ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
സ്ക്രീനിലെ സൂപ്പർസ്റ്റാർ യഥാർഥ ജീവിതത്തിൽ വെറുമൊരു താരം മാത്രമായെന്നും പലരും അഭിപ്രായപ്പെട്ടു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി.
ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പകളാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ കാലുകള്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ആളാണ് താനുമെന്നും ഹരീഷ് പേരടി പറയുന്നു.
മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കയ്യും കാലും...ചെറിയ കുട്ടികൾ പിച്ചവച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്...ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപ്പെടുന്നതിൽ കാലുകൾക്ക് കൈകളേക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ്.
ഭൂമിയിൽ ചവിട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്...എന്തായാലും കൈ കുലക്കണമോ, കാലിൽ തൊടണമോ, സല്യൂട്ട് അടിക്കണമോ, മുഷ്ടി ചുരുട്ടി കുലുക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്..
ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ...കെ.ടി.സർ, കുളൂർമാഷ്, മധുമാസ്റ്റർ, മമ്മുക്ക, ലാലേട്ടൻ, തിലകൻ ചേട്ടൻ, നെടുമുടി വേണുചേട്ടൻ, മാമുക്കോയ സർ, ഭരത് ഗോപിസാർ അങ്ങനെ കുറെ പേരുണ്ട്.
ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്.. ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്.
ഇത് സത്യമാണ്...കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം. ഹരീഷ് പേരടി പറഞ്ഞു.
ജൂനിയർ ആർടിസ്റ്റുകളുടെയും കുട്ടികളുടെയും വരെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട് ഞാൻ
09:31 AM Aug 21, 2023 | Deepika.com