ചിരിയുടെ ഗോഡ്ഫാദർ തിരിച്ചുവരുമെന്നും ഇനിയും പൊട്ടിച്ചിരിക്കാനുള്ള ചിത്രങ്ങൾ സമ്മാനിക്കുമെന്നും കരുതിയവരെ നിരാശരാക്കി കൊണ്ട് സിദ്ദിഖ് എന്ന ഹിറ്റ്മേക്കർ ഈ മണ്ണിനോടും മനുഷ്യരോടും വിട പറഞ്ഞു.
സങ്കീർണമായ മണിക്കൂറുകൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രി 9.10-ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ സിദ്ദിഖിന്റെ വിയോഗം അറിയിച്ചപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്തവർക്ക് പോലും അതൊരു നൊന്പരമാകുകയാണ് ചെയ്തത്.
കാരണം വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും അത്രയ്ക്ക് നല്ല മനുഷ്യനായിരുന്നു സിദ്ദിഖെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.
സിനിമയിലെ ഉമ്മൻചാണ്ടിയായിരുന്നു സിദ്ദിഖെന്നാണ് മിമിക്രി കലാകാരൻ കെ.എസ്. പ്രസാദ് മാധ്യമങ്ങോട് പറഞ്ഞത്. ആരോടും ദേഷ്യപ്പെടാത്ത, വളരെ ശാന്തനായ മനുഷ്യൻ. സിദ്ദിഖിന്റെ മരണവിവരമറിഞ്ഞ് ആശുപത്രി പരിസരം നിറഞ്ഞു. അവിടെ സിനിമ രംഗത്തുള്ളവരും സാധാരണക്കാരും ഉണ്ടായിരുന്നു.
പതിഞ്ഞുള്ള ആ ശബ്ദത്തിൽ ആ ചെറുചിരിയോടെ എല്ലാവരുടെയും മനസിൽ അദ്ദേഹം തീർത്തത് ആ സ്നേഹമായിരിക്കാം. അതായിരിക്കാം സിദ്ദിഖ് എന്ന വ്യക്തിയെ കൂടുതൽ സ്വീകാര്യനാക്കിയത്.
നാല് ആഴ്ചയോളമായി മരണത്തിനും ജീവിതത്തിനുമിടയിലൂടെയായിരുന്നു സിദ്ദിഖ് കടന്നുപോയത്. കരൾ രോഗം ഗുരുതരമായതിനെ തുടർന്നു ജൂലൈ 10നാണു സിദ്ദിഖിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു രോഗം.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണു ഡോക്ടർമാർ നിർദേശിച്ചത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ന്യുമോണിയ പിടികൂടി. ന്യൂമോണിയ വന്നതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവർത്തനം താളംതെറ്റി.
തുടർന്ന് ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിൽ ചികിത്സ തുടർന്നു. വിദഗ്ധ ചികിത്സയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റർ നീക്കി റിക്കവറി ഐസിയുവിലേക്കു മാറ്റുകയും ചെയ്തു.
ഒരാഴ്ച മുൻപു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ വീണ്ടും തുടങ്ങി. മകളുടെ കരൾ മാറ്റിവയ്ക്കാനായിരുന്നു ആലോചന.
ഇതിനിടയിൽ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി മുതൽ കാർഡിയോളജി ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയോടെ ചികിത്സ നൽകി.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പൂർണമായി താളംതെറ്റിയതോടെ ജീവൻരക്ഷാ ഉപകരണമായ എക്മോ ഘടിപ്പിച്ചു. ഡയാലിസിസും തുടർന്നിരുന്നു.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി നിർവഹിക്കുകയും രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കുകയും ചെയ്യുന്ന യന്ത്രമാണിത്.
എന്നാൽ എക്മോയുടെ പ്രവർത്തനം കൊണ്ടും സിദ്ദിഖിനെ ജീവിതത്തിലേക്കു മടക്കിയെത്തിക്കാനായില്ല. തുടർന്നു ബന്ധുക്കളുടെ അനുവാദത്തോടെ എക്മോ നീക്കി. ചൊവ്വാഴ്ച രാത്രി 9.10നു മരണം സ്ഥിരീകരിച്ചു.