25 ദിവസത്തെ ഷൂട്ടിംഗിനായി രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ നടൻ കുഞ്ചാക്കോ ബോബന് വഞ്ചിച്ചെന്ന ആരോപണവുമായി ‘പദ്മിനി’ സിനിമയുടെ നിർമാതാക്കൾ രംഗത്ത്.
സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ അദ്ദേഹത്തിന് ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽ പോയി ഉല്ലസിക്കുന്നതായിരുന്നെന്ന് ചിത്രത്തിന്റെ നിർമാതാവ് സുവിൻ കെ. വർക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒരുകാര്യം സത്യസന്ധമായി പറയാം. ‘പദ്മിനി’ ഞങ്ങൾക്കു ലാഭം നൽകിയ സിനിമയാണ്. അതിന്റെ ബോക്സ് ഓഫിസ് നമ്പേഴ്സ് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങൾക്കു ലാഭമാണ്.
ചിത്രീകരണത്തിനു പിന്നില് പ്രവർത്തിച്ച മിടുക്കന്മാരായ പ്രൊഡക്ഷൻ ടീമിനും സംവിധായകന് സെന്നയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു.
എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിലും കണ്ടന്റ് നക്രിയേറ്റർ എന്ന നിലയിലും തിയറ്റർ പ്രതികരണമാണ് പ്രധാനം, അവിടെയാണ് തിയറ്ററുകളിലേക്ക് ആദ്യ കാൽവയ്പ് ലഭിക്കാൻ അതിലെ നായകനടന്റെ താരപരിവേഷത്തിന്റെ ചാരുത ആവശ്യമായി വരുന്നത്.
പദ്മിനി സിനിമയ്ക്കു വേണ്ടി അതിന്റെ നായകനടൻ വാങ്ങിയത് രണ്ടരക്കോടി രൂപയാണ്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിൽപോലുമോ അദ്ദേഹം പങ്കെടുത്തില്ല.
സിനിമയുടെ റോ ഫൂട്ടേജ് കണ്ട, അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാർക്കറ്റിംഗ് കൺസൽട്ടന്റ് ഞങ്ങൾ പദ്ധതിയിട്ടിരുന്ന എല്ലാ പ്രമോഷനൽ പ്ലാനുകളും തള്ളിക്കളഞ്ഞു.
ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളുടെ നിർമാതാക്കൾക്കും സംഭവിച്ചത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നി.
ഇദ്ദേഹം സഹനിർമാതാവായ സിനിമകൾക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങൾക്കും നിന്നുകൊടുക്കുകയും ടിവി പരിപാടികളിൽ അതിഥിയായി എത്തുകയും ചെയ്തു. എന്നാൽ പുറത്തുനിന്നുള്ള ആളാണ് നിർമാതാവെങ്കിൽ ഈ പരിഗണനയൊന്നും ഉണ്ടാകില്ല.
അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽപോയി ഉല്ലസിക്കുന്നതാണ്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് അദ്ദേഹം 2.5 കോടി പ്രതിഫലമായി മേടിച്ചത്.
ഇവിടെ സിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിതരണക്കാർ സമരം നടത്തുന്ന സാഹചര്യമാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് സിനിമകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത്.
അഭിനയിക്കുന്ന സിനിമകൾ മാർക്കറ്റ് ചെയ്യുക എന്ന ഉത്തരവാദിത്തം അതിലെ ഓരോ അഭിനേതാവിനുമുണ്ട്. ഓരോ വർഷവും ഇരുനൂറിലധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ സിനിമ പ്രേക്ഷകരിലെത്തിക്കണമെങ്കിൽ നാം സ്വയം ഇറങ്ങിത്തിരിക്കണം. ഇതൊരു ഷോബിസ് ആണ്, നമ്മുടെ നിലനിൽപു തന്നെ പ്രേക്ഷകരുടെ വിധിപ്രകാരമാണ്.
ഇതൊക്കെയാണെങ്കിലും സിനിമയുടെ കണ്ടന്റ് ആണ് വിജയത്തിനു പ്രധാന കാരണം. പിന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആ നടനുവേണ്ടി വാദിച്ച നിർമാതാക്കളായ സുഹൃത്തുക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു. സുവിൻ കെ. വർക്കി കുറിച്ചു.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.