അപ്രതീക്ഷിതമായിരുന്നു ഇന്ദ്രന്‍സിന് ഇന്നലെ എല്ലാം. പുരസ്കാര പ്രഖ്യാപനം പോലെ പിന്നീടു നടന്ന ആഘോഷങ്ങളും, കുടുംബാംഗങ്ങൾ എത്തിയതും എല്ലാം....
ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ഇന്ദ്രന്‍സിന്റെ നേട്ടം ആഘോഷിച്ച് സഹപ്രവര്‍ത്തകരും അധികം വൈകാതെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു.
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളം ചലച്ചിത്രമായ ഹോമിലെ അഭിനയനത്തിനാണ് ഇന്ദ്രന്‍സിന് ജൂറി പ്രത്യേകമായി പരാമര്‍ശിച്ചത്. ഏഴംകുളം പട്ടാഴിമുക്കിലെ ലൊക്കേഷനിലായിരുന്നു ഇന്ദ്രന്‍സ് ഇന്നലെ.
ജയന് ചേര്‍ത്തല ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രത്തില്‍ വേഷമിടുന്നതിനിടെയാണ് വൈകുന്നേരം പുരസ്കാര വിവരം അറിയുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡൊക്കെ നേരത്തെ പ്രഖ്യാപിച്ചതല്ലേ എന്നതായിരുന്നു ഇന്ദ്രന്‍സിന്റെ ആദ്യ പ്രതികരണം.
പിന്നീട് അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഭാര്യ ശാന്തകുമാരി, മകന് മഹേന്ദ്രന്, മരുമകള്‍ സ്വാതി, ചെറുമകള്‍ ജ്ഹ്നവി, മകള്‍ മഹിത, മരുമകന് ശ്രീരാജ്, ചെറുമക്കളായ ശ്രീഹരി, ശ്രീചരണ്‍ എന്നിവര്‍ എത്തിയിരുന്നു. അവരോടൊപ്പമായി പിന്നീട് മധുരം പങ്കിടലും മറ്റും.
പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്ദ്രന് പറഞ്ഞു.ഹോം എന്ന ചിത്രത്തിന് പ്രേക്ഷകര്‍ എന്നേ പുരസ്കാരം നല്‍കിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്തിട്ടു രണ്ടുവര്ഷമായതുകൊണ്ട് അവാര്‍ഡിനു പരിഗണിക്കേണ്ട കാലമൊക്കെ കഴിഞ്ഞുപോയി എന്നാണ് താന്‍ കരുതിയത്.
അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രപഞ്ചത്തില്‍ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ, അവാര്‍ഡ് ലഭിക്കുമ്പോള്‍ സന്തോഷവും കിട്ടിയില്ലെങ്കില്‍ ദുഃഖവുമൊക്കെ സ്വാഭാവികം. എന്നേക്കാള്‍ കഷ്ടപ്പെട്ടവരാണ് സിനിമയിലെ മറ്റുള്ളവര്‍.
അത് അംഗീകരിക്കാതെ പോയതില്‍ അന്ന് എല്ലാവര്ക്കും സങ്കടം ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളം തിയറ്റര്‍ തുറക്കാന്‍ കാത്തിരുന്ന് എന്നിട്ടും കഴിയാതെ വന്നപ്പോള്‍ ഒടിടിയില്‍ കൊടുത്തതാണ്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണിതെന്ന് ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി.
ദേശീയ പുരസ്കാര നിറവിൽ ഇന്ദ്രൻസ്; നടന്നതെല്ലാം അപ്രതീക്ഷിതം
12:46 PM Aug 25, 2023 | Deepika.com