. ആ വർഷം ഞാൻ ഓണക്കോടി കൊണ്ടുകൊടുത്തു. അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ലെന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞ് പോയി.
അന്ന് മുതൽ മുടങ്ങാതെ ഞാൻ ഓണക്കോടി നൽകും. മഞ്ജു എവിടെയുണ്ടോ അവിടെ ഞാൻ കൊറിയർ അയച്ച് കൊടുക്കും. ഓണക്കോടി ധരിച്ച് ഫോട്ടോ എടുത്ത് എന്റെ ഭാര്യക്ക് അയയ്ക്കും.
മഞ്ജുവിന്റെ കാര്യത്തിൽ എവിടെ ചെന്നാലും ശ്രദ്ധ കൊടുക്കും. സാധാരണ നടിമാരുടെ കൂടെ സഹായികളായി പതിനേഴ് പോരോളമാണ് വരുന്നത്. പക്ഷെ മഞ്ജുവിന്റെ കൂടെ ആരും ഇല്ല. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും. ഒറ്റയ്ക്ക് ജീവിച്ച് സ്ട്രോംഗ് ആയി മാറിയ ആളാണ്. മണിയൻപിള്ള രാജു പറഞ്ഞു.
അത് കിട്ടാനായി കൊച്ചുകുട്ടിയെ പോലെ ഞാൻ കാത്തിരിക്കും: മഞ്ജു വാര്യർ
11:55 AM Sep 05, 2023 | Deepika.com