ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചതിൽ തനിക്കെതിരേ കേസ് വേണമെന്ന് നടൻ വിനായകൻ. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം. എനിക്കെതിരേ കേസ് വേണം എന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ വിനായകൻ അധിക്ഷേപിച്ച വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ വിനായകനെതിരേ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. വിനായകന്റെ ഫോൺ പിടിച്ചെടുത്ത പോലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
""ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്'' - വിനായകന്റെ പരാമർശം ഇങ്ങനെയായിരുന്നു.
സംഭവം സമൂഹമാധ്യമത്തിൽ ചർച്ചയായതിന് പിന്നാലെ താരം വീഡിയോ പിൻവലിച്ചു. എന്നാൽ വൻ ജനരോക്ഷമാണ് താരത്തിനെതിരേ ഉയർന്നത്.