രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിച്ചിട്ടും പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തില്ല എന്ന വിവാദത്തിൽ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ. ചാക്കോച്ചനെ കല്ലെറിയരുതെന്നും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ചെയ്യുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.
ഭയ്യാ ഭയ്യാ എന്ന ചിത്രം സാന്പത്തികമായി വിജയമായിരുന്നില്ലെന്നും എന്നാൽ ആ സമയത്ത് തന്നെ വിളിച്ച് കൂടെയുണ്ട് എന്ന് പറഞ്ഞ നടനായിരുന്നു കുഞ്ചാക്കോ ബോബനെന്നും ഹൗളി പറയുന്നു.
അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്. എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞു പോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്.
ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ‘‘ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം’’
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ.