ഒരു കാലത്ത് മലയാള സിനിമയ്ക്ക് മാറ്റി നിർത്താൻ കഴിയാത്തൊരു നടനായിരുന്നു ടി.പി. മാധവൻ. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം അഭിഭാജ്യഘടകമായി മാറിയിരുന്ന മാധവൻ ഇപ്പോൾ പഴയ മാധവനല്ല.
ഓർമകൾ നഷ്ടപ്പെട്ട് ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന താരത്തിന്റെ ഓർമകളെല്ലാം ഇപ്പോൾ മറഞ്ഞുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജാണ് പങ്കുവച്ചിരിക്കുന്നത്.
ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പിയും ഭർത്താവും മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയതെന്നും അമൽ രാജ് പറഞ്ഞു.
ടി.പി. മാധവന്റെ മകൻ ഗാന്ധിഭവനിലെത്തി അദ്ദേഹത്തെ കണ്ടുവെന്ന തരത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്നും അമൽ പറയുന്നു.
ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു എന്നാണു ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്.
സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടും പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകൾ.
ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് താമസിക്കാൻ സൗകര്യപ്പെടുത്തിയിട്ടുള്ളത്. മുറിയിൽ അവാർഡുകളും ആദരങ്ങളുമെല്ലാം ശ്രദ്ധാപൂർവം ഷോകേസിൽ വച്ചിട്ടുണ്ട്.
ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്കാരങ്ങൾ അദേഹത്തിന് ലഭിച്ചത്.
ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷം കഴിയുന്നു. സിനിമയെല്ലാം വിട്ട് ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയ ടി.പി. മാധവൻ മുറിയിൽ കുഴഞ്ഞു വീഴുകയും സന്യാസിമാർ അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ ആകുകയും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയക്കുകയും ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകനായ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അദ്ദേഹം ഒന്നുരണ്ടു സീരിയലിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ മറവിരോഗം ബാധിക്കുകയായിരുന്നു. ഇപ്പോൾ പഴയ കാര്യങ്ങളൊന്നും ഓർമയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം.
പ്രശസ്ത അധ്യാപകൻ പ്രൊഫസർ എൻ.പി. പിള്ളയുടെ മകനാണ് ടി.പി. മാധവൻ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൽക്കട്ടയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയതിനു ശേഷമാണ് നാല്പതാമത്തെ വയസ്സിൽ നടൻ മധുവിനെ പരിചയപ്പെടുകയും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തത്.
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷക്കാലം ആ പദവി അലങ്കരിച്ചിരുന്നു ടി.പി. മാധവൻ.
അറുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങൾ ആരും തന്നെ ഗാന്ധിഭവനിൽ എത്താറില്ല. അദ്ദേഹത്തിന്റെ മകൻ ഗാന്ധിഭവനിൽ എത്തി എന്ന വാർത്ത പ്രചരിച്ചിരുന്നെങ്കിലും അത് സത്യമല്ല.
എട്ടുവർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽ നിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട് എന്ന് അമൽ രാജ് പറയുന്നു.
നടൻ സുരേഷ് ഗോപി അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങൾ ചെയ്തിരുന്നു. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത്.
ഒരുപാട് സഹപ്രവർത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹമെന്നും ഈ ഓണക്കാലത്തെങ്കിലും അദ്ദേഹത്തെ തേടി ഒരു ഫോൺ കാൾ എങ്കിലും എത്തുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നു.<\i> അമൽ രാജ് പറഞ്ഞു.